ന്യൂദല്‍ഹി: ദല്‍ഹി പോലീസ് 2013ല്‍ രജിസ്റ്റര്‍ ചെയ്ത ഐപിഎല്‍ വാതുവെയ്പ്പ് കേസ് പട്യാല ഹൗസ് കോടതി റദ്ദാക്കി. കേസിലുള്‍പ്പെട്ട എസ്. ശ്രീശാന്ത്, അങ്കിത് ചവാന്, അജിത് ചാന്ദില തുടങ്ങിയ ക്രിക്കറ്റ് താരങ്ങള്‍ അടക്കം കേസിലെ 42 പ്രതികളെയും കോടതി വെറുതെ വിട്ടു. കേസ് റദ്ദാക്കുകയാണെന്ന് ഒറ്റവരിയില്‍ വിധി പ്രഖ്യാപിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നീന ബന്‍സാല്‍ കൃഷ്ണ വാതുവെയ്പ്പ് കേസില്‍ കുടുങ്ങി വിലക്ക് നേരിടുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് പുതുജീവന്‍ നല്കി. എന്നാല്‍ ഉടന്‍ വിലക്ക് നീക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.
എത്രയും വേഗം ക്രിക്കറ്റിലേക്ക് മടങ്ങിവരാനാകുമെന്ന് വിധി പ്രസ്താവന കേട്ട് കോടതിക്ക് പുറത്തേക്കിറങ്ങിവന്ന മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമമായ മക്കോക്കയിലെ മൂന്ന് നാല് വകുപ്പുകളും ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളുമാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരുന്നത്. പോലീസ് സമര്‍പ്പിച്ച 6000 പേജുവരുന്ന കുറ്റപത്രം തന്നെ റദ്ദാക്കിയ കോടതി, കേസ് നിലനില്‍ക്കില്ലെന്നും പോലീസ് സമര്‍പ്പിച്ച തെളിവുകള്‍ തൃപ്തികരമല്ലെന്നും വിധിന്യായത്തില്‍ പറഞ്ഞു. ശ്രീശാന്തും സഹതാരങ്ങളും വാതുവെയ്പ്പ് നടത്തിയെന്നതിന് ആവശ്യമായ യാതൊരു തെളിവുകളും പോലീസിന് സമര്‍പ്പിക്കാനായിട്ടില്ലെന്ന് വിധിന്യായത്തില്‍ കോടതി പറഞ്ഞു.
കേസില്‍ അറസ്റ്റിലായ ശ്രീശാന്ത് അടക്കമുള്ള 36 പേര്‍ക്ക് പുറമേ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍, ജാവേദ് ഛോട്ടാനി, സല്മാന് തുടങ്ങി അധോലോകബന്ധങ്ങളുള്ള 6പേരെയും ഉള്‍പ്പെടെയായിരുന്നു 42പേരുടെ പ്രതിപ്പട്ടിക പോലീസ് തയ്യാറാക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് കോടതി വിധി പറയാനായി കേസ് പരിഗണിച്ചപ്പോള്‍ തുടരന്വേഷണം എന്ന വിചിത്രമായ ആവശ്യം ദല്‍ഹി പോലീസ് അന്വേഷണ സംഘം ഉന്നയിച്ചു. പുതിയ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും കേസില്‍ തുടരന്വേഷണം ആവശ്യമാണെന്നുമായിരുന്നു പോലീസ് വാദം. ഐപിഎല്‍ കേസില്‍ അന്വേഷണം നടത്തിയ രാജസ്ഥാന്, ചെന്നൈ പൊലീസുകളുടെ അന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍കൂടി കുറ്റപത്രത്തിന്റെ ഭാഗമാക്കാനുണ്ട്, പോലീസ് അഭിഭാഷകന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് വിധി പ്രസ്താവന 4മണിയിലേക്ക് മാറ്റിയ ജഡ്ജി 4മണിക്ക് ചേംബറിലെത്തി കേസ് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
കോടതി വിധിക്കെതിരെ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ദാവൂദ് ഇബ്രാഹിമുമായും മറ്റും ബന്ധമുണ്ടെന്നതുള്പ്പെടെ നിരവധി പ്രചാരണങ്ങള്‍ നടത്തിയ പോലീസിന് ഇതു തെളിയിക്കുന്ന യാതൊരു തെളിവുകളും കോടതിക്ക് മുന്നില്‍ സമര്പ്പിക്കാനായില്ലെന്നത് വലിയ നാണക്കേടായി.
2013 മെയ് 9ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ദല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഐപിഎല്‍ മത്സരങ്ങളില്‍ വാതുവെയ്പ്പ് നടക്കുന്നതായും കളിക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും രേഖപ്പെടുത്തിയിരുന്നു. കളിക്കാരെ സ്വാധീനിക്കുന്നതിനായി വന്‍തുകകളാണ് വാതുവെപ്പുകാര്‍ മുടക്കുന്നതെന്നും എഫ്ഐആറില്‍ ആരോപിച്ചു. മെയ് 9ന് മൊഹാലിയില്‍ കിങ്സ് ഇലവന് പഞ്ചാബുമായി നടന്ന മത്സരത്തില്‍ വാതുവെയ്പ്പുകാരുടെ നിര്‍ദ്ദേശ പ്രകാരം തന്റെ രണ്ടാമത്തെ ഓവറില്‍ 14 റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചു എന്നതായിരുന്നു പോലീസിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: