ന്യൂദല്‍ഹി: 1993 മുംബയ് ബോംബ് സ്പോടന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമനെ പിന്തുണച്ച് ട്വീറ്റ് ചെയ്ത ബോളിവുഡ് നടന് സല്‍മാനെ വിമര്‍ശിച്ച് പിതാവും തിരക്കഥാകൃത്തുമായ സലീം ഖാന് രംഗത്തെത്തി. സല്മാന് എഴുതിയതെല്ലാം അപഹാസ്യകരവും അര്‍ത്ഥശൂന്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.
സല്മാന് പ്രശ്നത്തെപ്പറ്റി അറിയില്ലെന്നും അതിനാല്‍ത്തന്നെ അവന് പറഞ്ഞതിനെ ഗൗരവമായി എടുക്കേണ്ടതില്ലെന്നും സലീം പറഞ്ഞു. യാക്കൂബ് മേമനെ തൂക്കിലേറ്റേണ്ട, ജയിലില്‍ പാര്‍പ്പിച്ചാല്‍ മതിയാകും. അയാളെ ജീവനോടെ നിലനിര്‍ത്തുന്നതാണ് ഏറ്റവും വലിയ ശിക്ഷയെന്നും സലീം അഭിപ്രായപ്പെട്ടു.
സ്ഫോടനക്കേസിലെ മുഖ്യപ്രതി യാക്കൂബിന്റെ സഹോദരന് ടൈഗര്‍ മേമനായതിനാല് അയാളെയാണ് തൂക്കിലേറ്റേണ്ടതെന്നാണ് സല്മാന് ട്വീറ്റ് ചെയ്തത്. യാക്കൂബ് നിരപരാധിയാണെന്നും അങ്ങനെയുള്ളൊരു വ്യക്തിയെ കൊല്ലുന്നത് മനുഷ്യത്വത്തെ കൊല്ലുന്നതിന് തുല്യമാണെന്നും സല്മാന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: