തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ഒരുകേസു പോലും തോറ്റിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. ഭരണഘടനാ സ്ഥാപനമായ എജിയുടെ ഓഫീസ് ദണ്ഡപാണിയെപ്പോലെ ദുരുപയോഗം ചെയ്ത മറ്റൊരു എജി കേരള ചരിത്രത്തിലുണ്ടായിട്ടില്ല.
പാമോയില്‍ കേസ് പിന്‍വലിക്കാനുളള സര്‍ക്കാര്‍തീരുമാനം തള്ളിയ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധിക്കെതിരെ സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത് എജിയാണ്. ആ അപ്പീല്‍ തള്ളി പുറപ്പെടുവിച്ച വിധിന്യായത്തില്‍ പ്രോസിക്യൂഷനെതിരെ അതിനിശിതമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. അന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായവര്‍ക്ക് നേതൃത്വം നല്‍കിയത് അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണിയാണ്. ഈ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ധൈര്യം പോലും സര്‍ക്കാരിനോ എജിക്കോ ഉണ്ടായിട്ടില്ല. ആത്മാഭിമാനത്തിന്റെ ചെറിയ കണികയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ദണ്ഡപാണി അന്ന് രാജിവയ്ക്കേണ്ടതായിരുന്നു.
നിയമസഭയ്ക്ക് അകത്തും പുറത്തും എന്തു കള്ളവും പറയാന്‍ മടിയില്ലാത്ത ഉമ്മന്‍ചാണ്ടിക്ക് പറ്റിയ എജിയാണ് ദണ്ഡപാണി. ഗണ്മാന് സലീംരാജിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് ഉള്‍പ്പെടെ ദണ്ഡപാണി നടത്തിയിട്ടുള്ള എല്ലാ വൈകൃതങ്ങളുടെയും നീണ്ട ലിസ്റ്റ് തന്നെയുണ്ട്. എന്നിട്ടും ഇത്തരത്തില്‍ പച്ചക്കള്ളം നിയമസഭയില്‍ പറയാനുളള മുഖ്യമന്ത്രിയുടെ തൊലിക്കട്ടി അപാരം തന്നെ. ഹൈക്കോടതിയില്‍ തോറ്റ എത്ര കേസിന് സുപ്രീംകോടതിയില്‍ എസ്എല്‍പി ഫയല്‍ ചെയ്തു എന്നും മുഖ്യമന്ത്രി വെളിവാക്കണമെന്ന് വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: