ന്യൂദല്‍ഹി: മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ വധശിക്ഷയ്ക്ക് വിധേയമാക്കിയതിന് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഛോട്ടാ ഷക്കീലിന്റെ ഭീഷണി. തന്റെ സഹോദരന് ചെയ്ത കുറ്റത്തിന് ഒരു നിരപരാധിയേയാണ് ഭാരതം തൂക്കിലേറ്റിയിരിക്കുന്നതെന്നും ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി.
ഒരു പ്രമുഖ ദേശീയ മാധ്യമത്തിന്റെ ഓഫിസുമായി ഫോണില്‍ ബന്ധപ്പെട്ടാണ് കേസിലെ പ്രതി കൂടിയായ ഛോട്ടാ ഷക്കീലിന്റെ ഭീഷണി. മേമനെ ശിക്ഷിച്ചതില്‍ തങ്ങള്‍ അപലപിക്കുന്നു. കീഴടങ്ങുന്ന സമയത്ത് യാക്കൂബ് മേമന് നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ ലംഘിച്ച് അദേഹത്തെ ചതിക്കുകയായിരുന്നു ഭാരത സര്‍ക്കാരെന്നും ഛോട്ടാഷക്കീല്‍ കുറ്റപ്പെടുത്തി.
മേമനെ തൂക്കിലേറ്റിയത് വഴി നടന്നത് നിയമപരമായ കൊലപാതകമാണ്. മേമന്റെ അനുഭവം മനസിലുള്ളിടത്തോളം കാലം ഭാരത സര്‍ക്കാര്‍ നീട്ടുന്ന ‘ചോക്ലേറ്റ്’ ഇനി ആരും വാങ്ങില്ലെന്നും ഛോട്ടാ ഷക്കീല്‍ വ്യക്തമാക്കി. യാക്കൂബ് മേമനെപ്പോലെ ദാവൂദ് ഭായിയും ഇന്ത്യന്‍ നിയമത്തിന് മുന്നില്‍ കിഴടങ്ങിയിരുന്നെങ്കില് യാക്കൂബ് മേമന്റെ ഗതി തന്നെ അദ്ദേഹത്തിനും വരുമായിരുന്നു.
മേമനെ ചതിയിലൂടെ തൂക്കിലേറ്റിയ സാഹചര്യത്തില്‍ ഇന്ത്യന്‍ നിയമത്തിന് മുന്നില്‍ കീഴടങ്ങള്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഭാരതത്തില്‍ തിരികെയെത്തി നിയമത്തിന് കീഴടങ്ങാനുള്ള സാധ്യത ഇതോടെ അവസാനിച്ചു. യാക്കൂബ് മേമന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടായിരുന്നുവെന്ന പൊലീസ് കണ്ടെത്തലും ഛോട്ടാ ഷക്കീല്‍ നിരാകരിച്ചു.
യാക്കൂബ് മേമന്റെ സഹോദരന് ടൈഗര്‍ മേമനൊപ്പം ചേര്‍ന്ന് മുംബൈ സ്ഫോടനത്തിന്റെ ആസൂത്രണം നിര്‍വഹിച്ചത് ദാവൂദ് ഇബ്രാഹിമാണെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: