ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ആര്‍എസ്എസ് സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷിയും അനുശോചിച്ചു. ഭാരതത്തിന് മഹാന്മാരായ മക്കളില്‍ ഒരാളെയാണ് നഷ്ടമായതെന്ന് അവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
”നമ്മുടെ ശാസ്ത്രജ്ഞന്മാരില് മുമ്പന്തിയില്നിന്നവരില് ഒരാളായ, അസംഖ്യം മനസ്സുകളെ ഉദ്ദീപിപ്പിച്ച മഹാ ദീര്‍ഘദര്‍ശിയായ, ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തോടെ ഭാരതത്തിന്റെ മഹാന്മാരായ മക്കളില്‍ ഒരാളെയാണ് നഷ്ടമായത്. ശാസ്ത്രജ്ഞനെന്ന നിലയില്‍ അദ്ദേഹം നമ്മുടെ പ്രതിരോധ സജ്ജീകരണത്തിന് മൗലികമായ ഒട്ടേറെ സംഭാവനകള്‍ നല്കി, രാജ്യതന്ത്രജ്ഞനെന്ന നിലയില്‍ രാഷ്ട്രപതിയായിരിക്കെ, അസാമാന്യമായ പ്രവര്‍ത്തന സ്വഭാവങ്ങളിലൂടെ രാഷ്ട്രപതിഭവന്റെ അന്തസ്സ് ഉയര്‍ത്തി ഭാരതത്തെ അഭിമാനിതമാക്കി.
ക്ഷേത്രനഗരിയായ രാമേശ്വരത്തെ അറിയപ്പെടാത്ത കുട്ടിക്കാല ജീവിതത്തില്‍നിന്ന് ഭാരതത്തിന്റെ പതിനൊന്നാമത് രാഷ്ട്രപതിയായി വളര്‍ന്ന ഡോ. അബ്ദുള്‍ കലാമിന്റെ ജീവിതം അസാധാരണ ധൈര്യത്തിന്റെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഉത്കര്‍ഷേച്ഛയുടെയും ചരിതംകൂടിയാണ്. അദ്ദേഹത്തിന്റെ ജീവിതചരിത്രം നമ്മുടെ രാജ്യത്തെ, അന്താരാഷ്ട്രതലത്തില്‍ മിസൈല്‍ ശക്തിയാക്കിയ അഗ്നി, പൃഥ്വി, ആകാശ്, ത്രിശൂല്‍, നാഗ് എന്നിവയുടെ ചരിത്രം കൂടിയാണ്. ഭാരതത്തിന്റെ സമ്പന്നമായ പൈതൃകത്തിലും യുവ പ്രതിഭകളുടെ വൈഭവത്തിലും വിശ്വാസമുറപ്പിച്ചിരുന്ന അദ്ദേഹം ഭാരതം വിജ്ഞാന സമൂഹമായി വളരാനും ശക്തിഭരിതമായ രാജ്യമാകാനും ആഗ്രഹിച്ചിരുന്നു.
നമ്മുടെ രാജ്യത്തിന് ഒരിക്കലും നികത്താനാവാത്ത നഷ്ടമായ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ രാഷ്ട്രത്തിന്റെയാകെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം, അദ്ദേഹത്തിന്റെ സന്തപ്ത കുടുംബാംഗങ്ങളോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നല്കാന് സര്‍വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു,” അനുശോചന സന്ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: