കോഴിക്കോട്: മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനെ ലോകമൊന്നാകെ ആദരിച്ചപ്പോള്‍ നാണം കെട്ടത് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടത് സംഘടനകള്‍ മാത്രമായിരുന്നു. രാഷ്ട്രീയക്കാരനല്ലാതിരുന്ന കലാമിന് രാഷ്ട്രീയത്തിനതീതമായ പിന്തുണയാണ് 11-ാമത് രാഷ്ട്രപതി സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ 2002ല്‍ ലഭിച്ചത്. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് മുന്നോട്ടുവെച്ച കലാമിന്റെ പേര് ബിജെപി അംഗീകരിക്കുകയും അതിന് കോണ്‍ഗ്രസ്സ് അടക്കമുള്ള കക്ഷികള്‍ പിന്തുണ നല്‍കുകയുമായിരുന്നു. എന്നാല്‍ ഉന്നതനും അങ്ങേയറ്റം ദേശസ്നേഹിയുമായ കലാം ഐക്യകണ്ഠേന രാഷ്ട്രപതിയായി തെരഞ്ഞെടുക്കുന്നതില്‍ കടുത്ത അസഹിഷ്ണുതയാണ് സിപിഎമ്മും മറ്റ് ഇടത് കക്ഷികളും കാണിച്ചത്.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പുണ്ടായിട്ടും കലാമിനെതിരെ ലക്ഷ്മി സൈഗാളിനെ നിര്‍ത്താനും അവര്‍ തയ്യാറായി. അബ്ദുള്‍ കലാമിനെതിരെ ഇടത് സംഘടനകളുയര്‍ത്തിയ പ്രധാന ആരോപണം ഭാരതത്തെ ആണവശക്തിയാക്കുന്നതില്‍ മുന്നിന്നു പ്രവര്‍ത്തിച്ചു എന്നതായിരുന്നു. രാജ്യത്തെ ആണവശക്തിയാക്കുകയെന്നത് യുദ്ധക്കൊതികൊണ്ടാണെന്നും ഇക്കൂട്ടര്‍ വ്യാഖാനിച്ചു. ബഹിരാകാശ രംഗത്തായാലും ആണവകാര്യത്തിലായാലും ദേശത്തിന്റെ ശക്തിയും യശസ്സും ഉയര്‍ത്തിക്കാട്ടുന്നതില്‍ കലാം കാണിച്ച ജാഗ്രതയും പ്രയത്നവും വിലകുറഞ്ഞ രാഷ്ട്രീയത്തിലേയ്ക്ക് താഴ്ത്തികെട്ടാനാണ് ഇടത് കക്ഷികള്‍ ശ്രമിച്ചത്. ഇവിടെപരിഹാസ്യരായത് ഇക്കൂട്ടര്‍ മാത്രമാണ്.
പാവപ്പെട്ട ഒരു മുസ്ലിംകുടുംബത്തില്‍ ജനിച്ച കലാമിന്റെ ദേശസ്നേഹവും പ്രയത്നവും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ട ഇടത് കക്ഷികള്‍ പ്രത്യേകിച്ച് സിപിഎം നേതൃത്വം ഒടുവില്‍ തോല്‍വി സമ്മതിക്കേണ്ടിവന്നു.ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റിയവ്യക്തിയായിരുന്നു അബ്ദുള്‍ കലാമെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയും ഭാവി ഭാരതത്തെക്കുറിച്ച് സുവ്യക്തമായ ചിന്തയുള്ള ആളായിരുന്നു കലാമെന്ന് കോടിയേരി ബാലകൃഷ്ണനും രാജ്യത്തിന്റെ യശസ്സ് കലാം ദേശാന്തരങ്ങളില്‍ ഉയര്‍ത്തിയെന്ന് അച്യുതാനന്ദനും ഇപ്പോള്‍ സമ്മതിക്കേണ്ടിവന്നത് അതുകൊണ്ടാണ്. അബ്ദുള്‍ കലാമിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തെ ശക്തമായി എതിര്‍ക്കുകയും ആക്ഷേപിക്കുകയും ചെയ്തവര്‍ 21-ാം നൂറ്റാണ്ടിലും യാഥാര്‍ത്ഥ്യം തിരിച്ചറിയാത്ത അന്തകാരത്തിലാണെന്ന് ഇവിടെ സ്വയം സമ്മതിക്കുക കൂടിയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: