കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ ഇരുപതാം പ്രതിയും സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയുമായ ടി.ഐ മധുസൂദനന് കോടതിയില്‍ കീഴടങ്ങി.
മധുസൂദനന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. മനോജ് വധക്കേസിലെ പ്രധാനപ്രതി വിക്രമന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ നടത്താനുള്ള സഹായങ്ങള്‍ ചെയ്തു എന്നതാണ് മധുസൂദനന്റെ പേരിലുള്ള പ്രധാനകുറ്റം. കേസില്‍ സിആര്‍പിസി 160 പ്രകാരം മൊഴി നല്കാന് ഹാജരാകാന്‍ മധുസൂദനന് സിബിഐ നോട്ടീസ് നല്‍കിയിരുന്നു.
കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മധുസൂധനന് സിപിഎം അവധി നല്‍കിയിരുന്ന. കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. യുഎപിഎ ചുമത്തിയതുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
മനോജിനെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: