കോഴിക്കോട്: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിച്ചെത്താന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി ശരിയല്ലെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. കന്യാസ്ത്രീയെ പരീക്ഷ എഴുതാന്‍ അനുവദിക്കാതിരുന്നത് നിര്‍ഭാഗ്യകരമായി പോയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കോടതിക്ക് ലളിതമായി പറയാവുന്ന കാര്യമല്ല ഇത്. ഇതില്‍ വിശ്വാസത്തിന്റെ പ്രശ്നം കൂടിയുണ്ടെന്നും ഇ.ടി പറഞ്ഞു. നിലവിളക്ക് വിവാദത്തില്‍ കെ എം ഷാജിക്ക് ഇ.ടി മറുപടിയും നല്കി. നിലവിളക്ക് കൊളുത്തില്ല എന്ന നിലപാടില്‍ മുസ്ലീംലീഗ് ഉറച്ചു നില്ക്കുന്നു. കാലങ്ങളായി ലീഗ് തുടര്‍ന്നു വരുന്ന പാരമ്പര്യമാണ്. അത് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ ചിലര്‍ ഇല്ലാത്ത വിവാദം ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇ ടിയുടെ നിലപാടിനെ സാമൂഹ്യക്ഷേമ മന്ത്രി ഡോ എംകെ മുനീര്‍ തള്ളി. നിലവിളക്ക് കൊളുത്തുന്നതും കൊളുത്താതിരിക്കുന്നതും വ്യക്തിപരമായ കാര്യമാണ്. വിളക്ക് കൊളുത്തരുത് എന്ന് ഒരു രാഷ്ട്രീയ കക്ഷിയും പറയുന്നത് പ്രായോഗികമല്ല. ലീഗ് മാത്രമായി ഇത്തരമൊരു നിലപാട് എടുക്കുന്നത് സങ്കുചിത മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: