തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിന്റെ പ്രവേശനകവാടം കഴിഞ്ഞ് നെഹ്റു പ്രതിമയ്ക്ക് സമീപത്തായി ഡോ. എ. പി. ജെ. അബ്ദുള്‍കലാം നട്ട ചെമ്പകമരം പൂത്തുലഞ്ഞ് നില്ക്കുന്നു. പക്ഷേ പത്ത് വര്‍ഷം മുമ്പ് കേരളത്തിനായി അബ്ദുള്‍കലാം നിയമസഭയില്‍ അവതരിപ്പിച്ച സ്വപ്നപദ്ധതി പൂവണിഞ്ഞില്ല. എന്നാല്‍ നിയമസഭയില്‍ പത്തു വര്‍ഷംമുമ്പ് (2005 ജൂലൈ 28) കേരളത്തിന്റെ സാമൂഹികസാംസ്കാരിക വളര്‍ച്ചയ്ക്ക് വേണ്ടി ‘ദൗത്യങ്ങള്‍ കേരളത്തിന്റെ അഭിവൃദ്ധിക്ക്’ എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിച്ചതാണ് പത്തു നിര്‍ദ്ദേശങ്ങള്‍. സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന കണക്കില്‍ ഇന്നും ഈ നിര്‍ദ്ദേശങ്ങള്‍ നിയമസഭാ രേഖകളില്‍ സുഖനിദ്രയിലാണ്.
കേരളത്തെ കര്‍മഭൂമിയാക്കി സംസ്ഥാനത്തെ ഒരുപാട് സ്നേഹിച്ച വ്യക്തിത്വമായിരുന്നു അബ്ദുള്കലാമിന്റെത്. തൊഴിലില്ലായ്മയിലും സാമ്പത്തിക ഞെരുക്കത്തിലും നന്നേ ബുദ്ധിമുട്ടനുഭവിക്കുന്ന സംസ്ഥാനത്തെ കരകയറ്റാന്‍ ഉതകുന്ന തരത്തിലായിരുന്നു കലാമിന്റെ നിര്‍ദ്ദേശങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനപ്രകാരമായിരുന്നു പ്രസിഡന്റായപ്പോള്‍ അബ്ദുള്‍ കലാം കേരള നിയമസഭയില്‍ പ്രസംഗിച്ചത്. വികസനത്തിന് ഭൂമിയില്ലാത്ത കേരളത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഉതകുന്നതായിരുന്നു പത്ത് നിര്‍ദ്ദേശങ്ങളും.
തീരവും കായലും നദികളുമുള്ള കേരളത്തിലെ ടൂറിസം വികസനത്തിന്റെ അനന്തസാധ്യതകളെ കുറിച്ചുള്ള പദ്ധതികള്‍. ‘എക്സ്ക്ലൂസീവ് സാമ്പത്തിക മേഖല’ എന്ന് വിശേഷിപ്പിച്ച് എന്‍ആര്‍ഐ നിക്ഷേപത്തിലൂടെ കെട്ടിപ്പെടുക്കാം സാമ്പത്തിക അഭിവൃദ്ധി . കേരളത്തിന് മാത്രം നല്ല രീതിയില്‍ നടപ്പിലാക്കാന്‍ പറ്റുന്ന പദ്ധതി എന്നാണ് ഇതിനെക്കുറിച്ച് കലാം വിശേഷിപ്പിച്ചത്. നമ്മുടെ നാട്ടിലെ സുഗന്ധവ്യഞ്ജനങ്ങളെ തേടി വിദേശീയര്‍ വന്നു. ഒടുവില്‍ അവര്‍ നമ്മളെ അടിമകളാക്കി. സുഗന്ധ വ്യഞ്ജനങ്ങള്‍ ഇന്ന് നമുക്ക് സ്വന്തമാണ്. അതിന്റെ ലോകനിലാവാരത്തിലുള്ള വിപണനസാധ്യതയെ കുറിച്ച് ചിന്തിക്കണം. കേരളത്തിന്റെ ബ്രാന്‍ഡായ നാളികേരത്തെക്കുറിച്ച് പ്രത്യേകം കലാം എടുത്തു പറഞ്ഞിരുന്നു. അതോടൊപ്പം സമ്പത്തും തൊഴിലും ഒരുപോലെ അഭിവൃദ്ധിപ്പെടുത്താവുന്ന മത്സ്യബന്ധനത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ചും.
വൈദ്യശാസ്ത്ര വിഭാഗം ഡോക്ടര്‍ അല്ലെങ്കിലും ജനറല്‍ മെഡിസിന് ഡോക്ടറുടെ കുറുപ്പടിയായിരുന്നു കേരളത്തിന് ഡോ കലാമിന്റെത്. തന്നെ സമീപിച്ചാല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് കൂടുതല്‍ വിവരങ്ങള്‍ നല്‍കാം എന്നും പ്രസംഗ സമാപനത്തില്‍ അബ്ദുള്‍കലാം സൂചിപ്പിച്ചിരുന്നു. എന്നാല്‍ മാറി മാറി വന്ന സംസ്ഥാനസര്ക്കാരുകളൊന്നും യാഥാര്‍ത്ഥ്യമാക്കേണ്ട സ്വപ്നങ്ങളെ പ്രയോജനപ്പെടുത്തിയില്ലെന്നു മാത്രം.
52 മിനുട്ട് നീണ്ടുനിന്നതായിരുന്നു നിയമസഭയില്‍ കലാം നടത്തിയ പ്രസംഗം. പ്രസിഡന്റായിരുന്ന കെ. ആര്. നാരായണനുശേഷം സംസ്ഥാന നിയമസഭയില്‍ സംസാരിക്കുന്ന രണ്ടാമത്ത് പ്രസിഡന്റും. യാദ്യശ്ചികമെന്നോണം നിയമസഭസമ്മേളനം നടക്കുമ്പോള്‍ കലാമിന്റെ അന്ത്യവും. കലാം നട്ട ചെമ്പകത്തെക്കുറിച്ച് നിയമസഭയുടെ അനുശോചന സമ്മേളനത്തിലും സൂചിപ്പിച്ചു. സാമ്പത്തിക കാര്‍ഷിക വ്യാവസായിക മേഖലയില്‍ ഇനിയും പച്ചപിടിക്കാത്ത സംസ്ഥാനത്തിന് കലാമിന്റെ പത്ത് നിര്‍ദ്ദേശങ്ങളില്‍ ഒന്നെങ്കിലും നടപ്പിലാക്കിയിരുന്നെങ്കില്‍ കേരളത്തിന്റെ ബ്രാന്‍ഡ് നാളികേരമെങ്കിലും മെച്ചപ്പെടുമായിരുന്നു. ഒപ്പം അത് കലാമിന് അര്പ്പിക്കാമായിരുന്ന ഏറ്റവും വലിയ ആദരാഞ്ജലിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: