കല്‍പ്പറ്റ: വയനാട്ടില്‍ ബഹുനില കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള ജില്ലാ കലക്ടര്‍ വി.കേശവേന്ദ്രകുമാര്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് നിര്‍ദേശം നല്കി. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ബഹുനിലകെട്ടിടങ്ങളുടെ ഫോട്ടോ അടക്കമുള്ള റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം നല്‍കണം. കെട്ടിടനിര്‍മ്മാണ ഉത്തരവിന്റെ പരിധിയില്‍ എത്തിയെങ്കില്‍ അവിടെവെച്ച് നിര്‍മ്മാണം നിര്‍ത്തണം. ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സിന്റെ അഞ്ചാമത്തെനില പണിയണമെന്ന് ആവശ്യപ്പെട്ട് മുട്ടി ല്‍ ഗ്രാമപഞ്ചായത്ത്, ഉത്തരവില്‍ ഇളവുവേണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ട്.
ഭൂകമ്പം, ഉരുള്‍പൊട്ടല്‍, തുടങ്ങിയ പ്രകൃതിദുരന്തസാധ്യത മുന്‍നിര്‍ത്തിയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്ട്രേറ്റുമായ കളക്ടറുടെ ഉത്തരവ്. അനിയന്ത്രിതമായ കൈയേറ്റങ്ങളും പരിസ്ഥിതിക്ക് ദോഷകരമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗങ്ങളിലുയര്ന്നുവന്ന നിര്‍ദേശപ്രകാരം ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് 2005ലെ 30(2) വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു ഉത്തരവ്.
മുനിസിപ്പാലിറ്റികളില്‍ പരമാവധി അഞ്ചുനിലയും ഗ്രാമപഞ്ചായത്തുകളില്‍ പരമാവധി മൂന്ന് നിലയുമുള്ള കെട്ടിടങ്ങള്‍ക്കേ അനുമതി ലഭിക്കൂ. വൈത്തിരി ഗ്രാമപഞ്ചായത്തിലെ കുന്നത്തിടവക വില്ലേജ് പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന ലക്കിടി പ്രദേശത്ത് പരമാവധി രണ്ട് നില കെട്ടിടങ്ങളേ നിര്‍മ്മിക്കാന്‍ പാടുള്ളു. ഇവിടെ കെട്ടിടങ്ങളുടെ ഉയരം എട്ട് മീറ്ററില്‍ കവിയാന്‍ പാടില്ല. നഗരസഭാ പ്രദേശത്ത് പരമാവധി 15 മീറ്റര്‍ ഉയരം മാത്രമേ പാടുള്ളൂ. ഈ രണ്ടിലും ഉള്‍പ്പെടാത്ത പ്രദേശങ്ങളില്‍ പത്ത് മീറ്റര്‍ ഉയരത്തില്‍ കവിയാതെയും മൂന്ന് നിലയില്‍ കൂടാതെയുമായിരിക്കണം കെട്ടിടനിര്‍മാണം. നിരപ്പുള്ള ഭൂമിക്കും ചെറിയ ചെരിവുള്ള ഭൂമിക്കും ഈ വ്യവസ്ഥകള്‍ ബാധകമാണ്. കുത്തനെ ചെരിവുള്ള ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ നല്കുന്ന സുരക്ഷാറിപ്പോര്ട്ട് പ്രകാരം കെട്ടിട ഉയരത്തിന്റെ കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന് കെട്ടിടനിര്‍മാണത്തിന് ആവശ്യമായ വിവിധ അനുമതികള്‍ നല്കുന്ന ഗ്രാമപഞ്ചായത്ത്-മുന്‍സിപ്പാലിറ്റി സെക്രട്ടറിമാര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍, എന്വിറോണ്മെന്റല് എന്‍ജിനീയര്‍, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് തുടങ്ങിയ ഏജന്‍സികള്‍ ഉറപ്പുവരുത്തണം. ഇതിനകം അനുമതിവാങ്ങി നിര്‍മ്മാണം തുടങ്ങിയ കെട്ടിടങ്ങള്‍ നിര്‍ദ്ദിഷ്ട ഉയരപരിധി കഴിഞ്ഞിട്ടില്ലെങ്കില്‍ നിര്‍മ്മാണം പുതിയ ഉത്തരവ് പ്രകാരമുള്ള പരിധിയില്‍ ഒതുക്കുകയും, ഉയരപരിധി കഴിഞ്ഞുപോയെങ്കില്‍ ഇപ്പോഴുള്ള അവസ്ഥയില്‍ നിര്‍മ്മാണം നിര്‍ത്തണമെന്നുമാണ് നിബന്ധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: