കോഴിക്കോട്: സിപിഎം മുസ്ലിംലീഗിന്റെ ശൈലി സ്വീകരിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാക്കൂബ് മേമന് വധശിക്ഷയ്ക്ക് വിധേയമാക്കിയ കാര്യത്തില്‍ മുസ്ലിംലീഗിന്റെ ഭാഷയിലാണ് സിപിഎം സംസാരിക്കുന്നത്.
അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നിലപാടാണ് സിപിഎം കൈക്കൊണ്ടിരിക്കുന്നത്. മുസ്ലിം ലീഗിന്റെ രാജ്യദ്രോഹപരമായ നിലപാടിനെ പിന്തുണച്ച ചരിത്രം സിപിഎമ്മിന് നേരത്തെയുള്ളതാണ്. വിഭജനകാലത്ത് മുസ്ലിംലീഗിന്റെ വിഘടനവാദത്തെ ന്യായീകരിക്കുകയായിരുന്നു സിപിഎം ചെയ്തത്. 16 ഉപദേശീയതകളാണ് ഭാരതത്തിലുള്ളതെന്നും 16 രാജ്യങ്ങളായി ഭാരതം വിഘടിക്കണമെന്നുമായിരുന്നു അന്ന് സിപിഎം അനുവര്‍ത്തിച്ചത്. നിലപാട് തിരുത്താന്‍ സിപിഎം തയാറാവണം. അദ്ദേഹം ആവശ്യപ്പെട്ടു.
നീതിന്യായ വ്യവസ്ഥ എല്ലാവര്ക്കും ഒരേപോലെ ബാധകമാണ്. തങ്ങള്‍ക്കെതിരാവുമ്പോള്‍ നിയമം അനുസരിക്കില്ലെന്ന നിലപാടാണ് മുസ്ലിം ലീഗ് കൈക്കൊണ്ടിരിക്കുന്നത്. വധശിക്ഷ ഒഴിവാക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെങ്കില്‍ പാര്‍മെന്റില്‍ നിയമ നിര്‍മ്മാണത്തിലൂടെ അതൊഴിവാക്കാം. സിപിഎം പിന്തുണയില്‍ കേന്ദ്രസര്‍ക്കാര്‍ നിലവിലുണ്ടായിരുന്ന കാലത്ത് വധശിക്ഷ ഒഴിവാക്കാന്‍ ആവശ്യപ്പെടാത്തതെന്തായിരുന്നുവെന്ന് വ്യക്തമാക്കണം അദ്ദേഹം ആവശ്യപ്പെട്ടു.
ശശി തരൂര്‍ പാര്‍ലമെന്റിനെയും നിയമവ്യവസ്ഥയെയും ലംഘിച്ചിരിക്കുകയാണ്. മേമന് വധശിക്ഷക്കെതിരായ നിലപാടാണ് ശശി തരൂരിനുള്ളതെങ്കില് കോണ്‍ഗ്രസിന്റെ സഹായത്തോടെ ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കാമായിരുന്നു. അതിന് തയാറാവാതെ സഭയ്ക്ക് പുറത്ത് പ്രശ്നം ഉന്നയിച്ചത് നീതിന്യായ വ്യവസ്ഥയോടുള്ള അവഹേളനവും വെല്ലുവിളിയുമാണ്. അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളായ പി. രഘുനാഥ്, എം. സി. ശശീന്ദ്രന് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: