ന്യൂദല്‍ഹി: ഗുജറാത്ത്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ ദേശീയ ദുരന്ത പ്രതികരണസേനയെ വിന്യസിക്കാന്‍ ദേശീയ ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. അടുത്ത 72 മണിക്കൂറിനുളളില്‍ രണ്ടുസംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തെ തുടര്‍ന്നാണ് നടപടി.
സമിതി മെമ്പര്‍ സെക്രട്ടറി ആര്. കെ. ജെയിന് അധ്യക്ഷനായ യോഗത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും മെറ്റീരിയോളജിക്കല്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍മാര്‍ പങ്കെടുത്തു. സജ്ജമായ സേനയ്ക്ക് പുറമേ ആവശ്യമെങ്കില്‍ അധിക എന്‍ഡിആര്‍എസ് സംഘത്തെ വിന്യസിക്കാനും തീരുമാനമായി.
കേന്ദ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ വിവിധ ഭാഗങ്ങളിലെ വെളളപ്പൊക്ക ദുരിത സ്ഥിതി നിരീക്ഷിച്ചുവരികയാണ്. ഗുജറാത്തിലെ വെളളപ്പൊക്ക സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദീബെന്‍ പട്ടേലുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് സംസാരിച്ചു. ഏഴ് കമ്പനി ദേശീയ ദുരന്ത നിവാരണ സേനയെ രക്ഷാ പ്രവര്‍ത്തനത്തിന് ഇവിടെ നിയോഗിച്ചിട്ടുണ്ട്. കൂടുതലായി നാല് കമ്പനി സേനയെക്കൂടി പൂനയില്‍ നിന്നും ഗുജറാത്തിലേക്ക് അയക്കും.
വ്യോമ സേനയുടെ രണ്ട് ഹെലിക്കോപ്റ്ററുകളും ബിഎസ്എഫിന്റെ ഒരു ഹെലികോപ്റ്ററും ഗുജറാത്തില്‍ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ മുഴുവന്‍ സഹായവും ഗുജറാത്ത് മുഖ്യമന്ത്രിക്ക് കേന്ദ്രആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: