ന്യൂദല്‍ഹി: വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യാക്കൂബ് മേമന് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളുമ്പോള്‍ സമയം പുലര്‍ച്ചെ 4.50. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇതാദ്യമായി രാത്രിമുഴുവനും നീണ്ട അസാധാരണ നടപടിക്രമങ്ങള്‍. പുലര്‍ച്ചെ രണ്ടരയോടെ സുപ്രീംകോടതി തുറന്ന് മേമന്റെ കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ നീതിന്യായ സംവിധാനങ്ങളുടെ ഉത്തരവാദിത്വം ഓര്‍മ്മിപ്പിച്ചു.
കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാഷ്ട്രപതിയുമായി നടത്തിയ രണ്ടുമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം രാത്രി 10.45ഓടെ യാക്കൂബ് മേമന് നല്കിയ രണ്ടാമത്തെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി. ഇതോടെ വ്യാഴാഴ്ച രാവിലെ 7 മണിക്കു തന്നെ മേമന്റെ ശിക്ഷ നടപ്പാകുമെന്ന് ഉറപ്പായി. എന്നാല്‍ ഒരുവിഭാഗം ആക്ടിവിസ്റ്റുകളും പ്രശാന്ത് ഭൂഷണ് അടക്കമുള്ള അഭിഭാഷകരും മേമനെ വധശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തി. ശിക്ഷ റദ്ദാക്കാന്‍ മേമന് വീണ്ടും നല്കിയ ഹര്‍ജി രാത്രി 12മണിക്ക് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിന്റെ വസതിയിലെത്തി സമര്‍പ്പിക്കുന്നു.
രാഷ്ട്രപതി ദയാഹര്‍ജി തള്ളിക്കഴിഞ്ഞാല്‍ ഏഴു ദിവസത്തിന് ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാനാകൂ എന്ന് ചട്ടമുണ്ടെന്ന് വാദിച്ചായിരുന്നു ഹര്‍ജി. എന്നാല്‍ വധശിക്ഷയിന്മേല് ദയാഹര്‍ജി നല്കാന് ഒരുതവണ മാത്രമേ ഭരണഘടനാ പരമായി അവകാശമുള്ളൂ എന്നത് മറച്ചുപിടിച്ചു നല്കിയ ഹര്‍ജി നീതിന്യായ വ്യവസ്ഥയുടെ ഔന്നിത്യം വ്യക്തമാക്കി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം ബുധനാഴ്ച തള്ളിയ മൂന്നംഗ ബെഞ്ചിന് തന്നെ ചീഫ് ജസ്റ്റിസ് കേസ് വിട്ടുകൊണ്ട് അടിയന്തരമായി വാദം കേള്‍ക്കാന്‍ നിര്‍ദ്ദേശിച്ചു. കേസ് ദീപക് മിശ്രയുടെ വസതിയില്‍ ചേരാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സുപ്രീംകോടതിയില്‍ തന്നെ വാദം കേള്‍ക്കാമെന്ന് കോടതി തീരുമാനം പ്രഖ്യാപിച്ചു.
പുലര്‍ച്ചെ രണ്ടരയോടെ സുപ്രീംകോടതിയുടെ ഗേറ്റുകള്‍ തുറന്നുകൊണ്ട് ഉന്നതനീതിപീഠം ചരിത്രത്തിലേക്ക്. 3.15ന് നാലാം നമ്പര്‍ കോടതിയില്‍ വാദം തുടങ്ങി. മരണവാറണ്ട് നടപ്പാക്കുന്ന കാര്യത്തിലും നടപടിക്രമങ്ങളിലും വീഴ്ച പറ്റിയോ എന്ന് കോടതി പരിശോധിച്ചു. വാറണ്ട് റദ്ദാക്കരുതെന്നും മേമന്റെ സഹോദരന് 16മാസങ്ങള്‍ക്ക് മുമ്പ് ദയാഹര്‍ജി സമര്‍പ്പിക്കുകയും ഇതു രാഷ്ട്രപതി തള്ളുകയും ചെയ്തതാണെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി വാദിച്ചു. വില്‍പ്പത്രം തയ്യാറാക്കുന്നതിനും മറ്റു നിയമനടപടികള്‍ക്കും മേമന് 14 ദിവസവും ലഭിച്ചു. ഓരോ തവണയും ഓരോ കാരണങ്ങള്‍ പറഞ്ഞ് ദയാഹര്‍ജികള്‍ സമര്‍പ്പിച്ച് വധശിക്ഷ നീട്ടിവെയ്ക്കുവാനാണ് ശ്രമം. നിയമപരമായ പ്രവൃത്തികളെല്ലാം അവസാനിച്ചതാണ്. പ്രതിഭാഗം ഇപ്പോള്‍ കളിക്കുന്നത് നാടകമാണെന്നും അറ്റോര്‍ണി ജനറല്‍ കുറ്റപ്പെടുത്തി.
പ്രതിഭാഗത്തിന്റെ വാദം കേട്ട കോടതി, ഇതെല്ലാം ബുധനാഴ്ച ദിവസം മുഴുവനും കേട്ട കാര്യങ്ങള്‍ തന്നെയാണെന്ന് പറഞ്ഞു. മേമന് വാദങ്ങള്‍ അവതരിപ്പിക്കാന്‍ നേരത്തെ അവസരങ്ങള്‍ നല്‍കിയതാണെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളുന്നതായി കോടതി വിധിക്കുകയും ചെയ്തു. വിധി പുറപ്പെടുവിക്കുമ്പോള്‍ സമയം രാവിലെ 4.55. രണ്ടുമണിക്കൂറുകള്ക്കുള്ളില് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ മേമനെ തൂക്കിലേറ്റി നീതിന്യായ വ്യവസ്ഥ അതിന്റെ കടമ പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: