ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാം ഭാരതത്തിന്റെ രത്നവും തന്റെ മാര്ഗദര്ശകനുമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയല്‍ പേജിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരത്തില്‍ കുറിച്ചത്.
ഡോ. കലാമിന്റെ വേര്‍പാടോടെ ഭാരതത്തിന് അതിന്റെ രത്നത്തെ നഷ്ടപ്പെട്ടു. ആ അമൂല്യ വ്യക്തിത്വത്തില്‍ നിന്നുള്ള പ്രകാശം അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രേരണയാകട്ടെ. തികച്ചും സാധാരണ നിലയില്‍ നിന്നാണ് രാജ്യംകണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞന് എന്ന പദവിയിലേക്ക് അദ്ദേഹം വളര്‍ന്നത്. ഭാരതത്തിന്റെ രാഷ്ട്രപതി പദത്തിന് ഏറ്റവും അര്‍ഹനുമായിരുന്നു കലാം.
യുവജനതയ്ക്ക് പ്രചോദനം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതം. ആത്മനിയന്ത്രണം, ദയ, ത്യാഗം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് ചുരുക്കത്തില്‍ പറയാം. സാഹചര്യത്തോട് പൊരുതി തോല്ക്കാന് തയ്യാറാകാത്ത വ്യക്തിത്വം. ചെറുപ്രായത്തില്‍ തന്നെ വാക്കിലും പ്രവര്‍ത്തിയിലും അദ്ദേഹം പുര്‍ണ്ണമായും സത്യസന്ധത പുലര്‍ത്തിയിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ രാഷ്ട്രീയത്തിന് 30 ശതമാനം സമയം ചെലവഴിക്കണം. ബാക്കി 70 ശതമാനം സമയവും രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്നാണ് അദ്ദേഹത്തിന്റ അഭിപ്രായം.
അദ്ദേഹത്തിന്റെ ഏറ്റവും വലിയ കഴിവ് ഓര്‍മ്മശക്തിയാണ്. ഭാരതത്തിലെ കുട്ടികളുടെ ഭാവിയെ കുറിച്ചാണ് എപ്പോഴും കലാം ചിന്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ മൃതദേഹം വച്ചിരുന്ന മുറിയില്‍ പ്രവേശിച്ചപ്പോള്‍ പ്രവേശന കവാടത്തിലെ ഒരു ചിത്രത്തിലേക്കാണ് എന്റെ ശ്രദ്ധ പതിഞ്ഞത്. കുട്ടികള്‍ക്ക് പ്രചോദനമുളവാക്കുന്ന കുറച്ചുവാക്കുകളും കലാം അതില്‍ കുറിച്ചിട്ടുണ്ട്. ജ്വലിക്കുന്ന ചിന്തകളായിരുന്നു അദ്ദേഹത്തിന്റേത്. ഈ ചിന്തകളും, സ്വപ്നങ്ങളും ഭാരതത്തിലെ കുട്ടികളിലേക്ക് പകര്‍ന്നു നല്‍കിക്കൊണ്ടാണ് കലാം യാത്രയായത്, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: