കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കത്തോലിക്കാ കോണ്‍ഗ്രസ്സ് ശക്തിപ്രകടനത്തിനൊരുങ്ങുന്നു. ശക്തിതെളിയിച്ച് വിലപേശല്‍ തന്ത്രത്തിന് ഒരുങ്ങുകയാണ് ലക്ഷ്യം. സീറോമലബാര്‍ സഭയുടെ സമുദായസംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ശക്തിതെളിയിക്കാനൊരുങ്ങുന്നത്. സംസ്ഥാനത്തെ തെക്കന്‍ വടക്കന്‍ മേഖലകളായി തിരിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടെയും നേതൃത്വത്തില്‍ യാത്രകള്‍ സംഘടിപ്പിക്കാനാണ് പദ്ധതി. കത്തോലിക്കാ കോണ്‍ഗ്രസ്സിന് ഇപ്പോള്‍ വ്യക്തമായ രാഷ്ട്രീയമില്ലെന്നാണ് സംസ്ഥാന പ്രസിഡന്റ്വി.വി. അഗസ്റ്റിന് പറയുന്നത്. എന്നാല്‍ വേണ്ട സമയത്ത് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലുള്ള പ്രതിഷേധം ഉയര്‍ത്താനും ഈ യാത്ര ലക്ഷ്യമിടുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിലെ കര്ഷകദ്രോഹനടപടി അവസാനിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഇ എഫ് എല്‍ നിയമത്തിന്റെ പേരില്‍ ഭൂമി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കണമെന്നും പിടിച്ചെടുത്ത ഭൂമി തിരികെ നല്‍കണമെന്നുമുള്ള ആവശ്യവും കത്തോലിക്കാ കോണ്‍ഗ്രസ് ഉന്നയിക്കുന്നു. ഇതിന് പുറമേ വന്യജീവികളിലൂടെ ഉണ്ടാകുന്ന കൃഷിനാശത്തിനും ജീവനാശത്തിനും പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കണമെന്നും വന്യമൃഗങ്ങളില്‍ നിന്നും സുരക്ഷ ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെടും.
ദളിത്ക്രൈസ്തവര്ക്കും അവകാശപ്പെട്ട തൊഴില്‍, വിദ്യാഭ്യാസസംവരണവും ആനുകൂല്യങ്ങളും നല്‍കണമെന്ന ആവശ്യവും ജാഥയില്‍ ഉന്നയിക്കും. ആഗസ്റ്റ് 1 ന് തിരുവനന്തപുരത്തു നിന്നാരംഭിക്കുന്ന തെക്കന്‍ മേഖലാ ജാഥ കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് വി.വി. അഗസ്റ്റിനും കാസര്‍കോട്ടു നിന്നാരംഭിക്കുന്ന ജാഥ ജനറല്‍ സെക്രട്ടറി അഡ്വ ബിജു പറയന്നിലയും നയിക്കും. അതിരൂപതകളുടെ ആഭിമുഖ്യത്തിലാണ് വിവിധയിടങ്ങളില്‍ സ്വീകരണങ്ങള്‍ ഒരുക്കുന്നത്. എട്ടിന് ഇരുജാഥകളും അങ്കമാലിയില്‍ അവസാനിക്കും. തെക്കന്‍മേഖലാ ജാഥ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന് മാത്യു അറയ്ക്കലും വടക്കന്‍ മേഖലാ ജാഥ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ടും ആണ് ഉദ്ഘാടനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: