തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുകയാണെന്ന് ബിഎംഎസ് സംസ്ഥാനപ്രസിഡന്റ് കെ.കെ. വിജയകുമാര്‍. ബിഎംഎസ് ജില്ലാഓഫീസായ മസ്ദൂര്ഭവനില് നടന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എംപ്ലോയീസ് സംഘ് സംസ്ഥാന കൗണ് സില്യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിരീശ്വരവാദികള്‍ ക്ഷേത്ര ഭരണച്ചുമതലയില്‍ എത്തിയതിനാലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളെ കോടതിക്ക് ഭരിക്കേണ്ടി വരുന്നത്. ഈശ്വരവിശ്വാസി അല്ല എന്ന് നിയമസഭയില്‍ ദൃഢപ്രതിജ്ഞ എടുത്തവരാണ് ബോര്‍ഡംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ തെരഞ്ഞെടുക്കുന്നവര്‍ ഈശ്വരനെക്കാള്‍ വലുതെന്ന ചിന്തയുള്ളവരാണ്. ഇവരുടെ പ്രവൃത്തികളും നിരീശ്വരവാദ നിലപാടിലുള്ളതായിരിക്കും. ഈശ്വരനു മുകളില്‍ തങ്ങളാണെന്ന ഭാവവും ഇവര്‍ക്കുണ്ടാകുന്നു
ഒരുക്ഷേത്രം തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞവര്‍ ഇന്ന് ക്ഷേത്രഭരണസമിതികള്‍ പിടിച്ചെടുക്കാന്‍ ഇരച്ചുകയറുകയാണ്. ക്ഷേത്രവികസനങ്ങള്ക്കുള്ള ധനം ഭക്തജനങ്ങള്‍ ഭണ്ഡാരത്തില് അര്‍പ്പിക്കുന്ന നാണയതുട്ടുകളാണ്. എന്നാല്‍ ഭക്തര്‍ വിശ്വാസപൂര്‍വം അര്‍പ്പിക്കുന്ന നാണയ തുട്ടുകള്‍ തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്നാണ് ഭരണാധികാരികള്‍ പറയുന്നത്.
നിത്യനിദാനത്തിനു പോലും വകയില്ലാതിരുന്ന ക്ഷേത്രങ്ങളുടെ അഭിവൃദ്ധിക്കു കാരണം ഹൈന്ദവ സംഘടനകളുടെ ശ്രമമാണ്. ഈ മാറ്റം ദേവസ്വം ഭരണസ്ഥാപനങ്ങളിലും ഉണ്ടാക്കി ദേവസ്വംബോര്‍ഡിനെ അഴിമതി വിമുക്തമാക്കണമെന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വിഹിച്ചു. ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് ടി.വി. പ്രസാദ് ബാബു, ബിഎംഎസ് സംസ്ഥാനട്രഷറര്‍ ജി.കെ. അജിത്, സംഘടനാസെക്രട്ടറി സി.വി. രാജേഷ്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് കെ.പി. രമേശ്, ഹര്ഷന്, രാകേഷ് തുടങ്ങിയവര്‍ സംസാരിച്ചു. എംപ്ലോയീസ് സംഘ് ഭാരവാഹികളായ മലയാലപ്പുഴക്ഷേത്രം മേല്‍ശാന്തിയായി തെരഞ്ഞെടുത്ത നാരായണശര്മയെയും തിരുവല്ലം പരശുരാമക്ഷേത്രം മേല്‍ശാന്തിയായി തെരഞ്ഞെടുത്ത ഉണ്ണകൃഷ്ണന് നമ്പൂതിരിയെയും ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: