പാലക്കാട്: ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഉദ്ഘോഷിക്കുന്ന ഗണേശോത്സവത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ഗണേശോത്സവം സമാനതകളില്ലാത്ത ഒരു വന്‍ ആഘോഷമായി തീര്‍ന്നിരിക്കുകയാണ്. കുഗ്രാമങ്ങളില്‍ നിന്നുവരെ ഗണേശവിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഗണേശവിഗ്രഹങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
പേപ്പര്‍ പള്‍പ്പ്കൊണ്ട് അച്ചില്‍ നിര്‍മ്മിക്കുന്ന വിഗ്രഹം ഉണങ്ങാന്‍ ഒരുമാസത്തോളം സമയം വേണം. വിവിധ ഭാഗങ്ങളായിട്ടാണ് വിഗ്രഹങ്ങളെത്തിക്കുന്നത്. ഒരടി മുതല്‍ 20 അടി വരെ ഉയരമുള്ള 350ളം വിഗ്രഹങ്ങളാണ് ഇത്തവണ കൊണ്ടുവന്നിരിക്കുന്നതെന്ന് ഗണേശോത്സവ കമ്മറ്റി ജില്ല ജന.സെക്രട്ടറി സി.മുരളീധരനും, ജില്ലാ സെക്രട്ടറി എം.ശിവഗിരിയും പറഞ്ഞു.
ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലേക്കും മാതാഅമൃതാനന്ദമയിയുടെ ആശ്രമങ്ങളിലേക്കും ഇവിടെ നിന്നാണ് വിഗ്രഹങ്ങള്‍ കൊണ്ടുപോകുന്നത്. ആഗസ്ത് എട്ടു മുതല്‍ വിഗ്രഹങ്ങള്‍ നല്കി തുടങ്ങും. വിവിധ ഭാഗങ്ങളായി കൊണ്ടുവരുന്ന വിഗ്രഹങ്ങള്‍ ഇവിടെവച്ചാണ് പൂര്‍ണ്ണ രൂപത്തിലാക്കുക. വിഗ്രഹം നിര്‍മ്മിച്ചവര്‍ തന്നെയാണ് കൈകാലുകള്‍, തല, തുമ്പിക്കൈ എന്നിവ നൂല്പ്പൊടി, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, പൂളമാവ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പശകൊണ്ട് ഒട്ടിച്ച് പൂര്‍ണ്ണതയിലെത്തിക്കുന്നത്. പിന്നീട് വാട്ടര്‍ കളര്‍ ഉപയോഗിച്ച് വിഗ്രഹങ്ങള്‍ക്ക് വിവിധ നിറങ്ങള്‍ നല്‍കും. വിഗ്രഹ നിര്‍മ്മാണത്തിന്റെ ഏറ്റവും അവസാനമാണ് വിനായകനും അദ്ദേഹത്തിന്റെ വാഹനത്തിനും കണ്ണുവരക്കുന്നത്. കൃഷ്ണമണി വരയ്ക്കുന്നതിന് കണ്ണുതുറക്കല്‍ ചടങ്ങെന്നാണ് പറയുന്നത്.
വിവിധ വലുപ്പത്തിലും നിറങ്ങളിലുമുള്ള വിഗ്രഹങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമായി ആവശ്യക്കാരേറെയാണ്. പാലക്കാട് ഗണേശോത്സവ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചെന്നൈ, കാഞ്ചീപുരം, പോണ്ടിച്ചേരി, ചെങ്കല്‍പേട്ട, വിഴുപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വിഗ്രഹങ്ങളെത്തിക്കുന്നത്. കുടില്‍ വ്യവസായം എന്ന നിലക്ക് നൂറിലധികം കുടുംബങ്ങളാണ് ഈ പ്രദേശങ്ങളില്‍ വിഗ്രഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പടക്കനിര്‍മ്മാണത്തിന് ശിവകാശി എത്രയും പ്രസിദ്ധി നേടിയോ ആ നിലയിലേക്ക് ഉയരുകയാണ് ഈ പ്രദേശങ്ങളും. പേപ്പര്‍ പള്‍പ്പ് കൊണ്ട് നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും. പേപ്പര്‍ പള്‍പ്പ് കൊണ്ടു നിര്‍മ്മിക്കുന്ന വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്താല്‍ ഒരുമണിക്കൂറിനകം അലിഞ്ഞുപോകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: