കൊല്‍ക്കത്ത: ഭാരതത്തിനും ബംഗ്ലാദേശിനും ഇത് ചരിത്രമുഹൂര്‍ത്തം. നാല് പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് അവസാനം കുറിച്ച് അതിര്‍ത്തിഭൂമി കൈമാറ്റ കരാര്‍ (എല്‍ബിഎ) നടപ്പാക്കുന്നതിന് തുടക്കമായി. കരാര്‍ അനുസരിച്ച് ഇരുരാജ്യങ്ങളുടെയും കൈവശമുള്ള 162 പ്രദേശങ്ങളാണ് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ കൈമാറി തുടങ്ങുന്നത്. ഇതോടെ ലോകത്ത് ഏറ്റവും പഴക്കമുള്ളതും വിഷമമേറിയതുമായ അതിര്‍ത്തി പ്രശ്നമാണ് പരിഹരിക്കപ്പെടുന്നത്.
അതിര്‍ത്തി ഭൂമികൈമാറ്റ കരാറനുസരിച്ച് ഭാരതത്തിന്റെ ഉള്ളില്‍ ആയിരുന്ന 7110 ഏക്കര്‍ വരുന്ന 51 പ്രദേശങ്ങളാണ് ബംഗ്ലാദേശിന് ഇപ്പോള്‍ വിട്ട് നല്‍കുന്നത്. 17,160 ഏക്കര്‍ വരുന്ന 111 പ്രദേശങ്ങളാണ് ഭാരതത്തിന് ബംഗ്ലാദേശ് വിട്ട് നല്‍കുക. 1974ല്‍ ഭാരതവും ബംഗ്ലാദേശും അതിര്‍ത്തിഭൂമി കൈമാറ്റ കരാറില്‍ എത്തിയിരുന്നതാണ്. എന്നാല്‍ ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ മാറ്റം മൂലം കരാര്‍ നടപ്പായില്ല. അടുത്ത 11 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കുവാനാണ് തീരുമാനം.
ബംഗ്ലാദേശിലെ ഭാരത എന്‍ക്ലേവില്‍ 37000 പേരും ഭാരതത്തിലെ ബംഗ്ലാദേശ് എന്‍ക്ലേവില്‍ 14000 പേരും താമസിക്കുന്നുണ്ടെന്നാണ് കണക്ക്. പരസ്പരം കൈമാറുന്ന പൗരന്മാരെ പുനരധിവസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇരുരാജ്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും ചേര്‍ന്നുള്ള സംയുക്ത സര്‍വ്വേയിലൂടെ താമസമില്ലാത്ത ഭാരതത്തിലെ ബംഗ്ലാദേശ് എന്‍ക്ലേവുകള്‍ അവര്‍ക്ക് കൈമാറും. ഏതാണ്ട് 600 ഓളം പേര് ഭാരത്തില്‍ തന്നെ താമസിക്കുവാനാണ് ഇഷ്ടപ്പെടുന്നത്.
കരാര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതികള്‍ക്കും മറ്റുമായി 3048 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.2015 ജൂലൈ 31 മുതല്‍ 2016 ജൂണ്‍ 30നുള്ളില്‍ എന്‍ക്ലേവുകളുടെ കൈമാറ്റവും ജനങ്ങളുടെ കൈമാറ്റവും ഉള്‍പ്പടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനം. അതിര്‍ത്തി വേര്‍തിരിക്കപ്പെടാത്ത പ്രദേശങ്ങളിലെ കൈമാറ്റങ്ങള്‍ സ്ഥാനപതി തലത്തില്‍ നടത്തണമെന്നും തീരുമാനിച്ചിരുന്നു.
സ്വകാര്യസാധനങ്ങളും വസ്തുക്കളും കൊണ്ടുപോകുന്നതിന് ഇരുരാജ്യങ്ങളും സാധാരണവും സുരക്ഷിതവും ഭദ്രവുമായ പാതയൊരുക്കണം. ഇരുരാജ്യങ്ങളും ഇതിനായി ശരിയായ രീതിയിലുള്ള യാത്രാരേഖകള്‍ തയ്യാറാക്കണം. നവംബര്‍ 30നകം ഇത്തരത്തിലുള്ള ഒരു പാതയൊരുക്കണം. കൊണ്ടുപോകുവാന്‍ സാധിക്കാത്ത വസ്തുക്കളുടെ രേഖകള്‍ പ്രാദേശിക, ജില്ലാ ഭരണകൂടം നല്‍കും. ഇരുഭരണകൂടങ്ങളും ഇവ വില്‍ക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളും. അതിര്‍ത്തിഭൂമി കൈമാറ്റ കരാറിന് മെയ്മാസത്തില്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: