കൊച്ചി: ‘എല്ലാവര്ക്കും നന്ദി’ രണ്ട് വര്‍ഷത്തെ ‘വനവാസ’ത്തിലേക്ക് തള്ളിയിട്ട ഐപിഎല്‍ ഒത്തുകളിക്കേസില്‍ കുറ്റവിമുക്തനാക്കി വിധിയെത്തുമ്പോള്‍ തന്റെ ഫേസ്ബുക്ക് പേജില്‍ ശ്രീശാന്ത് ആദ്യം കുറിച്ചതിങ്ങനെ. കേസ് തള്ളിയിരിക്കുന്നുവെന്ന ഒറ്റ വരി വിധിക്ക് ഒറ്റ വരിയില്‍ ശ്രീശാന്ത് നന്ദിയര്‍പ്പിക്കുമ്പോള്‍ കുറ്റബോധത്താല്‍ തലതാഴ്ത്തേണ്ടി വരും ക്രിക്കറ്റ് ലോകത്തിന്. ആരോപണവിധേയരായ മറ്റ് താരങ്ങള്‍ക്ക് അതത് ബോര്‍ഡുകള്‍ പിന്തുണ നല്കിയപ്പോള് കേരള ക്രിക്കറ്റ് അസോസിയേഷന് സ്വന്തം ശ്രീയെ തള്ളിപ്പറഞ്ഞാണ് നീതി കാട്ടിയത്. ശ്രീശാന്തിനെ സ്നേഹിക്കുന്ന അപൂര്‍വ്വം പേരുടെയല്ലാതെ മറ്റൊരു പിന്തുണയും അദ്ദേഹത്തിന് ലഭിച്ചില്ലെന്നതാണ് വാസ്തവം.
അധികാരത്തിന്റെ അപ്രമാദിത്വം കാര്യങ്ങള്‍ തീരുമാനിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ ശ്രീശാന്തിന്റെ ‘ദുരന്ത’ത്തിന് പിന്നിലും ബിസിസിഐയിലെ വന്‍കിടക്കാരുടെ കരുനീക്കങ്ങളുണ്ടെന്ന് വ്യക്തമായിരുന്നു. ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയ സമയത്താണ് ഒത്തുകളി ആരോപണമുയര്‍ന്നത്. ക്രീസിലും പുറത്തും ‘ആക്രമണോത്സുകത’ ശീലമാക്കി വിവാദങ്ങള്‍ തുടര്‍ക്കഥയാക്കിയ ശ്രീശാന്തിനെതിരായ ആരോപണം പ്രതിരോധിക്കാന്‍ ആരും രംഗത്ത് വന്നില്ല. എന്നാല്‍ പിന്നീട് ദല്‍ഹി പോലീസിന്റെ ഓരോ നീക്കവും സംശയം ബലപ്പെടുത്തി. മക്കോക്ക ചുമത്തിയതിനെതിരെ കോടതി തന്നെ പോലീസിനെതിരെ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ ഏറെക്കുറെ ഏവര്‍ക്കും ബോധ്യമായി. എങ്ങനെയെങ്കിലും ശ്രീശാന്തിനെ കുടുക്കുകയെന്ന നിര്‍ബന്ധബുദ്ധിയോടെ പ്രവര്‍ത്തിച്ച ദല്‍ഹി പോലീസ് നിരവധി തവണ കോടതിയുടെ വിമര്‍ശനത്തിനിരയായി. ഇന്നലെയും അവസാന നിമിഷം കേസ് നീട്ടിക്കൊണ്ട് പോകാന്‍ ദല്‍ഹി പോലീസ് നീക്കം നടത്തി. ഐപിഎല്ലിന്റെ ചീഞ്ഞളിഞ്ഞ മുഖം ഓരോ സീസണും കൂടുതല്‍ വ്യക്തമാക്കി, ക്രിക്കറ്റ് വിഗ്രഹങ്ങള്‍ പോലും സംശയത്തിന്റെ നിഴലില്‍ വരുന്നത് ശുദ്ധീകരണത്തിന് മുറവിളി കൂട്ടുന്നവര്‍ കാണാറേയില്ല. ശ്രീശാന്തിനെതിരെ വാളോങ്ങിയ ബിസിസിഐയുടെ ഇരട്ടത്താപ്പും ഇവിടെയാണ് വ്യക്തമാകുന്നത്.
ജീവിതത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി മറികടക്കാന്‍ ശ്രമിക്കുന്ന ശ്രീശാന്തിനെയാണ് രണ്ട് വര്‍ഷങ്ങളായി നമ്മള് കാണുന്നത്. നിരപരാധിയാണെന്ന് ആവര്‍ത്തിച്ചിരുന്ന ശ്രീശാന്ത് തിരിച്ചെത്താനാകുമെന്ന് എപ്പോഴും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. പതിവ് പോലെ വിവാദങ്ങള്‍ക്കും പഞ്ഞമുണ്ടായില്ല. ടെലിവിഷന്‍ ചാനലില്‍ റിയാലിറ്റി ഷോയുടെ ഭാഗമായും ഡാന്‍സ് ഗ്രൂപ്പില്‍ പങ്കെടുത്തും ശ്രീശാന്ത് സജീവമായി. തീഹാര്‍ ജയിലില്‍ വച്ച് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് അടുത്തിടെ ശ്രീശാന്ത് പറഞ്ഞത് വാര്‍ത്തയായിരുന്നു. ഇതിനിടയില്‍ കുടുംബജീവിതത്തിലേക്കും കടന്നിരുന്നു അദ്ദേഹം. രാജസ്ഥാനിലെ രാജകുടുംബാംഗമായ ഭുവനേശ്വരീ ദേവിയാണ് നിര്‍ണായക ഘട്ടത്തില്‍ ജീവിത പങ്കാളിയായെത്തിയത്. തിരിച്ചടി മറികടക്കാന്‍ ശ്രീശാന്തിനെ ഏറെ സഹായിച്ചതും കുടുംബത്തിന്റെ പിന്തുണയാണ്. ഒരുകാലത്ത് തള്ളിപ്പറഞ്ഞവര്‍ക്കും ഇനി ശ്രീശാന്തിനെ പിന്തുണച്ചേ പറ്റു. അത് ശ്രീശാന്ത് അര്‍ഹിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: