ന്യൂദല്‍ഹി: മുന്‍ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിയുടെ യാത്രാരേഖകള്‍ക്കായി ആരോടും ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ബ്രിട്ടന്റെ നിയമവും ചട്ടങ്ങളും അനുസരിച്ച് തീരുമാനിക്കാമെന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും സുഷമാ സ്വരാജ് ട്വിറ്ററിലൂടെ പറഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ കെയ്ത് വാസിനെ ഫോണില്‍ വിളിച്ച് ലളിത് മോദിക്ക് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും കെയ്ത് വാസിനെ ഫോണില്‍ വിളിച്ചിട്ടില്ലെന്നും സുഷമാ സ്വരാജ് പറഞ്ഞു.
ലളിത് മോദിയെ സഹായിച്ച സുഷമാ സ്വരാജിന്റെ നടപടി ക്രിമിനല്‍ കുറ്റകൃത്യമാണെന്നാരോപിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ ട്വിറ്ററില്‍ രംഗത്തെത്തിയ മാധ്യമ പ്രവര്‍ത്തകനായ മിന്‍ഹാസ് മെര്‍ച്ചന്റിന് നല്കിയ മറുപടി ട്വീറ്റിലാണ് സുഷമാ സ്വരാജിന്റെ വിശദീകരണം. ലളിത് മോദിയെ ഒരിക്കലും സഹായിച്ചിട്ടില്ലെന്നും തുടര്‍ന്നും ഇതു തന്നെയാണ് തനിക്ക് വ്യക്തമാക്കാനുള്ളതെന്നും സുഷമാ സ്വരാജ് പറഞ്ഞു. രാജ്യത്തെ മന്ത്രിയെന്ന നിലയില്‍ പാര്‍ലമെന്റിനോടാണ് തന്റെ പ്രതിബദ്ധതയെന്നും സ്വന്തം നിലപാടുകള്‍ രാജ്യത്തോട് പറയാനുള്ള വേദി പാര്‍ലമെന്റാണെന്നും സുഷമാ സ്വരാജ് വിശദീകരിച്ചു.
മണ്‍സൂണ്‍ സെഷന് ആരംഭിക്കുന്ന ആദ്യ ദിനം തന്നെ സഭയില്‍ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു താനെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കി. സഭയ്ക്ക് മുന്നില്‍ പ്രസ്താവന നടത്താന്‍ തയ്യാറായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ചര്‍ച്ച നടത്താന്‍ അനുവദിച്ചില്ല, സുഷമ സ്വരാജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: