മൊഹാലി : സായുധസേനാ വിഭാഗങ്ങളിലെ സ്ത്രീ പങ്കാളിത്തം ഉയര്‍ത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. സൈന്യ വിഭാഗങ്ങളിലെ കുറഞ്ഞ സ്ത്രീസാന്നിധ്യം ആശങ്കയുളവാക്കുന്നതാണ്. വരും മാസങ്ങളില്‍ സ്ത്രീപങ്കാളിത്തം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും പരീക്കര്‍ അറിയിച്ചു.
നിലവില്‍ 3298 സ്ത്രീകളാണ് സുരക്ഷാസേനയില്‍ സേവനം അനുഷ്ഠിച്ചുവരുന്നത്. ഇവരുടെയെണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പ്രതിരോധവകുപ്പ് അടുത്തുതന്നെ ആരംഭിക്കുന്നതാണ്. പഞ്ചാബില്‍ സ്ത്രീകള്‍ക്കായുള്ള സായുധസേനാ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവേയാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രമന്ത്രിയായി അധികാരത്തിലെത്തിയശേഷം പരീക്കറിന്റെ ആദ്യ പഞ്ചാബ് സന്ദര്‍ശനം കൂടിയാണിത്.
സായുധസേനയില്‍ പ്രവര്‍ത്തിക്കുന്നതിന് സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമങ്ങള്‍ കേന്ദ്രം പരിശോധിച്ചുവരികയാണ്. സ്ത്രീകള്‍ക്ക് പരിശീലനം നല്കുന്ന സ്ഥാപനം വളര്‍ത്തിയെടുത്തതില്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംങ് ബാദലിന്റെ പങ്ക് അഭിനന്ദനം അര്‍ഹിക്കുന്നതാണ്. സ്ത്രീശാക്തീകരണമാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യലക്ഷ്യമാണിതെന്നും പരീക്കര്‍ അറിയിച്ചു. പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംങ് ബാദല്‍, മന്ത്രിമാരായ അജിത് സിംങ് കോഹര്‍, ചുന്നി ലാല്‍ ഭഗത്, ദല്‍ജീത് സിംങ് ഛെമ, മദന്‍ മോഹന്‍ മിത്തല്‍, പ്രേം സിംങ് ചന്തുമജ്ര എംപി, സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ബിജെപി നേതാവ് കമല്‍ ശര്‍മ്മ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: