കൊച്ചി: കര്‍ഷക ആത്മഹത്യ തടയാനും കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വകയിരുത്തിയ തുകയില്‍ കേരളം 251.32 കോടി രൂപ പാഴാക്കിയതായി വിവരാവകാശ രേഖ. പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ 594 കര്‍ഷകര്‍ ജീവനൊടുക്കിയതായി കണക്കുകള്‍ വ്യക്തമാക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ അലംഭാവം. ഹ്യൂമന്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ.ഡി.ബി. ബിനു നല്കിയ വിവരാവകാശ അപേക്ഷയിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്.
2013-14ല്‍ കര്‍ഷകര്‍ക്കു വേണ്ടി ബജറ്റ് വിഹിതമായും പദ്ധതി, പദ്ധതിയേതര ഇനത്തിലും വകയിരുത്തിയ 668.95 കോടി രൂപയില്‍ 417.63 കോടി മാത്രമാണ് ചെലവഴിച്ചത്. 251.32 കോടി രൂപ ചെലവഴിക്കാതെ തിരിച്ചടച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാല് തവണ മാത്രമാണ് മുഴുവന്‍ തുകയും ചെലവഴിച്ചിട്ടുള്ളത്. ഈ വര്‍ഷങ്ങളില്‍ മുന്‍വര്‍ഷങ്ങളിലെ ചെലവഴിക്കാത്ത തുകയും ഉപയോഗപ്പെടുത്തി. എങ്കിലും പത്ത് വര്‍ഷത്തിനിടെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട 349.07 കോടിയാണ് സംസ്ഥാനം പാഴാക്കിയത്. 2014-15 സാമ്പത്തിക വര്‍ഷം വിവിധ സംസ്ഥാനങ്ങള്‍ക്കായി 19193.46 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയത്. ഇതില്‍ 16584.64 കോടി രൂപ അനുവദിച്ചു.
2014-15ല്‍ 14959.38 കോടി രൂപ വകയിരുത്തിയതില്‍ 1299.18 കോടി അനുവദിച്ചു. 272.68 കോടിയാണ് കേരളത്തിന് വകയിരുത്തിയെങ്കിലും 237.13 കോടിയാണ് ലഭിച്ചത്. 2015-16ല്‍ 192 കോടി രൂപ കേരളത്തിന് വകയിരുത്തിയിട്ടുണ്ട്. വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകള്‍ക്ക് പ്രത്യേക പാക്കേജ് പ്രകാരം അനുവദിച്ച തുകയും മുഴുവനായും ചെലവഴിച്ചില്ല. അഞ്ച് വര്‍ഷത്തിനിടെ ഇതില്‍ 40 ലക്ഷം പാഴാക്കി. കര്‍ഷക ആത്മഹത്യയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുമ്പോഴാണ് അനുവദിച്ച തുക പോലും ചെലവഴിക്കാത്ത വിവരം പുറത്ത് വരുന്നത്. കാര്‍ഷിക വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനാണ് കൂടുതല്‍ ഉത്തരവാദിത്വം.
10 വര്‍ഷത്തിനിടെ 594 കര്‍ഷകര്‍ ജീവനൊടുക്കി
2005 മുതല്‍ 2014 വരെ സംസ്ഥാനത്ത് 594 കര്‍ഷകര്‍ ജീവനൊടുക്കിയതായി കൃഷി വകുപ്പ് നല്കിയ മറുപടിയില്‍ പറയുന്നു. 187 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത വയനാടാണ് മുന്നില്‍. തിരുവനന്തപുരം (34), കൊല്ലം (6), പത്തനംതിട്ട (7), ആലപ്പുഴ (27), കോട്ടയം (4), ഇടുക്കി (58), എറണാകുളം (0), തൃശൂര്‍ (47), പാലക്കാട് (66), മലപ്പുറം (0), കോഴിക്കോട് (37), കണ്ണൂര്‍ (69) കാസര്‍കോട് (52) കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം രാജ്യത്ത് 5650 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 2013ല്‍ 11772ഉം 2012ല്‍ 13754ഉം കര്‍ഷകര്‍ ജീവനൊടുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: