മിര്‍പൂര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ച. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുത്തു ആതിഥേയര്‍. ഡെയ്ല്‍ സ്റ്റെയ്ന് 400 വിക്കറ്റ് സംഘത്തില്‍ ചേരുന്നതിനു സാക്ഷിയായ മിര്‍പൂരിലെ ഷേര്‍ ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തില്‍ നായകന് മുഷ്ഫിഖര്‍ റഹീമിന്റെ (65) അര്‍ധശതകമാണ് ബംഗ്ലാദേശിന് പിടിച്ചുനില്ക്കാന് പ്രാപ്തി നല്‍കിയത്. സ്റ്റെയ്നും ഇടംകൈയ്ന് സ്പിന്നര്‍ ജെ.പി. ഡുമിനിയും മൂന്നു വിക്കറ്റ് വീതമെടുത്തു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന്, തമീം ഇഖ്ബാലിലൂടെ നാനൂറാം ഇരയെ കണ്ടെത്തിയ സ്റ്റെയ്ന് ആദ്യ പ്രഹരമേല്‍പ്പിച്ചു. രണ്ടാം വിക്കറ്റില്‍ ഇമ്രുള്‍ കയസും (30), മോമിനുള്‍ ഹഖും (40) ചേര്‍ത്ത 69 റണ്‍സും, നാലാം വിക്കറ്റില്‍ മുഷ്ഫിഖറും മഹ്മുദുള്ളയും (35) സമ്പാദിച്ച 94 റണ്‍സും ആതിഥേയര്‍ക്ക് പിടിവള്ളിയായി. ഷാകിബ് അല്‍ ഹസനും (35) ഇവര്‍ക്ക് പിന്തുണ നല്കി.
കളിയവസാനിപ്പിക്കുമ്പോള്‍ നാസര്‍ ഹുസൈന് (13) ക്രീസില്‍. 125 പന്തില്‍ ഏഴു ബൗണ്ടറികളോടെ മുഷ്ഫിഖറിന്റെ ഇന്നിങ്സ്. സ്റ്റെയ്ന് 30 റണ്‍സിന് മൂന്നു വിക്കറ്റെടുത്തപ്പോള്‍, ഡുമിനി 27 റണ്‍സിനാണ് മൂന്ന് ഇരകളെ കണ്ടെത്തിയത്. മോണി മോര്‍ക്കല്‍, ഡീന്‍ എല്‍ഗാര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: