കോട്ടയം: ഭരണഘടനാശില്പി ഡോ. ബി.ആര്. അംബേദ്ക്കറെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തത് ബിജെപി സര്‍ക്കാരുകളാണെന്ന് പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി ശ്രുതി ബങ്കാരു ലക്ഷ്മണ് പറഞ്ഞു. എസ്സി മോര്‍ച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പാര്‍ലമെന്റ് മന്ദിരത്തില്‍ അംബേദ്ക്കറുടെ ഫോട്ടോ സ്ഥാപിച്ചതും ഭാരതരത്നം നല്കിയതും വാജ്പേയ് സര്‍ക്കാറാണ്.
അംബേദ്ക്കറുടെ 125-ാം ജയന്തിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ മോദിസര്‍ക്കാര്‍ ആരംഭിച്ചതായി അവര്‍ പറഞ്ഞു. അധികാരത്തില്‍വന്ന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ അംബേദ്ക്കര്‍ അടക്കമുള്ള ദേശീയ നേതാക്കളെ തമസ്ക്കരിക്കുകയായിരുന്നു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍വന്ന് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് അംബേദ്ക്കര്‍ അന്താരാഷ്ട്ര ഫൗണ്ടേഷന് രൂപീകരിച്ചതായും നൂറുകോടി രൂപ അനുവദിച്ചതായും ശ്രൂതി പറഞ്ഞു.
ജനങ്ങള്‍ തെരഞ്ഞെടുത്ത ജനങ്ങള്‍ക്കുവേണ്ടിയുള്ള സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രത്തിലധികാരത്തിലിരിക്കുന്നത്. അടല്‍ജി പെന്ഷന് യോജന, വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍, ജന്‍ധന്‍യോജന എന്നിവയെല്ലാം സാധാരണക്കാര്ക്കുവേണ്ടിയുള്ളതാണെന്നും ശ്രൂതി ചൂണ്ടിക്കാട്ടി.
മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: