ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ പാകിസ്ഥാന് സൈന്യത്തെ തുരത്തി ഇന്ത്യ ടൈഗര്‍ ഹില്‍സ് തിരിച്ചുപിടിച്ചിട്ട് ഇന്ന് 16 വര്‍ഷം തികയുന്നു. ദല്‍ഹിയിലെ അമര്‍ ജവാന് ജ്യോതിയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും സേനാ മേധാവികളും പുഷ്പചക്രം അര്‍പ്പിച്ചു.
1999 മെയിലാണ് ഇന്ത്യന്‍ സൈന്യം ദ്രാസ് മേഖലയില്‍ പാകിസ്ഥാന്റെ നുഴഞ്ഞു കയറ്റം കണ്ടെത്തിയത്. വിഘടനവാദികള്‍ ഇടക്കിടെ നടത്തുന്ന നുഴഞ്ഞുകയറ്റ ശ്രമമാണിതെന്ന് കരുതിയ സൈന്യം ദിവസങ്ങള്‍ക്കകം ഇത് പരാജയപ്പെടുത്താമെന്ന് ആദ്യഘട്ടത്തില്‍ കരുതി. എന്നാല്‍ നിയന്ത്രണ രേഖയുടെ പല ഭാഗങ്ങളില്‍ പാക് സൈന്യം സമാനനീക്കങ്ങള്‍ നടത്തുന്നതായി സൈന്യം കണ്ടെത്തി.
കൊടും തണുപ്പ് കാലത്ത് സിയാച്ചിന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന തക്കം മുതലാക്കിയാണ് വിഘടനവാദികളും പരിശീലനം ലഭിച്ച പാകിസ്ഥാന് സൈന്യവും അതിര്‍ത്തി കടന്നത്. ഫെബ്രുവരിയില്‍ തന്നെ ഇതിന് പാകിസ്ഥാന് തുടക്കമിട്ടിരുന്നു.
തന്ത്രപ്രധാനമേഖലകളായ ദേശീയപാത ഒന്നും ലോകത്തിലെ ഏറ്റവും ഉയരമേറിയ ടൈഗര്‍ ഹില്‍സ് പിടിച്ചെടുത്തായിരുന്നു പാക് നീക്കം. നുഴഞ്ഞു കയറ്റത്തിന്റെ വ്യാപ്തി മനസിലാക്കിയ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഓപ്പറേഷന് വിജയ് എന്ന് പേരിട്ട കരസേനയുടേയും വ്യോമസേനയുടേയും സംയുക്തനീക്കം രണ്ട് മാസത്തിലധികം നീണ്ടു.
ജൂലൈ 26ന് ദ്രാസ് മേഖല പൂര്‍ണമായി പിടിച്ചെടുത്ത് ഇന്ത്യ വിജയം പ്രഖ്യാപിച്ചു. രാജ്യത്തിന് അഞ്ഞൂറിലധികം ധീരജവാന്മാരെ നഷ്ടമായി. വിജയത്തിന്റെ ഓര്‍മ്മ പുതുക്കി രാവിലെ ദില്ലിയിലെ അമര്‍ ജവാന് ജ്യോതിയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും കര, വ്യോമ, നാവിക സേന മേധാവികളും പുഷ്പചക്രം അര്‍പ്പിച്ചു. ദ്രാസിലെ കാര്‍ഗില്‍ യുദ്ധസ്മാരകത്തില്‍ വടക്കന്‍ സൈനിക കമാന്‍ഡ് മേധാവി ലഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹൂഡ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: