തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിലെ അംഗസംഖ്യ അഞ്ചില്‍ നിന്ന് ആറാക്കി ഉയര്‍ത്തി ദേവസ്വം റിക്രൂട്ട്മെന്റ് ബില്‍ നിയമസഭ പാസാക്കി. ഓര്‍ഡിനന്‍സ് വഴി നിലവില്‍ വന്ന ബോര്‍ഡിലെ അംഗസംഖ്യം അഞ്ചായിരുന്നെങ്കിലും സംവരണതത്ത്വം പാലിക്കുന്നതില്‍ വന്ന പിഴവ് മൂലമാണ് ഒരാളെ കൂടി ഉള്‍പ്പെടുത്തേണ്ടി വന്നത്. ഒരു വനിതയും പട്ടിക ജാതി, വര്‍ഗ വിഭാഗത്തില്‍ നിന്ന് ഒരാളും ബോര്ഡിലുണ്ടാകണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, പട്ടിക വിഭാഗത്തില്‍ നിന്നുള്ള ഒരു വനിതയെ ഉള്‍പ്പെടുത്തി രണ്ടു സംവരണസീറ്റുകള്‍ ഒന്നാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അംഗസംഖ്യ ഉയര്‍ത്തിയത്.
2014 മാര്‍ച്ച് ഒന്നിന് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സാണ് ബില്ലായി സഭയിലെത്തിയത്.
നിയമസഭ പാസാക്കിയ ബില്‍ അനുസരിച്ച് ആറംഗബോര്ഡില് ഒരു വനിതയും ഒരാള്‍ പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍ നിന്നുമാകണം. സര്‍ക്കാര്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത സേവനം ചെയ്തയാള്‍ ബോര്‍ഡ് ചെയര്‍മാനാകും. പ്രായപരിധി 65 വയസാണ്. ബോര്‍ഡിന്റെ കാലാവധി അഞ്ചു വര്‍ഷമായിരിക്കും.
സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കും പൊതുവായ റിക്രൂട്ട്മെന്റ് നടപടികള്‍ സ്വീകരിക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം. തിരുവിതാംകൂര്‍, മലബാര്‍, കൊച്ചി ദേവസം ബോര്‍ഡുകള്‍, കൂടല്‍മാണിക്യം, ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മറ്റികള്‍ എന്നിവയിലെ നിയമനം നടത്തുകയാണ് ബോര്‍ഡിന്റെ ചുമതല.
ആസ്ഥാനം തിരുവനന്തപുരത്തായിരിക്കും. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പരമ്പരാഗത തസ്തികകള്‍ ഒഴികെയുള്ള തസ്തികകളിലായിരിക്കും ബോര്‍ഡിന് നിയമനാധികാരം ഉണ്ടായിരിക്കുക. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്രമക്കേട് അന്വേഷിച്ച ജസ്റ്റിസ് പരിപൂര്ണന് കമ്മീഷന് ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ക്കായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നതെന്ന് ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ തീരുമാനിച്ചെങ്കിലും അതിനുളള നടപടികളൊന്നും സ്വീകരിച്ചില്ല. ഹൈന്ദവസ്ഥാപനമായ ദേവസ്വത്തിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടാലുള്ള പ്രശ്നങ്ങള്‍ പരിഗണിച്ചാണ് ഇത്തരത്തിലൊരു റിക്രൂട്ട്മെന്റ്ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: