സമൂഹത്തിന്റെ ആരോഗ്യകരമായ അവസ്ഥയാണ് ധര്‍മ്മം. അധര്‍മ്മമെന്നത് സമൂഹ മനസ്സില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളാല്‍ ഉണ്ടാവുന്ന രോഗാവസ്ഥയാണ്. വിരാട് പുരുഷന്തന്നെയാണ് സമാജമെന്നതിന്നാല്‍ അധര്‍മ്മമെന്ന രോഗാവസ്ഥ പരിഹരിക്കാന്‍ അവതാരമെടുക്കുന്നു.
ശരീരത്തിലെ ഈശ്വരാംശമായ ബോധമാണല്ലോ ശരീരത്തിന്റെ രോഗാവസ്ഥ പരിഹരിക്കുന്നത്. മുനി മണ്ഡലത്തില്‍ നേതൃത്വം വഹിച്ചിരുന്ന അഗസ്ത്യമുനി നേരത്തേദക്ഷിണ പഥത്തിലെത്തി രാക്ഷസന്മാരെ ചെറുക്കാന്‍ ഗജങ്ങളെ തയ്യാറാക്കിയെന്നു കരുതാം. അദ്ദേഹം തന്റെ അസ്ത്ര ശസ്ത്ര ഭണ്ഡാരമെല്ലാം ശ്രീരാമനെ ഏല്‍പ്പിച്ചതില്‍ നിന്നും മുമ്പെത്തന്നെ ചിലശ്രമങ്ങള്‍ നടത്തിയെന്ന് വ്യക്തമാണല്ലോ? മാത്രമല്ല പഞ്ചവടിയില്‍ താമസിച്ചാല്‍ എളുപ്പത്തില്‍ യാദുധാനന്മാരെ കൊല്ലാനാവുമെന്നുപറഞ്ഞ് ശ്രീരാമനെ പ്രേരിപ്പിച്ചതിനാലും രണ്ടുപേരും രണ്ടു സേനാപതികള്‍ പോലെയാണെന്നതും സ്പഷ്ടമാണ്.
ധര്‍മ്മ സംരക്ഷണമെന്നത് ഭഗവാനെപ്പോലെതന്നെ സമൂഹത്തിലെ പ്രമാണിമാരുടേയും കര്‍ത്തവ്യമാണ്. ഏതു ഭീഷണിയുടെ മുന്നിലും ധര്‍മ്മാചരണത്തില്‍ നിന്ന് സമൂഹത്തിലെ പ്രമുഖര്‍ പിന്മാറരുത്. അതുപോലെ തന്നെ അധര്‍മ്മത്തെ ചെറുത്തു നില്‍ക്കാനും അവര്‍ സമൂഹത്തിന്നു നേതൃത്വം നല്‍കണം.
ഈ ധര്‍മ്മത്തെ അഗസ്ത്യമുനി നന്നായി ചെയ്തിരുന്നു. എന്നാല്‍ സംഹാരമെന്നത് സൃഷ്ടിപ്രക്രിയയില്‍ ഭഗവാന്റെ അധികാരപരിധിയിലാണ് വരുന്നത് എന്നുകരുതാം. തൂക്കിക്കൊല്ലാന്‍ നീതിന്യായ വ്യവസ്ഥയക്കും സര്‍ക്കാരിനുമല്ലാതെ മറ്റാര്‍ക്കും അധികാരമില്ല എന്നതുപോലെ.
രാക്ഷസന്മാരെ ഉന്മൂലനം ചെയ്യാനുള്ള ആവേശത്തില്‍, ആവേശത്തള്ളിച്ചയില്‍, തെറ്റിദ്ധാരണമൂലം ജടായുവിനെപോലെ അവദ്ധ്യരും കൊല്ലപ്പെട്ടതിനെ പരിചയപ്പെട്ടപ്പോഴാണ് തന്റെ പിതാവിന്റെ മിത്രമാണിതെന്നും രാമന് തിരിച്ചറിയുന്നത്. ഈ സമാഗമം വനവാസികളെ മൊത്തത്തില്‍ തെറ്റിദ്ധരിക്കുന്നതില്‍ നിന്നും രാമനെ തിരുത്തിച്ചു. അല്ലെങ്കില്‍ രാക്ഷസനോടൊപ്പം വനവാസികളായ കഴുകന്മാരും, കരടികളും വാനരന്മാരും കൊല്ലപ്പെട്ടേനെ. നെല്‍മണിയോടൊപ്പം പാവം പതിരും പുഴുങ്ങാറുണ്ടല്ലോ.
ഇന്നും ഭീകരവാദത്തോട് പൊരുതുമ്പോള്‍ ഇതൊരുപാഠമാണ്. ഭീകരരെ ഒറ്റപ്പെടുത്തുന്ന വിധം മറ്റുള്ളവരുമായി സൗഹൃദം വളര്‍ത്തണം. അവരുടെ കൂടെ ശ്രമത്താല്‍ വേണം നക്സലുകളേയും ജിഹാദികളേയും വടക്കുകഴിക്കന്‍ പ്രദേശത്തെ കുരിശുയുദ്ധക്കാരേയും വകവരുത്താന്‍. ധര്‍മ്മ സംരക്ഷണം സ്വയം ഏറ്റെടുത്ത് ശ്രീരാമന് മുന്നേറുന്നതിന്റെ ആരംഭഘട്ടത്തില്‍ തന്നെ വാത്മീകി ഈ സന്ദര്‍ഭം കൂട്ടിച്ചേര്‍ത്തത് വനവാസികള്‍ക്കിടയില്‍ (വേടന്മാര്ക്കിടയില്) കഴിഞ്ഞുകൂടിയ സ്വന്തം അനുഭവം കൂടി വെച്ചിട്ടാവണം. ഇതുവരെ മഹര്‍ഷിമാരുടെ ഉപദേശത്തിലാണ് രാമന് പ്രവര്‍ത്തിച്ചത്. ഇനിയങ്ങോട് തീരുമാനങ്ങളെല്ലാം സ്വയമാണ് എടുക്കുന്നത്. ഈ പരിവര്‍ത്തനം ധര്‍മ്മസംരക്ഷണത്തിന്റെ ഒരു പ്രധാനഘട്ടമാണ്. ഈ പരിശ്രമത്തില്‍ അഗസ്ത്യശിഷ്യന്മാര്‍ തീര്‍ച്ചയായും ശ്രീരാമപക്ഷത്ത് പ്രവര്‍ത്തിച്ചിരിക്കണം.
ജ്ഞാനോപദേശം ലക്ഷ്മണന് നല്‍കുന്നത് കൗമാരം വിട്ട യുവാവസ്ഥയിലാണ്. ജ്ഞാനം മരണകാലത്തേയ്ക്ക് നീട്ടിവെയ്ക്കേണ്ട വസ്തുവല്ല. ജ്ഞാനവും വിജ്ഞാനവും വിവേകപൂര്‍വ്വം കര്‍മ്മങ്ങള്‍ ചെയ്യാന്‍ കാരണമാവും. അതിലൂടെ മോക്ഷം നേടണം. ലക്ഷ്മണോപദേശം മരണശേഷം ശവത്തെ കേള്‍പ്പിക്കാനല്ല ചൊല്ലുന്നത്. ജഡിച്ചിരിക്കുന്നവരെ ജ്ഞാന- വിജ്ഞാന പൂര്‍ണ്ണരാവാന്‍ പ്രേരിപ്പിക്കാനാണ്.
ശൂര്‍പ്പണഖ ഒരു നേര്‍ബുദ്ധിക്കാരിയായിരുന്നെന്ന മട്ടില്‍ വ്യാഖ്യാനിക്കുന്നവരുണ്ട്. വാസ്തവത്തില്‍ സദ്പുരുഷന്മാരെ വഴിതെറ്റിക്കുന്ന ഒരു വിപല്‍ഘട്ടത്തെയാണ് മൂക്കും മുലയും മുറിച്ച് ലക്ഷ്മണന് ഒഴിവാക്കിയത്. യുദ്ധം മനസില്‍ ഉറപ്പിച്ച സീതയെ രാമനുള്ള ഒരു മുന്‍കൂര്‍ യുദ്ധ പ്രഖ്യാപനമായിട്ടാണ് ശൂര്‍പ്പണഖയുടെ സ്തന- നാസിക വിച്ഛേദത്തെ രാമന് ഉപയോഗിക്കുന്നത്. രാവണന്റെ മുന്‍ രക്ഷാപങ്ക്തിക്കാരനായിരുന്ന ഖരനും ദൂഷണനും അതൊരു പ്രകോപനമായി. ശൂര്‍പ്പണഖ മാത്രമല്ല സീതയും ഈ ധര്‍മ്മയുദ്ധത്തില്‍ തന്റെ പങ്കുവഹിക്കുന്നുണ്ട്. സ്ത്രീകള്‍ ധര്‍മ്മസംരക്ഷണ കാര്യത്തില്‍ രണ്ടുഭാഗത്തും തുല്യരായി അണിനിരക്കേണ്ടി വരുനെന്നര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: