മുംബൈ: 1993 മുംബൈ സ്ഫോടന കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റരുതെന്ന് ട്വീറ്റര്‍ പോസ്റ്റ് ബോളിവുഡ് താരം സല്മാന് ഖാന് പിന്‍വലിച്ചു. ട്വീറ്റ് ചെയ്തതില്‍ നിരുപാധികം മാപ്പുചോദിക്കുന്നുവെന്നും സല്മാന് പറഞ്ഞു. ട്വീറ്റ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നു പിതാവ് പറഞ്ഞതായും സല്മാന് വ്യക്തമാക്കി.തന്റെ ട്വീറ്റ് മതവിശ്വാസത്തിന് എതിരാണെന്നു പ്രചരിപ്പിക്കുന്നത് ശരിയല്ല. എല്ലായ്പ്പോഴും എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ് താന്‍.
ടൈഗര്‍ മേമനെ തൂക്കിലേറ്റണമെന്ന് ഞാന്‍ പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു. എന്നാല്‍ ടൈഗര്‍ മേമന് പകരമാകരുത് യാക്കൂബിന് തൂക്കികൊല്ലുന്നത് എന്നാണ് ഉദ്ദേശിച്ചത്. യാക്കൂബ് മേമന് നിരപരാധിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ഇന്ത്യയിലെ നിയമവ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സല്മാന് ട്വീറ്റിലൂടെ പറയുന്നു.
ട്വിറ്ററിലാണു യാക്കൂബ് മേമനെ സല്മാന് പിന്തുണച്ചത്. യാക്കൂബ് മേമന് നിരപരാധിയാണ്. കേസില്‍ പ്രധാന ഗൂഡാലോചന നടത്തിയതു യാക്കൂബിന്റെ സഹോദരന് ടൈഗര്‍ മേമനാണ്. അതിനാല്‍ തന്നെ ടൈഗര്‍ മേമനെയാണു വധിക്കേണ്ടത്. ടൈഗര്‍ മേമനെ വിട്ടുതരാന്‍ പാക്കിസ്ഥാന് തയാറാകണമെന്നും സല്മാന് ട്വീറ്റ് ചെയ്തു. മുഖ്യപ്രതി ടൈഗറാണെന്നിരിക്കെ യാക്കൂബിനെ തൂക്കിലേറ്റുന്നത് ശരിയല്ല.
യാക്കൂബ് നിരപരാധിയാണെന്നും അങ്ങനെയുള്ളൊരു വ്യക്തിയെ കൊല്ലുന്നത് മനുഷ്യത്വത്തെ കൊല്ലുന്നതിന് തുല്യമാണെന്നും സല്മാന് വ്യക്തമാക്കി. ഈ ട്വീറ്റുകള്‍ നേരത്തെ പോസ്റ്റ് ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും ഭയം കാരണം സാധിച്ചില്ല. എന്നാല്‍ ആ മനുഷ്യന്റെ കുടുംബം കൂടി ഉള്പ്പെട്ടതിനാലണ് ഇപ്പോള്‍ ഈ കാര്യം പറയുന്നത്. ധൈര്യമില്ലാതെ ഓടിപ്പോയ ഒരാള്‍ക്ക് വേണ്ടി യാക്കൂബിനെ തൂക്കിലേറ്റരുത്.
പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ടൈഗര്‍ അവിടെയുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നും താരം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വധശിക്ഷയ്ക്കെതിരെ യാക്കൂബ് സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ജൂലൈ 30നാണ് മേമനെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിരുന്നത്. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചായിരിക്കും ശിക്ഷ നടപ്പാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: