കൊച്ചി : വിദേശകാര്യ മന്ത്രാലത്തിന് കീഴില്‍ കേരളത്തിന്റെ ചുമതലയുള്ള വിഭാഗത്തിന്റെ ഡയറക്ടറായി ദേവയാനി കോബ്രഗഡെയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. 1999 ബാച്ചില്‍ ഐ.എഫ്.എസ് നേടിയ ദേവയാനിയുടെ രാജ്യാന്തരബന്ധങ്ങളിലുള്ള വൈദഗ്ധ്യം ഇനിമുതല്‍ കേരളത്തിനുവേണ്ടി വിനിയോഗിക്കപ്പെടും.
വിദേശരാജ്യങ്ങളുമായുള്ള കേരളത്തിന്റെ സാമ്പത്തിക ഇടപാടുകളും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹരിക്കാന്‍ ദേവയാനിയുടെ നയതന്ത്ര വൈദഗ്ധ്യം കേരളത്തിന് ഉപയോഗപ്പെടുത്താം. സംസ്ഥാനത്തിനുവേണ്ട നിക്ഷേപ സമാഹരണ പരിപാടികളില്‍ പ്രതിനിധീകരിക്കുക, വിദേശ രാജ്യങ്ങളുമായുള്ള സാംസ്കാരിക വിനിമയം എന്നിവയും ദേവയാനിയുടെ ചുമതലകളില്‍പ്പെടും.
സ്ഥാനത്തിന്റെ തനതായ പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനായി ഓരോ ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ക്കും അവരവര്‍ക്ക് താല്പര്യമുള്ള സംസ്ഥാനങ്ങള്‍ തെരെഞ്ഞെടുക്കാവുന്നതാണ്. ഇതിനായി കേരളം തെരെഞ്ഞെടുത്ത ദേവയാനി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും നോര്‍ക്ക അധികൃതരുമായും ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിക്കഴിഞ്ഞു.
അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ നയതന്ത്ര ഉദ്യോഗസ്ഥയായി സേവനമനുഷ്ഠിക്കവെ വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്കിയ കേസില്‍ ദേവയാനി അറസ്റ്റിലായത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ദേവയാനിയെ വിവസ്ത്രയാക്കി പരിശോധിക്കുകയും ക്രിമിനലുകളോടൊപ്പം പാര്‍പ്പിച്ചതും വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.
അമേരിക്കന്‍ പൗരനായ ഡോ.ആകാശ് സിങ് റാത്തോഡ് ആണ് ദേവയാനിയുടെ ഭര്‍ത്താവ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: