തിരുവനന്തപുരം/കൊച്ചി: മനസ്സു തീരുമാനിച്ചത് അതിവേഗത്തിലായിരുന്നു. പിന്നെ മനസ്സിന്റെ വേഗത്തില്‍ ഹൃദയം പറന്നു. അങ്ങനെ അത് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിയത് 75 മിനുട്ടില്‍, കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിയെയും തേടി.
ആരോഗ്യവകുപ്പിന്റെ മൃതസഞ്ജീവനി പദ്ധതിക്ക് പുതിയ വേഗം നല്കി എയര്‍ ആംബുലന്‍സിന്റെ സൗകര്യം ഉപയോഗപ്പെടുത്തിയ ആദ്യ അവയവമാറ്റ ശസ്ത്രക്രിയ തിരുവനന്തപുരം ശ്രീചിത്രമെഡിക്കല്‍ സെന്ററിലും കൊച്ചി ലിസി ആശുപത്രിയിലുമായി വിജയകരമായി നടന്നു. അത് ആരോഗ്യ രംഗത്തും ഗതാഗത സംവിധാനത്തിലും പുതിയ ചരിത്രമെഴുതി.
പാറശാല ലളിതാ ഭവനില്‍ അഡ്വ. നീലകണ്ഠ ശര്‍മ(46)യുടെ ആന്തരികാവയവങ്ങളാണ് തിരുവനന്തപുരം ശ്രീചിത്രയില്‍ നിന്നും എയര്‍ ആംബുലന്‍സ് സൗകര്യത്തോടെ കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ച് അവയവമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ശര്‍മ്മയുടെ ഹൃദയം അങ്കമാലി സ്വദേശിയായ ഓട്ടോറിക്ഷാ െ്രെഡവര്‍ മാത്യുവിനാണ് വിനിയോഗിച്ചത്. ഈ മാസം ആറിന് ബാത്ത് റൂമില്‍ കുഴഞ്ഞുവീണ നീലകണ്ഠ ശര്‍മയെ ശ്രീചിത്രാആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയില്‍ കഴിയവെ ഇന്നലെ രാവിലെയോടെ ആരോഗ്യനില വഷളായി. നീലകണ്ഠ ശര്‍മയുടെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും രാവിലെ എട്ടുമണിയോടെ അദ്ദേഹത്തിന്റെ മസ്തിഷ്ക മരണം സംഭിവിച്ചു. കൃഷിവകുപ്പ് ജീവനക്കാരി കൂടിയായ ഭാര്യ ലത ഭര്‍ത്താവിന്റെ ആന്തരികാവയവങ്ങള്‍ നല്കാന് ക്ഷണനേരം കൊണ്ട് സമ്മതം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കെഎന്‍ഒഎസ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യപരിഗണനയിലുള്ള കൊച്ചിയിലെ സ്വകാര്യആശുപത്രിയായ ലിസിയില്‍ ശ്രീചിത്ര അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ലിസിയില്‍ നിന്നും കാര്‍ഡിയോളജിസ്റ്റ് ഡോ. ജോസ് ചക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ഒരുസംഘം ഡോക്ടര്‍മാര്‍ തിരുവനന്തപുരത്ത് എത്തി.
ഒന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയകള്‍ക്കൊടുവില്‍ അഞ്ച് അവയവങ്ങളാണ് നീക്കംചെയ്തത്. അതില്‍ ആറുമണിക്കൂറിനുള്ളില്‍ ഹൃദയമാറ്റം നടക്കണമെന്നതിനാല്‍ ഹൃദയവുമായി എയര്‍ ആംബുലന്‍സ് കൊച്ചിയിലേക്ക് പറക്കുകയായിരുന്നു. 6.30 ഓടെ ശ്രീചിത്രയില്‍ നിന്നും അവയവവുമായി തിരിച്ചവാഹനം ആറു മിനിട്ടു കൊണ്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. അവിടെനിന്നും 75 മിനുട്ടില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ ഇറങ്ങുകയുമായിരുന്നു.
കേരള ചരിത്രത്തിലാദ്യമാണ് ഇത്തരത്തില്‍ അവയവമാറ്റത്തിന് എയര്‍ ആംബുലന്‍സ് സൗകര്യം ഉപയോഗപ്പെടുത്തുന്നത്.ഉച്ചതിരിഞ്ഞ് 2.45 ഓടെ ശ്രീചിത്രയില്‍ ആരംഭിച്ച ശര്‍മയുടെ അവയവമെടുക്കല്‍ ശസ്ത്രക്രിയ 6.15 ഓടെ അവസാനിച്ചു. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് ശേഷം ശര്‍മയുടെ ഹൃദയവും രണ്ട് വൃക്കയും കണ്ണുകളുമെടുത്തു. 6.30 ന് ഹൃദയവും വഹിച്ചുകൊണ്ടുളള വാഹനം വിമാനത്താവളത്തിലേക്ക് തിരിച്ചു. ഗതാഗത തടസ്സമുണ്ടാകാതിരിക്കാന്‍ പോലീസ് അകമ്പടിയോടെയാണ് ഹൃദയവും വഹിച്ചുള്ള വാഹനം പുറപ്പെട്ടത്. തുടര്‍ന്ന് റോഡു മാര്‍ഗം തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തില്‍ എത്തിച്ചു.
അവിടെനിന്നും നാവികസേനയുടെ ഡോര്‍ണിയര്‍ വിമാനത്തില്‍ കൊച്ചിയിലെ വെല്ലിംഗ്ടണ്‍ ദ്വീപിലെ നാവികസേനയുടെ വിമാനത്താവളത്തിലേക്ക്. വെല്ലിങ്ടണ്‍ ഐലന്റില്‍ എത്തിയ നാവികസേനയുടെ ഡോര്‍ണിയര്‍ വിമാനത്തില്‍ നിന്ന് ഹൃദയം റോഡു മാര്‍ഗമാണ് ലിസി ആശുപത്രിയിലേക്ക് കൊണ്ടു പോയത്. തേവര മുതല്‍ കലൂര്‍ വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഹൃദയം ലിസി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഡോ: ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ രാത്രി 7.50 ഓടെയാണ് ആരംഭിച്ചത്്.
ഉച്ചയ്ക്ക് 1.30നാണ് കൊച്ചിയില്‍ നിന്നും മെഡിക്കല്‍ സംഘം തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചത്. രാത്രി 7.34 ഓടെ ഐലന്‍ഡിലെ നാവികസസേന താവളത്തിലിറങ്ങിയ വിമാനത്തില്‍ നിന്ന് ഹൃദയം ഏഴു മിനിറ്റുകൊണ്ട് 10 കിലോമീറ്റര്‍ ദൂരം പിന്നിട്ട് ആംബുലന്‍സില്‍ ആസ്പത്രിയിലെത്തിച്ചു.
കൊച്ചി സിറ്റി പോലീസിന്റെ എസ്കോര്‍ട്ടും ട്രാഫിക്ക് സംഘവും ആംബുലന്‍സിനെ അനുഗമിച്ചു. അങ്കമാലി സ്വദേശിയായ ഓട്ടോറിക്ഷാ െ്രെഡവര്‍ മാത്യുവിന് ഹൃദയം മാറ്റിവെക്കാനുള്ള ശസ്ത്രക്രിയക്ക് തയാറെടുപ്പുകള്‍ ലിസ്സി ആശുപത്രിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. ശര്‍മയുടെ വൃക്കകളില്‍ ഒരെണ്ണവും കണ്ണുകളും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മറ്റേത് ജില്ലയിലെ തന്നെയുള്ള കിംസ് ആശുപത്രിയിലേക്കും മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: