തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തില്‍ സര്‍വേയര്‍മാര്‍ക്കും ഡ്രാഫ്റ്റ്മാന്മാര്ക്കും അവഗണനയെന്ന് പരാതി ഉയരുന്നു. ഫീല്‍ഡ് ജോലിയും ടെക്നിക്കല്‍ ജോലിയും ചെയ്യുന്ന സര്വേഭൂരേഖ,പിഡബ്ലിയുഡി,പഞ്ചായത്ത്,ഇറിഗേഷന്‍ എന്നീ വകുപ്പുകളിലെ സെക്കന്ഡ്ഗ്രേഡ് ഫസ്റ്റ്ഗ്രേഡ് ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന ശുപാര്‍ശകളൊന്നും പ്രസ്തുത റിപ്പോര്‍ട്ടിലില്ലെന്ന ആരോപണമാണ് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ സര്‍വേവകുപ്പിലെ തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തുന്നത്.
സര്‍ക്കാരിന്റെ വികസനപദ്ധതികളായ കൊച്ചി മെട്രോറെയില്‍, വിഴിഞ്ഞം തുറുമുഖം, മറ്റ് അടിയന്തര പദ്ധതികള്‍ക്കും യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥലമേറ്റെടുക്കല്‍, ഭൂരഹിതരായ ആയിരക്കണക്കിനാളുകള്‍ക്ക് പട്ടയം നല്കല്, ഭൂമി സംബന്ധിച്ച ആയിരക്കണക്കിനു പരാതികള്‍ക്ക് തീര്‍പ്പാക്കല്‍ തുടങ്ങി റവന്യൂ വകുപ്പിന്റെയും സര്‍ക്കാരിന്റെയും സുഗമമായ ഭരണനിര്‍വഹണത്തിന് കഠിനപ്രയത്നം നടത്തുന്ന സര്‍വേയര്‍മാര്‍ക്കും ഡ്രാഫ്റ്റ്മാന്മാര്ക്കും അര്‍ഹിച്ച പരിഗണനയും ശമ്പളവും കാലങ്ങളായി നല്‍കുന്നില്ല.
ഓഫീസിലിരുന്ന് ജോലിചെയ്യുന്നവര്‍ക്ക് കാലാകാലങ്ങളില്‍ ഉയര്‍ന്ന ശമ്പളവര്‍ധനവ് നല്കുമ്പോള് കാടും മലയും കയറി പ്രതികൂല കാലവസ്ഥകളെപ്പോലും അവഗണിച്ച് ഫീല്‍ഡ് ജോലിചെയ്യുന്നവരെ അവഗണിക്കുന്നത് ശരിയല്ലെന്ന് ജീവനക്കാര്‍ പറയുന്നു.
കേവലം 1500ല്‍ താഴെ മാത്രം സര്‍വ്വേയര്‍മാരെ ഉപയോഗിച്ചാണ് കേരളത്തിലെ ഭൂമി സംബന്ധമായ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നത്. വളരെ കൃത്യതയോടും സമയബന്ധിതമായും തീര്‍ക്കേണ്ട ഫീല്ഡ്ജോലികള് സര്വേവകുപ്പു ജീവനക്കാര്‍ എക്കാലവും ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഫീല്‍ഡ് ജോലിയും ടെക്നിക്കല്‍ ജോലിയും ചെയ്യുന്ന സെക്കന്റ്ഗ്രേഡും ഫസ്റ്റ്ഗ്രേഡും സര്‍വ്വേയര്‍/ഡ്രാഫ്റ്റ്സ്മാന്മാര്ക്ക് ശമ്പളക്കമ്മീഷന് റിപ്പോര്‍ട്ടില്‍ വന്ന അവഗണന പരിഹരിക്കുന്നതിന് റവന്യുമന്ത്രിയും സര്‍ക്കാരും നേരിട്ട് ഇടപെടണമെന്ന് സര്‍വേ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: