കോഴിക്കോട്: നിലവിളക്ക് വിവാദത്തില്‍ പരസ്യപ്രസ്താവന നടത്തുന്നതില്‍ നിന്നു മുസ്ലിം ലീഗ് നേതാക്കളെ വിലക്കി.. ഇക്കാര്യം സംബന്ധിച്ചു നേതാക്കള്‍ക്കു നേതൃത്വം നിര്‍ദേശം നല്കി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്നും നേതാക്കള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവിളക്ക് കൊളുത്തല്‍ വിവാദം ലീഗില്‍ വീണ്ടും സജീവമായതിനെ തുടര്‍ന്നാണു നേതൃത്വം നിര്‍ദേശം നല്‍കിയത്. നിലവളക്കു കൊളുത്തുന്നതുമായി ബന്ധപ്പെട്ട് ലീഗില്‍ അഭിപ്രായ ഭിന്നതയും പിന്നാലെ പരസ്യ പ്രസ്താവനകളുമുണ്ടായ സാഹചര്യത്തിലാണു നിര്‍ദേശം.
പൊതുപരിപാടിയില്‍ നിലവിളക്ക് കൊളുത്തുന്നതില്‍ തെറ്റില്ലെന്ന കെ.എം. ഷാജി എംഎല്‍എയുടെ നിലപാട് മുതിര്‍ന്ന ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ തള്ളിയിരുന്നു. വിളക്ക് കൊളുത്തുന്നതു വ്യക്തിപരമായ കാര്യമാണെന്നും ലീഗ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്നു മന്ത്രി എം.കെ. മുനീറും പിന്നീട് പറഞ്ഞിരുന്നു.
അതേസമയം, മുസ്ലിങ്ങള്‍ നിലവിളക്ക് കൊളുത്തുന്നതിനെതിരേ സമസ്ത രംഗത്തെത്തി. നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികമാണ്. നിലവിളക്ക് കൊളുത്തുന്നതു ഹിന്ദു വിഭാഗത്തിന്റെ പ്രത്യേക ആചാരമാണ്. അതു സ്വീകരിക്കല്‍ മുസ്ലീം വിശ്വാസികള്‍ക്ക് അനുവദനീയമല്ലെന്നും സമസ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: