സാക്ഷര-വികസന മാതൃകയായ കേരളം ഇന്ന് പെണ്‍കുട്ടികളുടെ നരകമായിമാറുന്നത് സ്വന്തം അമ്മമാര്‍പോലും പെണ്മക്കളെ വില്‍പ്പനച്ചരക്കാക്കി പണംകൊയ്യുന്നു എന്നതിനാലാണ്. പറവൂര്‍ പീഡനക്കേസ് മുതല്‍ ഇത്തരം വാര്‍ത്തകള്‍ പരിചിതമാണെങ്കിലും മലപ്പുറത്തെ ഒരമ്മ തന്റെ ആദ്യവിവാഹത്തിലെയും രണ്ടാംവിവാഹത്തിലെയും ഓരോ പെണ്‍കുട്ടികളെ ലൈംഗികക്കമ്പോളത്തില് വില്‍പ്പനച്ചരക്കാക്കി എന്ന വാര്‍ത്ത കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
സുരക്ഷ ഉറപ്പാക്കേണ്ട, ഭാവിപൗരന്മാരെ വാര്‍ത്തെടുക്കേണ്ട കോട്ടയ്ക്കലിലെ ഒരമ്മയാണ് താന്‍ മുലപ്പാലൂട്ടി വളര്‍ത്തിയ രണ്ട് പെണ്മക്കളെ വേശ്യവൃത്തിക്ക് വിട്ടത്. ഈ സ്ത്രീ രണ്ടാമത് വിവാഹം കഴിച്ച ഭര്‍ത്താവും ഭര്‍ത്താവിന്റെ മകനും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
മാതൃമരണ നിരക്ക്, ശിശുമരണനിരക്ക്, ആയുര്‍ദൈര്‍ഘ്യം മുതലായ സൂചകങ്ങളില്‍ ലോകമാതൃകയായ കേരളത്തില്‍ കുട്ടികള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ ബംഗാളിനെയും ബീഹാറിനെയും നിര്‍ഭയയുടെ നാടായ ദല്‍ഹിയെയും പിന്നിലാക്കിയിരിക്കുകയാണ്. കേരളത്തില്‍ ഞാന്‍ ആദ്യം റിപ്പോര്‍ട്ടുചെയ്ത സൂര്യനെല്ലിയിലെ 15 വയസ്സുകാരി കുട്ടിയുടെ പീഡനം മുതല്‍ സ്ത്രീസംഘടനകള്‍ ബാലികാപീഡനത്തില്‍ ജാഗ്രത പുലര്‍ത്തുന്നു. എന്തു പ്രയോജനം? സ്വന്തം അമ്മയല്ലേ മക്കളെ വില്‍പ്പനച്ചരക്കാക്കുന്നത്? കോട്ടയ്ക്കല്‍ കേസില്‍ അമ്മയും രണ്ടാനച്ഛനും ഉള്‍പ്പെടെ 12 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
പതിമൂന്നുവയസായ പെണ്‍കുട്ടി പറയുന്നത് അവള് 40 തവണ പീഡനത്തിനിരയായി എന്നാണ്. അവളുടെ ചേച്ചിയെയും വേശ്യാവൃത്തിക്ക് അമ്മ നിയോഗിച്ചുവത്രെ. സ്വന്തം സഹോദരനും അവളെ ഉപയോഗിക്കാന്‍ അമ്മ അവസരമൊരുക്കിക്കൊടുത്തു. ഇവര്‍ക്ക് അമ്മ എന്ന വിശേഷണമല്ല, പണപ്പിശാച് എന്ന വിശേഷണമാണ് ചേരുക. മാതൃത്വത്തിന്റെ മഹത്വത്തിന് കളങ്കം വരുത്തിയ ഈ സ്ത്രീജന്മത്തെ വധശിക്ഷക്ക് വിധേയയാക്കേണ്ടതാണ്.
മുലപ്പാല്‍ പകര്ന്നുനല്കി, നല്ലതേത്, ചീത്തയേത് എന്നും, ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലയ്ക്കാണെന്നും പറഞ്ഞുകൊടുത്തിരുന്ന,ഏതാണ് ചീത്ത നോട്ടം, ഏതാണ്ട് ദുരുദ്ദേശപരമായ സ്പര്‍ശനം എെന്നല്ലാം പെണ്‍കുട്ടികളെ ബോധവല്‍ക്കരിച്ചിരുന്ന അമ്മമാര്‍ക്ക് വംശനാശം സംഭവിച്ചുവോ?
തിരുവനന്തപുരം,എറണാകുളം,തൃശൂര്‍,മലപ്പുറം,വയനാട് ജില്ലകളില്‍ അഞ്ഞൂറിലധികം ലൈംഗികപീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരുകേസും യുക്തിസഹമായ അന്ത്യത്തില്‍ എത്താതിരുന്നത് കുറ്റവാളികളെ സംരക്ഷിക്കുന്ന പോലീസിന്റെ നയംമൂലമാണ്. പ്രതി മദ്യ-മയക്കുമരുന്ന് ഉപയോഗിക്കുന്നവനാണ്,മാനസികരോഗിയാണ് എന്നൊക്കെ പറഞ്ഞ് കേസ് എഴുതിത്തള്ളുന്ന പോലീസ് നടപടി നിയമലംനഘനം മാത്രമല്ല മനുഷ്യവിരോധം കൂടിയാണ്.
ഇപ്പോള്‍ തിരിച്ചറിയപ്പെടുന്ന ഒരു വസ്തുത ബാലലൈംഗിക ചൂഷകരിലേറെയും കുട്ടിക്ക് അടുത്തറിയാവുന്ന, ബന്ധത്തില്‍പ്പെട്ട ആരെങ്കിലുമാണെങ്കില്‍ പീഡനവിവരം തുറന്നുപറയാന്‍ കുട്ടികള്‍ മടിക്കുമെന്നാണ്. മനഃശാസ്ത്രജ്ഞന് ശേഖര്‍ ശേഷാദ്രി പറയുന്നത് കുട്ടികള്‍ക്ക് പീഡനവിവരം പറയാന്‍ ഭാഷയില്ല എന്നാണ്.
ഇന്ന് പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വം എവിടെ?സ്കൂളില്‍ ചില അധ്യാപകര്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുണ്ട്.പള്ളികളില്‍ ചില അച്ചന്മാര് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും പീഡിപ്പിക്കുന്നുണ്ട്. മുസ്ലിം അനാഥാലയങ്ങളിലും പെണ്‍കുട്ടികള്‍ പീഡനത്തിനിരകളാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം പത്തില്‍ ഒരു പെണ്‍കുട്ടിവീതം ഭാരതത്തില്‍ ലൈംഗികപീഡനത്തിനിരയാകുന്നുണ്ട്. കേരളം ബാലലൈംഗിക ചൂഷണത്തിന്റെ തലസ്ഥാനമായി മാറി എന്നാണ് സര്‍വ്വശിക്ഷാ അഭിയാന് പറയുന്നത്.2011 ല്‍ മാത്രം അവര്‍ക്ക് 1000 പരാതികള്‍ ലഭിച്ചു. ഐഎല്‍ഒ കണക്കുപ്രകാരം 115 ദശലക്ഷം കുട്ടികള്‍ ലൈംഗിക-മയക്കുമരുന്നു മാര്‍ക്കറ്റുകളില്‍ വില്പ്പനച്ചരക്കാണ്.
കാലം മാറിയപ്പോള്‍ കോലവും മാറി. ഇത് ഉപഭോഗസംസ്കാര യുഗമാണ്.ഉപഭോഗതൃഷ്ണ അധികവും സ്ത്രീകളിലാണ്. സ്വര്‍ണത്തിന് വിലകുറഞ്ഞാല്‍,സാരിക്കടകളില്‍ വില കുറഞ്ഞാല്‍ ക്യൂനിന്ന് കയറുന്നത് സ്ത്രീകളാണ്. ഒരിക്കലും അടങ്ങാത്ത ഉപഭോഗത്വരയാണ് ഇന്ന് സ്ത്രീകളില്‍ കാണുന്നത്.സ്ത്രീ തുല്യത നേടി, ജോലി നേടി, സമൂഹത്തില്‍ തുല്യപദവി നേടി- പക്ഷെ സ്ത്രീസ്വഭാവമായ ഉപഭോഗതൃഷ്ണാശമനത്തിന് അവള് സ്വന്തം പെണ്‍മക്കളെപോലും വില്‍ക്കുന്നു.കോട്ടയ്ക്കലില്‍ ഓരോ ലൈംഗികപീഡകനില്നിന്നും ‘അമ്മ’ ഈടാക്കിയിരുന്നത് 3000 രൂപയാണത്രെ.
വരുമാനം വര്‍ധിച്ചപ്പോള്‍, ദാരിദ്ര്യം കുറഞ്ഞപ്പോള്‍ സ്ത്രീകള്‍ സുഖഭോഗങ്ങള്‍ വര്‍ധിപ്പിക്കാന്‍ അയല്വീട്ടുകാരിയുമായി മത്സരിക്കുന്നു. ഭൗതികസാഹചര്യങ്ങളുടെ വേലിയേറ്റത്തില്‍ കറന്റും ഫോണും മാത്രമല്ല, മൊബൈലും ഇന്റര്‍നെറ്റും വേണമെന്ന വാശിയിലാണ് സ്ത്രീകള്‍. വാട്ട്സ് അപ്പും ഫേസ്ബുക്കും അവര്‍ക്ക് ഹരമാണ്. ഇന്ന് സ്ത്രീകള്‍ വിഹരിക്കുന്നതും അഭിരമിക്കുന്നതും സൈബര്‍ പ്രണയങ്ങൡലാണ്.അമ്മമാര്‍ സ്വന്തം ചാരിത്ര്യധ്വംസനത്തിന് മുതിരുമ്പോള്‍ മക്കള്‍ക്ക് സുരക്ഷ എവിടെ?പണകേന്ദ്രീകൃത ജീവിതശൈലിയില്‍ പെണ്മക്കളും വില്‍പ്പനച്ചരക്കാകുന്നു.
കേരളത്തില്‍ പെണ്‍ഭ്രൂണഹത്യ കൂടുന്നുവെന്ന വസ്തുത ഭാരതത്തെ ഞെട്ടിച്ചിരുന്നു.
പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാന്‍ സ്ത്രീധനം കൊടുക്കേണ്ടിവരും എന്നതിനാല്‍ ചില അമ്മമാര്‍തന്നെ തന്റെ ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അമ്മമാര്‍ പെണ്‍ഭ്രൂണഹത്യക്ക് മുതിരുകയില്ല. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായാല്‍ അവള് പണംകൊയ്യുന്ന മരമാകാന് ചില അമ്മമാര്‍ കാത്തിരിക്കുന്നു!
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ചിലര്‍ ‘അമ്മ’ എന്ന രണ്ടക്ഷരത്തിന്റെ പവിത്രതയും മഹത്വവും നഷ്ടപ്പെടുത്തി രാക്ഷസികളായി മാറുന്നു. (രാക്ഷസികള്‍ സ്വന്തം മക്കളെ വിറ്റിരുന്നോ ആവോ!) കുടുംബഭദ്രതയുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന, മൂല്യബോധമുള്ള അമ്മമാര്‍ ഇത്ര അധഃപതിച്ചുവല്ലോവെന്ന് ഖേദിക്കാം. മൂല്യബോധമുള്ളവര്‍ എങ്ങനെ മറ്റുള്ളവരുടെ മുഖത്തുനോക്കും.
മലപ്പുറത്തുനിന്നാണ് അമ്മമാര്‍ മക്കളെ വില്‍പ്പനച്ചരക്കാക്കുന്നു എന്ന വാര്‍ത്ത ആദ്യം വന്നത്. മലപ്പുറത്തുതന്നെയായിരുന്നല്ലോ അറബിക്കല്യാണവും നടന്നിരുന്നത്! എട്ടാംക്ലാസ് കഴിയുന്നതിനുമുമ്പ് പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞിരിക്കണമെന്ന് അമ്മമാര്‍ക്ക് നിര്‍ബന്ധമായിരുന്നു. അറബി നിക്കാഹ് കഴിഞ്ഞ് രണ്ടുരാത്രികൂടെ താമസിപ്പിച്ച് ‘തലാക്ക്’ ചൊല്ലി ‘വരന്’ സ്ഥലംവിടും. പിന്നെ ഈ പെണ്‍കുട്ടികള്‍ മൈസൂര്‍ കല്യാണങ്ങളിലേക്കും വേശ്യാവൃത്തിയിലേക്കും തിരിയും. ആര്യാടന് ഷൗക്കത്ത് മലപ്പുറത്തെ പെണ്കാഴ്ചകളെപ്പറ്റി ഒരു പുസ്തകംതന്നെ രചിച്ചിട്ടുണ്ടല്ലോ.
പക്ഷെ ബാലികാപീഡനം മലപ്പുറത്തിന്റെ കുത്തകയല്ലെന്ന് മക്കളെ ലൈംഗികവിപണിയിലെത്തിക്കുന്ന പല അമ്മമാരും തെളിയിച്ചതാണ്.ഇടുക്കിയില്‍ ഒരമ്മ മകളെ 3000 രൂപക്കാണ് വിറ്റിരുന്നത്.പറവൂര്‍ പെണ്‍വാണിഭവും ഇതിനുദാഹരണമാണ്.ഇപ്പോള്‍ കോട്ടയ്ക്കലില്‍ നൊന്തുപെറ്റ അമ്മ പതിമൂന്നുകാരിയെ 40 പേര്‍ക്ക് കാഴ്ചവെച്ചത് തിരൂര്‍ പോലീസില്‍ പരാതിയായി വന്നു. ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിമൂന്നുകാരി മാംസവില്‍പ്പനയുടെ ഇരയായെന്നും അമ്മയും രണ്ടാനച്ഛനും കൂട്ടുകാരും ചേര്‍ന്നുള്ള കച്ചവടം ഇവളുടെ അനുജത്തിയെയും വില്‍പ്പനച്ചരക്കാക്കിയെന്നും കേസുണ്ട്.
ഏയ്ഞ്ചല്‍ എന്ന സാമൂഹ്യ സംഘടനയുടെ ശ്രമഫലമായാണ് ഈ കേസ് വെളിച്ചംകണ്ടതും ഇത് ജില്ലയില്‍ സര്‍വ്വസാധാരണമാണെന്ന് തെളിഞ്ഞതും. സാക്ഷര-സാമൂഹ്യബോധമുള്ള കേരളത്തില്‍ ഇതെങ്ങനെ സാധ്യമായി എന്നോ,എന്തുകൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിനെ അവഗണിച്ചുവെന്നോ വ്യക്തമല്ല. ഈ സംഭവം ഐസ്ക്രീം കേസിനെ പിന്നെയും ഓര്‍മ്മയില്‍ കൊണ്ടുവരുന്നു. ഐസ്ക്രീം പീഡനം ബ്യൂട്ടിപാര്ലറില്നിന്നാണ് തുടങ്ങിയതെങ്കില്‍ കോട്ടയ്ക്കല്‍ വീട്ടില്‍നിന്നും.
ബാലലൈംഗികപീഡനവുമായി ബന്ധപ്പെട്ട് ഐപിസി 354, ബലാല്‍സംഗത്തെ പ്രതിപാദിക്കുന്ന ഐപിസി 376, പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തെ പ്രതിപാദിക്കുന്ന ഐപിസി 377 എന്നീ പരിമിത നിയമസംവിധാനങ്ങളാണ് രാജ്യത്തുള്ളത്. മലപ്പുറം കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ്. പക്ഷെ ഇവിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ പീഡനം കൂടിവരുമ്പോള്‍ ഭരണകക്ഷിയായ മുസ്ലിംലീഗ് അതിനെപ്പറ്റിയല്ല, നിലവിളക്ക് കൊളുത്തുന്നത് ഹറാമാണെന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടത്തുന്നത്. സ്കൂളുകളില്‍ ഇനിയും പാഠപുസ്തകങ്ങള്‍ എത്താത്തത് കുട്ടികളെ മറ്റ് തൊഴിലിന് പ്രേരിപ്പിക്കാനാണോ?
കുട്ടികളുടെ സുരക്ഷിതത്വ പ്രശ്നങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കേണ്ടതാണ്.സംസ്ഥാന ബാലാവകാശ കമ്മീഷനും കുട്ടികളുടെ സുരക്ഷിതത്വത്തിനുള്ള അടിയന്തര ഇടപെടലുകള്‍ നടത്താന്‍ അധികാരവും ഇഛാശക്തിയും വേണ്ടതാണ്.ബാലലൈംഗിക പീഡനത്തിനിരയായി, കൗണ്‍സലിംഗ് പോലുമില്ലാതെ വളരുന്ന ഈ തലമുറയുടെ കീഴില്‍ കേരളത്തിന്റെ ഭാവി ഇരുളുകയല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: