കോട്ടയം: ഹിന്ദു സമൂഹത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൃദ്ധിയും സ്വാഭിമാനവും വീണ്ടെടുക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. കോട്ടയത്ത് ഹിന്ദുഹെല്‍പ്പ്ലൈന്‍ പ്രവര്‍ത്തകരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസംഘടിതാവസ്ഥ ഹിന്ദു സമൂഹത്തിനെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. തൊഴിലവസരങ്ങളിലും വിദ്യാഭ്യാസ മേഖലയിലും വാണിജ്യ കാര്‍ഷിക മേഖലയിലും സുരക്ഷയുടെ കാര്യത്തിലും ഒരു കാലത്ത് ഭാരതമായിരുന്നു മാതൃക. എന്നാല്‍ ഇപ്പോള്‍ ഈ മേഖലകളില്‍ എല്ലാം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ട്. കര്‍ഷകര്‍ ഇന്ന് ദരിദ്രരാണ്. ഓരോ മുപ്പത് മിനിറ്റിലും കര്‍ഷകന്റെ ആത്മഹത്യ നടക്കുന്നു. സ്വാതന്ത്രാനന്തര ഭാരതത്തില്‍ ഹിന്ദുജനസംഖ്യയുടെ ശതമാനത്തില്‍ കുറവ് സംഭവിച്ചു. നിരവധി വെല്ലുവിളികള്‍ നേരിടുന്ന ഈ സാഹചര്യത്തില്‍ എല്ലാ വീട്ടിലും ഭക്ഷണം, വിദ്യാഭ്യാസം,ആരോഗ്യസുരക്ഷ, തൊഴില്‍, വാണിജ്യ, വ്യവസായ, കാര്‍ഷിക മേഖലകളിലെ വളര്‍ച്ച എന്നിങ്ങനെയുള്ള പദ്ധതികള്‍ വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കും.
കാര്‍ഷികരംഗം വളര്‍ത്താന്‍ കേരളത്തില്‍ പ്രത്യേക പരിശീലനം നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഗ്രാമങ്ങളിലും മികച്ച കര്‍ഷകരെ വളര്‍ത്തിയെടുക്കാനും ആഹ്വാനം ചെയ്തു. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍, ജനറല്‍ സെക്രട്ടറി വി. മോഹനന്, ഹിന്ദു ഹെല്പ്പ്ലൈന് സംയോജകന്‍ ജയേഷ് കോതാടി, ശങ്കരന് പിള്ള എന്നിവര്‍ പ്രസംഗിച്ചു. ജ്യോതിഷ പണ്ഢിതന് കുടമാളൂര്‍ ശര്‍മ്മ തൊഗാഡിയയെ പൊന്നാടയണിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: