ആലപ്പുഴ: കെ. ആര്. ഗൗരിയമ്മയുടെ സിപിഎമ്മിലേക്കുള്ള പുനപ്രവേശനത്തെ ചൊല്ലി സിപിഎം ഔദ്യോഗിക പക്ഷത്ത് കടുത്ത ഭിന്നത. ഔദ്യോഗിക പക്ഷത്തെ കരുത്തനായ ജി. സുധാകരന് അടക്കമുള്ളവര്‍ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയതോടെ പാര്‍ട്ടി വെട്ടിലായിരിക്കുകയാണ്.
ജെഎസ്എസ് സംസ്ഥാന കമ്മറ്റി ഓഫീസ് സിപിഎമ്മുകാര്‍ കയ്യടക്കിയതിന് പിന്നാലെ സിപിഎമ്മിലെ ഉന്നതന് തന്നെ ഇക്കാര്യത്തിലെ പാര്‍ട്ടി നിലപാട് ശരിയല്ലെന്ന വാദവുമായി ജെഎസ്എസ് രാജന്‍ബാബു വിഭാഗം നേതാവിനെ ബന്ധപ്പെട്ടിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ. കെ. ഷാജു ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഗൗരിയമ്മയെ സിപിഎമ്മില്‍ തിരിച്ചെടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തിപ്പെടുകയാണ്. ഇതോടെ ഗൗരിയമ്മ വിഷയത്തില്‍ ആശയക്കുഴപ്പത്തിലും ആശങ്കയിലുമായിരിക്കുകയാണ് സിപിഎം നേതൃത്വം.
ഗൗരിയമ്മയുടെ വരവ് സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുവാന്‍ മാത്രമേ ഉപകരിക്കുകയുളളൂവെന്നാണ് ഔദ്യോഗിക പക്ഷത്ത് തന്നെയുള്ള പല നേതാക്കളുടേയും നിലപാട്. പാര്‍ട്ടിയേയും ഇഎംഎസിനേയും രണ്ടുപതിറ്റാണ്ടിലേറെക്കാലം വെല്ലുവിളിക്കുകയും അവഹേളിക്കുകയും ചെയ്ത ഗൗരിയമ്മയുടെ മടങ്ങിവരവിനെ കീഴ്ഘടകങ്ങളില്‍ വിശദീകരിക്കാനാവാതെ പാര്‍ട്ടി വിയര്‍ക്കും. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന്റെ കാരണങ്ങള്‍ ഉള്‍ക്കൊളളാനും തെറ്റ് പറ്റിയെന്ന് സമ്മതിക്കാനും ഗൗരിയമ്മ ഇനിയും തയ്യാറായിട്ടില്ല.
ഇഎംഎസിനോടുള്ള ഗൗരിയമ്മയുടെ വിരോധം പ്രസിദ്ധമാണ്. ഇഎംഎസിന്റെ മൃതദേഹം കാണാന്‍ പോലും ഗൗരിയമ്മ കൂട്ടാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ സിപിഎമ്മില്‍ മടങ്ങിയെത്തിയ ശേഷവും ഗൗരിയമ്മ ഇഎംഎസിനെ വിമര്‍ശിച്ചാല്‍ എന്തു നിലപാടെടുക്കുമെന്ന ചോദ്യവും ഒരു വിഭാഗം ഉന്നയിക്കുന്നു. പാര്‍ട്ടി വേദികളില്‍ ഇക്കാര്യങ്ങള്‍ ഇവര്‍ ശക്തമായി തന്നെ ഉയര്‍ത്തുന്നുണ്ട്. മുതിര്‍ന്ന നേതാവും ആലപ്പുഴ ജില്ലയിലെ പാര്‍ട്ടിയുടെ അവസാനവാക്കുമായ ജി. സുധാകരന്റെ എതിര്‍പ്പ് സംസ്ഥാന സെക്രട്ടറിയേയും നേതൃത്വത്തേയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, തോമസ് ഐസക്ക്, എം. എ. ബേബി തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം തന്നെ ഗൗരിയമ്മയുമായി പലവട്ടം ആശയവിനിമയം നടത്തിയിട്ടുണ്ടെങ്കിലും ഒരു തവണപോലും സുധാകരന് ഗൗരിയമ്മയെ നേരില്‍ കണ്ട് ചര്‍ച്ച നടത്താനോ, പിറന്നാള്‍ ആശംസ നേര്‍ന്ന് വീട്ടിലെത്താനോ തയ്യാറായിട്ടില്ല. പാര്‍ട്ടിയിലേയ്ക്ക് ക്ഷണിക്കുന്നതിനായി കോടിയേരിയും, സിപിഎം ജില്ലാസെക്രട്ടറിയേറ്റംഗം ആര്. നാസര്‍, ജില്ലാകമ്മറ്റിയംഗമായ പി. പി. ചിത്തരഞ്ജന് അടക്കമുളളവര്‍ പോയതിനേയും ഔദ്യോഗികപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചിത്തരഞ്ജനെ ആരാണ് ചര്‍ച്ചയ്ക്ക് ചുമതലപ്പെടുത്തിയതെന്ന തരത്തിലുളള ചോദ്യങ്ങള്‍ പോലും ജില്ലാകമ്മറ്റിയില്‍ ഉയര്‍ന്നിരുന്നു.
ആലപ്പുഴ ജില്ലാക്കാരിയായ ഗൗരിയമ്മയെ തിരിച്ചെടുക്കുന്ന വിവരം പാര്‍ട്ടി ഏരിയാ, ജില്ലാ കമ്മറ്റികളില്‍ പോലും ചര്‍ച്ച ചെയ്യാതെ സംസ്ഥാന, കേന്ദ്രനേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുത്തതിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പ്രദേശിക ഘടകങ്ങളില്‍ ഈ വിഷയം ചര്‍ച്ച ചെയ്താല്‍ ഗൗരിയമ്മയുടെ മടങ്ങി വരവ് പ്രതിസസന്ധിയിലാകുമെന്ന് കണ്ടാണ് സംഘടനാ കീഴ്വഴക്കങ്ങള് ലംഘിച്ചതെന്നും വിമര്‍ശനമുയരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍കണ്ടുള്ള ഒരു വിഭാഗത്തിന്റെ നീക്കം പാര്‍ട്ടിക്ക് യാതൊരു ഗുണവുമുണ്ടാക്കില്ലെന്നാണ് ഗൗരിയമ്മയുടെ മടങ്ങിവരവിനെ എതിര്‍ക്കുന്നവരുടെ നിലപാട്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് അടക്കം ഇവര്‍ ചാണ്ടിക്കാട്ടുന്നു.
ഗൗരിയമ്മ സിപിഎമ്മിനെതിരെയും, സിപിഎം ഗൗരിയമ്മയ്ക്കെതിരെയും ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങളും അഴിമതി ആരോപണങ്ങളും ഇപ്പോഴും ഇരുകൂട്ടരും പിന്‍വലിക്കാത്ത സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഈ വിഷയത്തില്‍ വേണ്ടാത്ത തിടുക്കം കാട്ടിയെന്ന വിമര്‍ശനമാണ് പാര്‍ട്ടിക്കുള്ളില്‍ പെതുവെ ഉയരുന്നത്. ജെഎസ്എസിന്റെ ഓഫീസുകള്‍ സംരക്ഷിക്കാന്‍ ഒരു വിഭാഗം സിപിഎമ്മുകാര്‍ ഇറങ്ങിത്തിരിച്ചതും പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഗൗരിയമ്മ വിഷയത്തില്‍ സിപിഎമ്മില്‍ രണ്ടുചേരി രൂപപ്പെട്ടിരിക്കുന്നതാണ് ഏറ്റവും പുതിയ പ്രതിസന്ധി. വിഎസിനെ മെരുക്കി കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഗൗരിയമ്മ അതിലും വലിയ തലവേദനയായി പാര്‍ട്ടിക്ക് മാറാനാണ് സാദ്ധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: