മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ കെട്ടിടം തകര്‍ന്ന് മലയാളി വനിത ഉള്‍പ്പടെ ഒന്‍പത് പേര് മരിച്ചു. പന്തളം സ്വദേശിനി ഉഷ ഭൂഷനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ധോബിവാലിയ്ക്കടുത്ത് ‘മാതൃകൃപ’ എന്ന നാല് നില കെട്ടിടം തകര്‍ന്നാണ് അപകടമുണ്ടായത്. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രക്ഷാപ്രവര്‍ത്തനത്തിലൂടെ ഇതുവരെ പതിനാറ് പേരെ രക്ഷപെടുത്താനായതായി അധികൃതര്‍ അറിയിച്ചു.
കെട്ടിടങ്ങളാല്‍ ഇടുങ്ങിയ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള വലിയ യന്ത്രങ്ങള്‍ പണിപ്പെട്ടാണ് അപടസ്ഥലത്തെത്തിച്ചത്. കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
തകര്‍ന്ന് വീണ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ചിരുന്നതാണ്. കാലപ്പഴക്കം ചെന്ന കെട്ടിടം ഒഴിയണമെന്ന് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും പാലിക്കപ്പെട്ടിരുന്നില്ല.
നാലു മലയാളി കുടുംബങ്ങള്‍ ഈ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നതായാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: