തിരുവനന്തപുരം: പ്രേമം സിനിമയുടെ പകര്‍പ്പ് ചോര്‍ത്തിയ കേസില്‍ സെന്‍സര്‍ ബോര്‍ഡിലെ മൂന്ന് താല്‍ക്കാലിക ജീവനക്കാരെ ആന്റി പൈറസി സെല്‍ അറസ്റ്റു ചെയ്തു. നെടുമങ്ങാട് സ്വദേശികളായ അരുണ്‍, ലിജിന്‍, കോവളം സ്വദേശി കുമാരന് എന്നിവരാണ് ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായത്.ഇവരെ ചോദ്യം ചെയ്തു വരികയാണ്. സിനിമ ചോര്‍ന്നത് സെന്‍സര്‍ ബോര്‍ഡില്‍ നിന്നാണെന്നും ഡിവൈ:എസ്.പി എം.ഇക്ബാല്‍ അറിയിച്ചു.
സെന്‍സര്‍ ബോര്‍ഡിന്റെ മുദ്രയുള്ള പ്രേമം സിനിമയുടെ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. സിനിമയുടെ സെന്‍സര്‍ കോപ്പി എങ്ങനെ ചോര്‍ന്നെന്നും ഇത് എവിടെ നിന്നൊക്കെയാണ് ഇന്റര്‍നെറ്റിലേക്ക് അപ്ലോഡ് ചെയ്തതെന്നുമാണ് ആന്റി പൈറസി സെല്‍ അന്വേഷിക്കുന്നത്.
സെന്‍സര്‍ ചെയ്യാന്‍ നല്കിയ പതിപ്പില്‍ നിന്നാണ് സിനിമ ചോര്‍ന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മേയ് മാസം 18നാണ് സിനിമയുടെ ഡി.വി.ഡി സെന്‍സര്‍ ബോര്‍ഡിന് കൈമാറിയത്. രണ്ടു ഡി.വി.ഡികളാണ് കൊണ്ടുപോയത്. എന്നാല്‍, ഒരെണ്ണം മാത്രമെ കൈമാറിയുള്ളു. മറ്റൊരെണ്ണത്തിന് വ്യക്തത പോരെന്ന കാരണത്താല്‍ നശിപ്പിക്കുകയായിരുന്നു.
കൈമാറിയ ഡി.വി.ഡികളില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച പ്രകാരം മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം എന്ന് വലിയ അക്ഷരത്തില്‍ എഴുതി. തിരുവനന്തപുരത്തെ സ്റ്റുഡിയോയിലാണ് ഈ മാറ്റങ്ങള്‍ വരുത്തിയത്. അവസാനമാറ്റങ്ങള്‍ വരുത്തിയ കോപ്പിയാണ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: