കോതമംഗലം: ആനവേട്ട കേസില്‍ എല്‍ദോസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം പിണ്ടിമനയില്‍ ഒരു വീട്ടില്‍ നിന്നും രണ്ടു തോക്കുകള്‍ കണ്ടെടുത്തു. വീട്ടുടമ കസ്റ്റഡിയിലായെന്ന് സൂചന. കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ ആനവേട്ട കേസിലെ മൂന്നാംപ്രതി എല്‍ദോസിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. തോക്ക് വിദഗ്ദ്ധ പരിശോധനക്ക് ശേഷമെ ആനവേട്ടക്ക് ഉപയോഗിച്ചിരുന്നോയെന്ന് കണ്ടെത്താനാവൂ.
പ്രതിപ്പട്ടിക നീളുന്നതിനിടയില്‍ കേസ് എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമായിട്ടുണ്ട്. ആനക്കൊമ്പ് വ്യാപാരത്തിലെ പ്രധാന കണ്ണികളിലേക്ക് അന്വേഷണം എത്താതിരിക്കുന്നതിനും വ്യാപകമായ അറസ്റ്റുകള്‍ ഒഴിവാക്കുന്നതിനുംവേണ്ടിയുള്ള നീക്കങ്ങളാണ് സജീവമായിട്ടുള്ളത്. ഇതിനായി പ്രതികള്‍ക്കുവേണ്ടി രംഗത്തുള്ള ചിലരും തിരുവനന്തപുരത്ത് ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരും അണിയറയില്‍ ചരടുവലിക്കുന്നുണ്ട്. കേസ് ഏതുവിധേനയും അവസാനിപ്പിക്കുന്നതിന് വനംവകുപ്പിനുമേല് സമ്മര്‍ദ്ദം നടത്തുന്നുമുണ്ട്. ഇതിനായി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് അന്വേഷണസംഘത്തിന്റെ മനോവീര്യം തകര്‍ക്കുന്ന നീക്കമാണ് നടക്കുന്നത്.
രണ്ടാംപ്രതിയായ വാസുവിന്റെ മരണത്തോടെ ആനക്കൊമ്പ് വ്യാപാരത്തിലെ പ്രമുഖര്‍ രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു.ഇതിനിടെ അന്വേഷണസംഘം നടത്തുന്ന വ്യാപക അറസ്റ്റില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. പ്രതികളുടെ ബന്ധുക്കളില്‍ പലരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയിട്ടുള്ളത്. നേരിട്ട് ആനക്കൊമ്പ് വേട്ടയിലും വില്പനയിലും ബന്ധപ്പെടാത്ത നിരവധി പേരെയാണ് ഇപ്പോള്‍ കോടതിയിലെത്തിച്ച് റിമാന്റ്ചെയ്തിരിക്കുന്നത്. ഇത് കേസിന്റെ നിലനില്പിനെത്തന്നെ ബാധിച്ചേക്കും. ആനവേട്ടയുമായി ബന്ധപ്പെട്ട് ആദ്യം കരിമ്പാനി ഫോറസ്റ്റ് ഓഫീസര്‍ കുറുപ്പുംപടി കോടതിയില്‍ നല്കിയ കേസ് സംബന്ധിച്ച് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കേസിലെ നിലവിലെ ഒന്നാംപ്രതി കുഞ്ഞുമോന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കരിമ്പാനി സ്റ്റേഷനതിര്ത്തിയില്നിന്നും നാലാനകളുടെ അസ്ഥികളും കണ്ടെടുത്തിരുന്നു. മരപ്പാലം ഫോറസ്റ്റ്സ്റ്റേഷന് പരിധിയില്‍ ഒരാനയുടെ ജഡവും കണ്ടെടുത്തിരുന്നു. ഈ കേസിപ്പോള്‍ കോതമംഗലം കോടതിയില്‍ നടന്നുവരുന്നുണ്ട്. ആനവേട്ട കേസ് കൈകാര്യം ചെയ്യുന്നതില്‍ വനംവകുപ്പിന് വന്‍വീഴ്ചകള്‍ സംഭവിക്കുന്നതായി ഇത് തെളിയിക്കുന്നു. കേസ് അന്വേഷണം ഉന്നതര്‍ ഏറ്റെടുത്തെങ്കിലും കേസുകള്‍ ഏകോപിപ്പിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. കേസിന്റെ നിലനില്്പിനെത്തന്നെ ഇത് ബാധിക്കുകയും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: