ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണകേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതിയ രണ്ടംഗബെഞ്ചില്‍ ഭിന്നത. ഇതേ തുടര്‍ന്ന് കേസ് മൂന്നംഗ ബെഞ്ചിലേക്ക് വിട്ടതായി ചീഫ് ജസ്റ്റിസ് എച്ച്എല് ദത്തു അറിയിച്ചു. ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല ചന്ദ്ര പന്ത്, അമിതാവ റോയ് എന്നിവരുടെ ബെഞ്ചാണ് ഇന്ന് മുതല്‍ കേസ് പരിഗണിക്കുന്നത്.
ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് യാക്കൂബ് മേമന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതെന്ന് ഇന്നലെ വാദം കേട്ട ജസ്റ്റിസ് കുര്യന് ജോസഫ് പറഞ്ഞു. അതിനാല്‍ ഹര്ജിയിന്മേല് വീണ്ടും കോടതി വാദം കേള്‍ക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ വധശിക്ഷ സ്റ്റേ ചെയ്യേണ്ടതുണ്ടെന്നും കുര്യന് ജോസഫ് പറഞ്ഞു. ജീവിക്കാനുള്ള അവകാശം പ്രധാനമാണെന്നും അതു സംരക്ഷിക്കേണ്ടത് കോടതിയുടെ ബാധ്യതയാണെന്നും കുര്യന് ജോസഫ് അഭിപ്രായപ്പെട്ടു.
എന്നാല്‍ കുര്യന് ജോസഫിന്റെ നിലപാടുകളെ എതിര്‍ത്ത മുതിര്‍ന്ന ജഡ്ജി അനില്‍ ആര് ദവെ, മുഴുവന്‍ നടപടിക്രമങ്ങളും പാലിച്ചാണ് തിരുത്തല്‍ ഹര്ജിയിന്മേല് കോടതി തീരുമാനമെടുത്തതെന്ന് വ്യക്തമാക്കി. മേമന് നല്കിയ ദയാഹര്‍ജിയില്‍ ഈ മാസം 30ന് മുമ്പായി തീരുമാനം സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ക്ക് ജസ്റ്റിസ് അനില്‍ ആര് ദവെ നിര്‍ദ്ദേശം നല്കി.
ബെഞ്ചില്‍ ഭിന്നത വന്നതോടെ പുതിയ ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസിനോട് ശുപാര്‍ശ ചെയ്ത് രണ്ടംഗബെഞ്ച് കേസില്‍ നിന്നും മാറി. തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നതിനായി പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
കീഴ്ക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ യാക്കൂബ് മേമന് നല്കിയ പുനപരിശോധനാ ഹര്‍ജി പരിഗണിച്ചതും തള്ളിക്കളഞ്ഞതും ജസ്റ്റിസ് കുര്യന് ജോസഫ്, ജസ്റ്റിസ് ജെ ചെലമേശ്വര്‍ എന്നിവരുടെ ബെഞ്ചാണ്. എന്നാല്‍ മേമന് നല്കിയ തിരുത്തല്‍ ഹര്‍ജി പരിഗണിച്ചത് മറ്റൊരു ബെഞ്ചും.
പുനപരിശോധനാ ഹര്‍ജി പരിഗണിച്ച ബെഞ്ചിനെ തന്നെ തിരുത്തല്‍ ഹര്‍ജി പരിഗണിക്കാനും ചുമതലപ്പെടുത്തണമെന്ന നിലപാടാണ് ജസ്റ്റിസ് കുര്യന് ജോസഫിനുള്ളത്. സുപ്രീംകോടതിയുടെ ചട്ടത്തിലും ഇക്കാര്യം പറയുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കുര്യന് ജോസഫ് മേമന്റെ വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ജൂലൈ 30നാണ് മേമന്റെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: