കൊച്ചി: മലയാളത്തിന്റെ ശ്രീക്ക് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്. ഐപിഎല്‍ ഒത്തുകളിക്കേസില്‍ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ ശേഷം കൊച്ചിയിലെത്തിയ ശ്രീശാന്തിന് സുഹൃത്തുക്കളും ആരാധകരും നല്കിയ സ്വീകരണം വികാരനിര്‍ഭരമായി.
രാവിലെ 9.30നാണ് ഭാര്യ ഭുവനേശ്വരി കുമാരിക്കൊപ്പം ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ശ്രീശാന്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. അഛന് ശാന്തകുമാരന്‍ നായര്‍, അമ്മ സാവിത്രീദേവി, കെസിഎ സെക്രട്ടറി അനന്തനാരായണന്‍, സേവ് ശ്രീശാന്ത് ഫോറം പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രിയതാരത്തെ വരവേല്‍ക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് കടവന്ത്രയിലെ വീട്ടിലേക്ക്. മാലയിട്ടും മധുരം നല്‍കിയുമാണ് അവിടെ ശ്രീശാന്തിനെ സ്വീകരിച്ചത്. ആദ്യം മകള്‍ക്ക് ഒരു സ്നേഹ ചുംബനം. ഇവളാണ് തന്റെ ഭാഗ്യമെന്ന് പ്രതികരണം. തുടര്‍ന്ന് വൈകിട്ട് ഇടപ്പള്ളി സ്കൂള്‍ മൈതാനത്ത് പരിശീലനത്തിനിറങ്ങി. ബിസിസിഐയുടെ വിലക്കുള്ളതിനാല്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഉള്‍പ്പെടെ കെസിഎയുടെ മൈതാനങ്ങളില്‍ ശ്രീശാന്തിന് പരിശീലിക്കാനാവില്ല.
കളിയിലേക്ക് ഉടന്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത് പറഞ്ഞു. ജീവന് തിരിച്ചുകിട്ടിയ അവസ്ഥയാണിപ്പോള്‍. എല്ലാം ആദ്യം മുതല്‍ തുടങ്ങണം. ആരെയും കുറ്റപ്പെടുത്തുന്നില്ല. പിന്തുണച്ച എല്ലാവര്ക്കും നന്ദി. അടുത്ത ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കണം.
വാതുവെപ്പ് കേസില്‍ കഴിഞ്ഞദിവസം ദില്ലി പ്രത്യേക കോടതിയാണ് ശ്രീശാന്ത് ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ കേസ് റദ്ദാക്കിയത്.
ഉടന്‍ തന്നെ ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ശ്രീശാന്തിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
കെസിഎ ബിസിസിഐക്ക് കത്തയച്ചു
കൊച്ചി: ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐക്ക് കത്തയച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ കെസിഎ പ്രസിഡന്റ് ടി.സി. മാത്യുവിന്റെ നേതൃത്വത്തില്‍ കെസിഎ പ്രതിനിധികള്‍ ദല്‍ഹിക്ക് പോകും. വിലക്കിന് വാതുവെപ്പ് കേസുമായി ബന്ധമില്ലെന്നും അഴിമതി വിരുദ്ധ സമിതിയാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമാണ് ബിസിസിഐയുടെ വാദം.
പാക്കിസ്ഥാന്റെ സിംബാബ്വെ
പര്യടനം വേണ്ടെന്നുവച്ചു
കറാച്ചി: ആഗസ്തിലെ സിംബാബ്വെ പര്യടനത്തില്‍ നിന്ന് പാക്കിസ്ഥാന് പിന്മാറി. പര്യടനത്തിന് സ്പോണ്‍സര്‍മാരെ കിട്ടാത്ത സാഹചര്യത്തിലാണ് ടീമിനെ അയക്കേണ്ടെന്ന് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ഈ വിവരം സിംബാബ്വെയെ അറിയിച്ചിട്ടുണ്ട്. അടുത്തുതന്നെ സിംബാബ്വെയില് കളിക്കാന്‍ പോകുമെന്നും പിസിബി വ്യക്തമാക്കി. വെസ്റ്റിന്‍ഡീസിനെയും ഉള്‍പ്പെടുത്തി ത്രിരാഷ്ട്ര പരമ്പരയ്ക്കാണ് പാക്കിസ്ഥാന് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പരമ്പരയ്ക്കുള്ള കരാര്‍ ഒപ്പിട്ടിരുന്നില്ല. ശ്രീലങ്കന്‍ ടീമിനു നേരെയുള്ള ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനില്‍ കളിച്ച ആദ്യ ടീമാണ് സിംബാബ്വെ. അതിനാല്‍ത്തന്നെ സിംബാബ്വെയില് കളിക്കാനുള്ള സന്നദ്ധത പാക്കിസ്ഥാന് പ്രകടിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: