ന്യൂദല്‍ഹി: ദല്‍ഹി പൊലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആരോപണമുന്നയിച്ച മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പൊതു ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പോലീസ് മേധാവി ബി എസ് ബാസി. ഒരു ദിവസമോ മറ്റോ നീണ്ടു നില്ക്കുന്ന ചര്‍ച്ചയിലൂടെ പ്രശ്നങ്ങളും തെറ്റിദ്ധാരണകളും മാറ്റാവുന്നതാണ്. ദല്‍ഹി പോലീസിനെക്കുറിച്ചും പോലീസ് വകുപ്പിനെക്കുറിച്ചുമുള്ള അനുഭവജ്ഞാനം ഉപയോഗിച്ച് മറ്റാരുടെയും സഹായമില്ലാതെ തനിക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാനാവും.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള സേനയുടെ നിയന്ത്രണം ആവശ്യപ്പെടുന്ന സംസ്ഥാനം പോലീസിന്റെ പ്രകടനത്തെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയാണ്. പോലീസിന്റെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തു കൊണ്ടുള്ള കേജ്രിവാള് സര്‍ക്കാരിന്റെ പരസ്യത്തെ എതിര്‍ത്ത ബാസി ഇത് പാര്‍ട്ടിയുടെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ ചിത്രീകരിക്കപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു. കേജ്രിവാള് ദല്‍ഹി പോലീസിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നതായി താന്‍ കരുതുന്നില്ല.
ദല്‍ഹി ഭരിച്ച ഓരോ പാര്‍ട്ടിയും പോലീസിന്റെ നിയന്ത്രണത്തിനായി ശ്രമിച്ചിട്ടുണ്ട്. പോലീസിനെതിരെ ആരോപണങ്ങളുന്നയിച്ചാല്‍ മാത്രമേ നിയന്ത്രണം ആവശ്യപ്പെടാന്‍ സാധിക്കൂ. അത്തരത്തിലുള്ള ശ്രമമാണിത്. പോലീസിനെ നിയന്ത്രിക്കാനുള്ള കേജ്രിവാളിന്റെ ശ്രമങ്ങള്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ നശിപ്പിക്കുമെന്ന് ബാസി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: