മുംബയ്: മുംബയ് സ്ഫോടനപരമ്പര കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് യാക്കൂബ് മേമേന്. ഇന്ന് മേമന്റെ 53 ാം പിറന്നാളായിരുന്നു. രാവിലെ 6.35നാണ് മേമനെ തൂക്കിലേറ്റിയത്. ബുധനാഴ്ച രാത്രി ഒന്‍പതരയോടെ യാക്കൂബിന് റൊട്ടിയും രണ്ടുചിക്കന് കാലുകളും നല്കി. കുടുംബാംഗങ്ങള്‍ നല്കിയ ജന്മദിന കേക്കാണ് മേമന് അവസാനമായി കഴിച്ചത്.
പുലര്‍ച്ചെ മൂന്നു മണിയോടെ യാക്കൂബിനെ ഉണര്‍ത്തി. നാലു മണിയോടെ പ്രഭാത കൃത്യങ്ങളും കുളിയും കഴിഞ്ഞ് പ്രാര്‍ഥനയ്ക്ക് സമയം നല്കി. ജയില്‍ അധികൃതര്‍ മേമന് ഖുറാന് നല്‍കിയിരുന്നു. അഞ്ചു മണിക്ക് മേമന് നിസ്ക്കരിച്ചു. ആറു മണിയോടെ പ്രഭാത ഭക്ഷണം നല്കി. എന്നാല്‍ മേമന് അതു കഴിച്ചില്ല. അല്പനേരം വിശ്രമം.
തുടര്‍ന്ന് ആരോഗ്യസ്ഥിതി ഡോക്ടര്‍മാര്‍ പരിശോധിച്ചു. അതിനു ശേഷം തൂക്കിലേറ്റുന്നതിന്റെ വിശദാംശങ്ങള്‍ നാഗ്പ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദേശ് പാണ്ഡെ മേമനെ ധരിപ്പിച്ചു. തുടര്‍ന്ന് മേമനെ പുതിയ വെള്ളവസ്ത്രം ധരിപ്പിച്ച് കഴുമരത്തിനടുത്ത് എത്തിച്ചു.
കറുത്ത തുണികൊണ്ട് തലമൂടി. 6.35ന് മജിസ്ട്രേറ്റ് കൈ കാണിച്ചതോടെ തൂക്കിലേറ്റാന്‍ നിയുക്തനായ കോണ്‍സ്റ്റബിള്‍ അത് ചെയ്തു. അല്‍പ്പനേരം കഴിഞ്ഞ് മേമന് മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. രാവിലെ പത്തു മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. പ്രത്യേക വിമാനത്തിലാണ് മൃതദേഹം മുംബയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: