കൊച്ചി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനായ മലയാളി താരം ശ്രീശാന്ത് സ്വദേശമായ കൊച്ചിയില്‍ തിരിച്ചെത്തി. രാവിലെ 9.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീശാന്തിന് സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് വന്‍ സ്വീകരണമാണ് നല്‍കിയത്.
തന്നെ പിന്തുണച്ച എല്ലാ മലയാളികളോടും നന്ദിയുണ്ടെന്നും സജീവ ക്രിക്കറ്റിലേക്ക് ഉടന്‍ മടങ്ങിയെത്താന്‍ കഴിയുമെന്നും ശ്രീശാന്ത് പറഞ്ഞു. ഇന്നു വൈകീട്ടോടെ തന്നെ ക്രിക്കറ്റ് പരിശീലനം ആരംഭിക്കുമെന്നു പറഞ്ഞ ശ്രീശാന്ത് കേസില്‍ നിന്നു കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജീവിതമാണു തിരിച്ചു കിട്ടിയതെന്നും വ്യക്തമാക്കി. വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ശ്രീശാന്തിനെതിരെ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കു നീക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് ശ്രീശാന്തിന്റെ അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു. വിലക്ക് ഉടനടി പിന്‍വലിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് നിയമനടപടി ആലോചിക്കുന്നത്. വാതുവെയ്പ്പ് കേസ് കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ശ്രീശാന്തിനെതിരെ വിലക്ക് തുടരാന്‍ ന്യായീകരണമില്ലെന്ന് അഭിഭാഷക പറഞ്ഞു.
2013ല്‍ ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശ്രീശാന്തിനെ ശനിയാഴ്ചയാണ് ദല്‍ഹിയിലെ പാട്യാല കോടതി കുറ്റവിമുക്തനാക്കിയത്. മക്കോക്ക ഉള്‍പ്പെടെ ശ്രീശാന്തിന് മേല്‍ ചാര്‍ത്തപ്പെട്ട വിവിധ വകുപ്പുകളുള്‍പ്പെട്ട കുറ്റപത്രവും കോടതി റദ്ദാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: