തിരുവനന്തപുരം: ഹിന്ദുഅവകാശപത്രികയില് ചൂണ്ടിക്കാണിച്ച പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടും സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധനിലപാടുകള് തുറന്നുകാട്ടുന്നതിനുമായി ഹിന്ദുഐക്യവേദി പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി 26 മുതല്‍ ആഗസ്റ്റ് 2 വരെ എല്ലാ പഞ്ചായത്തുകളിലും പദയാത്രകളും ആഗസ്റ്റ് 10 മുതല്‍ 13 വരെ ചതുര്‍ദിന സെക്രട്ടേറിയറ്റ് ധര്‍ണയും നടത്തുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം പത്രസമ്മേളനത്തില്‍ അറിയിച്ചു.
2011-ല്‍ അധികാരമേറ്റ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അന്നുതൊട്ട് ഇന്നുവരെ കൃത്യമായ മതവിവേചനവും സാമൂഹ്യനീതി നിഷേധവും നടത്തുകയാണ്. തുടക്കത്തില്‍തന്നെ ഈ വിഷയം തിരിച്ചറിഞ്ഞതിന്റെ ഫലമായിട്ടാണ് നൂറിലധികം സാമുദായികസംഘടനകളുടെ നേതാക്കള്‍ കൂടിയിരുന്ന് ഹിന്ദു അവകാശപത്രിക തയ്യാറാക്കി 2012 മെയില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും അവകാശപത്രികയോട് നിഷേധാത്മകമായ നിലപാടാണ് പുലര്‍ത്തുന്നത്.
അമിതമായ ന്യൂനപക്ഷ പ്രീണനംകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആഭ്യന്തരസുരക്ഷ അവതാളത്തിലാക്കി. രണ്ടാംതരം പൗരന്മാരായി, അവകാശം നിഷേധിക്കപ്പെട്ടവരായി കേരളത്തിലെ ഹിന്ദുക്കളെ ഈ സര്‍ക്കാര്‍ മാറ്റിയെടുത്തു. ഇതില്‍ പ്രതിഷേധിച്ചും സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധനിലപാടുകള് തുറന്നുകാട്ടുന്നതിനും അവകാശപത്രികയുടെ ഉള്ളടക്കം സാധാരണക്കാരില്‍ എത്തിക്കുന്നതിനുമായാണ് എല്ലാ പഞ്ചായത്തുകളിലും പദയാത്രകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത്.
അവകാശപത്രിക അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ആഗസ്റ്റ് 10 മുതല്‍ 13 വരെ സെക്രട്ടേറിയറ്റ് നടയില്‍ നടക്കുന്ന ചതുര്‍ദിന സത്യാഗ്രഹ സമരത്തില്‍ വിവിധ സാമുദായിക സംഘടനാ നേതാക്കളും സാംസ്കാരിക നായകരും വിവിധ സാമൂഹ്യനീതിസംഘടനകളുടെ സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും.
മതംമാറ്റം നിയമംമൂലം നിരോധിക്കുക, മാറാട് ഹിന്ദു കൂട്ടക്കൊല അന്വേഷണം സിബിഐക്ക് വിടുക, കേരളത്തിലെ എല്ലാ ഭീകരവാദ കേസുകളും എന്‍ഐഎക്ക് വിടുക, വനഭൂമി വനവാസികള്‍ക്ക് തിരിച്ചുനല്‍കുക, പട്ടയത്തിലെ മതവ്യത്യാസം അവസാനിപ്പിക്കുക, വ്യാജ ജാതിസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് നിര്‍ത്തലാക്കുക, സമഗ്രമായ രണ്ടാം ഭൂപരിഷ്കരണനിയമം നടപ്പിലാക്കുക, ശബരിമലയെ ദേശീയ തീര്ഥാടനകേന്ദ്രമാക്കുക, ക്ഷേത്രഭരണത്തില്‍ ഭക്തജനപങ്കാളിത്തം ഉറപ്പാക്കുക,
പൂജാരിമാര്‍ക്ക് ക്ഷേമനിധിയും ജീവനക്കാരുടെ വേതനവും വര്‍ധിപ്പിക്കുക, ഹിന്ദുസാംസ്കാരിക പൈതൃകകേന്ദ്രങ്ങള്‍ സംരക്ഷിക്കുക, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കല്‍ നടപടി അവസാനിപ്പിക്കുക, മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാഭ്യാസപ്രശ്നങ്ങള്‍ പരിഹരിക്കുക,ആറന്മുള വിമാനത്താവള പദ്ധതിയില്‍നിന്ന് സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണമായും പിന്മാറുക, മുന്നാക്ക സമുദായത്തിന്റെ അവശതകള്‍ പരിഹരിക്കുക, പിന്നാക്കവിഭാഗത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുക, സ്ത്രീശാക്തീകരണവും സുരക്ഷയും ഉറപ്പുവരുത്തുക എന്നിവയാണ് അവകാശപത്രികയിലെ മുഖ്യപരാമര്ശ വിഷയങ്ങള്‍.പത്രസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സമിതിഅംഗങ്ങളായ കെ. പ്രഭാകരന്,പി. ജ്യോതീന്ദ്രകുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: