കൊച്ചി: മതത്തിനതീതമായി രാഷ്ട്രത്തെ സ്നേഹിച്ച ഡോ. കലാമിന്റെ മതേതര ജീവിതത്തെ മരണത്തിലും അവഹേളിച്ച് മുസ്ലിം മതമൗലികവാദികള്‍. മുസ്ലിം മതതീവ്രവാദികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിലാണ് ആദ്യം അവഹേളനം പ്രത്യക്ഷപ്പെട്ടത്. പിന്നീട് വ്യാപകമായി കലാമിനെ അപമാനിച്ചും മരണത്തില്‍ സന്തോഷം അറിയിച്ചും ഗ്രൂപ്പിലുള്ള മറ്റുള്ളവരും രംഗത്ത് വരികയായിരുന്നു. ചുംബന സമരത്തിന്റെ വക്താക്കളായ യുക്തിവാദികളും കലാമിനെതിരെ തിരിഞ്ഞതോടെ അധിക്ഷേപ പോസ്റ്റുകള്‍ പ്രവഹിച്ചു. മാതാ അമൃതാന്ദമയി ഉള്‍പ്പെടെയുള്ള ഹൈന്ദവ ആചാര്യന്മാരെ കലാം സന്ദര്‍ശിച്ചതും പുകഴ്ത്തിയതുമാണ് രണ്ട് വിഭാഗങ്ങളെയും ഒരു പോലെ പ്രകോപിപ്പിച്ചത്.
കലാം കാഫിറാണെന്നും അതിനാല്‍ പരലോക മോക്ഷത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിരോധിക്കപ്പെട്ടതാണെന്നും പറഞ്ഞാണ് സമീര്‍ അലിയെന്ന മതമൗലികവാദി ഗ്രൂപ്പില്‍ ആദ്യ പോസ്റ്റിട്ടത്. ജീവിത കാലം മുഴുവനും ഇസ്ലാം എന്താണെന്ന് അറിയാതെ ഒരു മുശ്രിക് ആയി ജീവിച്ചു മരിക്കാന്‍ ആണ് കലാമിന് നിയോഗമെന്ന് പറയുന്ന പോസ്റ്റില്‍ വിഗ്രഹാരാധനയും ആള്‍ദൈവങ്ങളെ ആദരിക്കലും താങ്കള്‍ക്ക് വിഷയമായിരുന്നില്ലല്ലോയെന്നും പരിഹസിക്കുന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഇയാള്‍ പോസ്റ്റ് പിന്വലിക്കുകയായരുന്നു. ഗുജറാത്ത് കലാപകാലത്ത് കലാമായിരുന്നു രാഷ്ട്രപതിയെന്നും അദ്ദേഹം അതിനെതിരെ പ്രതികരിച്ചില്ലെന്നുമുള്ള നുണകൂടി ചേര്‍ത്താണ് വിഷപ്രചാരണം നടന്നത്.
കലാം വിഷയത്തില്‍ ‘ഇസ്ലാമിക പരിശുദ്ധവാദി’കളുടെ ഭാഷയായിരുന്നു യുക്തിവാദികള്‍ക്കും. കലാം സംഘപരിവാര്‍ അജണ്ടയോടൊപ്പം നിന്നതിനാല്‍ ആദരിക്കാന്‍ യോഗ്യനല്ലെന്നും യുദ്ധക്കൊതിയനായിരുന്നെന്നും വരെ ഇവര്‍ ആക്ഷേപം ചൊരിഞ്ഞു. ദുഷ്പ്രചാരണത്തിനെതിരെ മറുപടികളുമായി കലാമിനെ സ്നേഹിക്കുന്നവരും രംഗത്ത് വന്നു.
വിയോഗം അറിഞ്ഞത് മുതല്‍ ആദരാഞ്ജലിയര്‍പ്പിച്ച പോസ്റ്റുകള്‍ കൊണ്ട് നവമാധ്യമങ്ങള്‍ നിറഞ്ഞിരുന്നു. പലരുടെയും പ്രൊഫൈല്‍ ചിത്രങ്ങള്‍ കലാമിന്റെ മുഖവും വാക്കുകളുമായി. മുസ്ലിം തീവ്രവാദികളുടെയും യുക്തിവാദികളുടെയും ഒറ്റപ്പെട്ട സംഭവം ഒഴിച്ചുനിര്‍ത്തിയാല്‍ യുവസമൂഹത്തില്‍ കലാമിനുള്ള സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു നവമാധ്യമങ്ങളിലെ പോസ്റ്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: