തിരുവനന്തപുരം: ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ രാജ്യമാസകലം വിതുമ്പുമ്പോഴും കേരളത്തില്‍ മുഴച്ചു നില്‍ക്കുന്നത് സര്‍ക്കാരിന്റെ അവഗണന. കേരള നിയമസഭയില്‍ ഡോ കലാം അവതരിപ്പിച്ച വികസനരേഖയ്ക്ക് പുല്ലുവില കല്‍പ്പിച്ച സര്‍ക്കാര്‍, പ്രതീക്ഷയോടെ ഡോ. കലാം ശിലയിട്ട പ്രദേശവും ശിലയും പുല്ലും കുറ്റിക്കാടും കൊണ്ട് മൂടുന്നതിന് സഹായിച്ചു. 2005 ജൂലൈ 28ന് ഇട്ട തറക്കല്ലിന് മേല്‍ ഒരു ചുവപ്പുനാട സൃഷ്ടിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല.
ചരിത്രം പേറുന്ന തിരുവിതാംകൂറിന്റെ മടിത്തട്ടില്‍ ദല്‍ഹി മാതൃകയില്‍ ഒരു ഹാബിറ്റാറ്റ് സെന്റര്‍ നിര്‍മിക്കണമെന്ന മോഹം മുളച്ചത് കേന്ദ്രനഗരവികസന മന്ത്രിയായിരുന്ന ഒ. രാജഗോപാലിന്റെ ചിന്തയിലാണ്. കേന്ദ്ര-കേരള സംരംഭമായി സെന്റര്‍ നിര്‍മിക്കണമെന്ന ആശയം മുന്നോട്ടുവച്ചപ്പോള്‍ കേരളം അനുകൂല നിലപാട് സ്വീകരിച്ചു. കവടിയാര്‍ കൊട്ടാരവളപ്പില്‍ സിവില്‍ സ്റ്റേഷന് നിര്‍മിക്കാന്‍ നീക്കിവച്ചിരുന്ന മൂന്നേക്കറോളം സ്ഥലം അനുവദിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സമ്മതിച്ചു.
ഉദ്യോഗസ്ഥരെത്തി പദ്ധതിരൂപരേഖയുമായി. ഒ. രാജഗോപാല്‍ വകുപ്പുമാറിയശേഷം പകരംവന്ന മന്ത്രി ബങ്കാരു ദത്താത്രേയ തുടര്‍നടപടി സ്വീകരിച്ചു. ഒ. രാജഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇന്നത്തെ കേന്ദ്ര തൊഴില്‍മന്ത്രി കൂടിയായ ദത്താത്രേയ എത്തിയത്. സ്ഥലം പോരെങ്കിലും നഗരമധ്യത്തിലായതിനാല്‍ സമ്മതിച്ചു. 80 കോടി രൂപ കേന്ദ്രം അനുവദിക്കാമെന്ന് തീരുമാനവുമായി.
ഇതിനിടയില്‍ പദ്ധതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ നീക്കം നടത്തിക്കൊണ്ടിരുന്നു. ധനമന്ത്രി കെ.എം.മാണി തന്നെയായിരുന്നു അന്നും വില്ലന്‍. അവിടെ ഷോപ്പിംഗ് മാള്‍ പണിയണമെന്നായിരുന്നു മാണിക്കു മോഹം. കച്ചവടതാത്പര്യം മുഴച്ചു നിന്ന മാണിക്കു പിന്നാലെ കെ.ബി. ഗണേഷ്കുമാര് മറ്റൊരു നിര്‍ദ്ദേശം വച്ചു. തീയറ്റര്‍ കോംപ്ലക്സ് നിര്‍മിച്ചാലെന്താ എന്നായിരുന്നു ഗണേശിന്റെ ചോദ്യം.
വ്യത്യസ്ത താത്പര്യങ്ങള്‍ വടംവലി തുടങ്ങിയപ്പോള്‍ എന്ത് കലാം, ആരുടെ കലാം എന്ന അവസ്ഥയിലുമായി. ഹാബിറ്റാറ്റ് സെന്റര്‍ ഉയര്‍ന്നിരുന്നുവെങ്കില്‍ ആര്‍ട്ട് എക്സിബിഷന്, കള്ച്ചര്ഷോ, കള്‍ച്ചര്‍ ആക്റ്റിവിറ്റീസ് എന്നിവയ്ക്ക് ഇടം ലഭിക്കുമായിരുന്നു. രാജ്യത്തെങ്ങുനിന്നും കലാകാരന്മാര്ക്ക് വന്ന് താമസിക്കാനും കലാജീവിതം പോഷിപ്പിക്കാനും സാധിക്കുമായിരുന്നു. ദല്ഹിയിലേതിനെക്കാള് മികച്ച ലൈബ്രറി, സമ്മേളനഹാള്‍, ഗസ്റ്റ് ഹൗസുകള്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ്. പദ്ധതി അനന്തമായി നീണ്ടു. വ്യക്തമായ കാരണങ്ങള്‍ ഒന്നുംതന്നെ പറയാനില്ലാതിരുന്നിട്ടും പദ്ധതി മുന്നോട്ടുപോയില്ല.
നിലവില്‍ സാമൂഹ്യവിരുദ്ധരുടെ താവളമാണു കാടുപിടിച്ചു കിടക്കുന്ന ഈ ഭൂമി. വെട്ടവും വെളിച്ചവും ഇല്ലാത്ത ഈ പ്രദേശവും രാജവീഥിക്കു തന്നെ അപമാനമാണ്. സന്ധ്യയായാല്‍ മദ്യപാനികളും ക്രിമിനലുകളും സാമൂഹ്യവിരുദ്ധരും ഈ കാട് കയ്യേറുന്നു. കവടിയാര്‍ കൊട്ടാരവളപ്പില്‍ അബ്ദുള്‍ കലാം തറക്കല്ലിട്ട ഹാബിറ്റാറ്റ് സെന്റര്‍ കലാമിന്റെ സ്മാരകമായിതന്നെ പടുത്തുയര്‍ത്തണമെന്ന് ഒ. രാജഗോപാല്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമാക്കാന്‍ നീക്കിവച്ച സ്ഥലം മറ്റൊരാവശ്യത്തിനും അനുവദിക്കരുത്. ഡോകലാമിന്റെ സ്മാരകമായി നിലനിര്‍ത്താന്‍ കേരളം ഒറ്റ മനസ്സോടെ പ്രയത്നിക്കണമെന്നും ഡോ അബ്ദുള്‍കലാമിനെ രാഷ്ട്രപതിയാക്കാന്‍ ഏറെ പരിശ്രമിച്ച രാജഗോപാല്‍ അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: