തിരുവനന്തപുരം: സംസ്ഥാനത്തെ അന്യസംസ്ഥാനത്തൊഴിലാളി ക്യാമ്പുകളില്‍ അടുത്തമാസം ആദ്യത്തെ മൂന്നു ഞായറാഴ്ചകളില്‍ ആരോഗ്യപരിശോധന സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍.പകര്‍ച്ചപ്പനിയില്‍ ഗണ്യമായ കുറവുണ്ട്.
പകര്‍ച്ചവ്യാധി നിയന്ത്രണങ്ങളുടെ ഭാഗമായി ആഗസ്റ്റ് 10 മുതല്‍ 15 വരെ എല്ലാ ജില്ലകളിലും പ്രത്യേക കര്‍മപരിപാടികള്‍ സംഘടിപ്പിക്കും. അതത് പ്രദേശങ്ങളിലെ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനാവശ്യമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.പകര്‍ച്ചപ്പനി തടയുന്നത് സംബന്ധിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡെങ്കിപ്പനിക്ക് പ്രത്യേകശ്രദ്ധ നല്കേണ്ടുന്ന കാസര്‍കോട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ പ്രതിരോധ-നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. മലേറിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വിഴിഞ്ഞത്ത് വ്യാപനം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്കി. പകര്‍ച്ചപ്പനിക്കുള്ള എല്ലാ മരുന്നുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യാനുസരണം ലഭ്യമാക്കിയിട്ടുണ്ട്.
ആയുര്‍വ്വേദ-ഹോമിയോ വകുപ്പുകള്‍ക്ക് കീഴിലുള്ള ചികിത്സാകേന്ദ്രങ്ങളിലും പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. മെഡിക്കല്‍ ക്യാമ്പുകളും ബോധത്കരണപരിപാടികളും വിപുലമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ എസ്. ജയശങ്കര്‍, ആയുര്‍വേദ ഡയറക്ടര്‍ ഡോ അനിതാ ജേക്കബ്, ഹോമിയോ ഡയറക്ടര്‍ ഡോ കെ. ജമുന, ഡിഎംഒ ഡോ നിതാവിജയന്‍, അഡിഷണല്‍ ഡിഎംഒ ഡോ ജോസ് ഡിക്ര്യൂസ്, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ മീനാക്ഷി, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ ജഗദീശന്, കേരള മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ജിഎം ഡോ ദിലീപ്, മലേറിയ ഓഫീസര്‍ ഉണ്ണിക്കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: