രാമസൈന്യവും രാവണസൈന്യവും തമ്മില്‍ അതി ഭീകരമായി യുദ്ധം നടക്കുന്നു.വീരശൂരപരാക്രമങ്ങള്‍ ഒരുവശത്ത്; ദയനീയരംഗങ്ങള്‍ മറുവശത്ത്! പക്ഷെ അവക്കിടയിലും കാണാം ഓരോ നാടകീയരംഗങ്ങള്‍, വലിയതമാശകള്, ചിന്താരത്നങ്ങള്‍!
യുദ്ധത്തില്‍ പൊറുതിമുട്ടിയ ഇന്ദ്രജിത്ത് പൊടുന്നനെ അപ്രത്യക്ഷനായി. തിരിച്ചു വന്നത് തേരില്‍ നിരാലംബയായി കരയുന്ന ഒരു സ്ത്രീയുമായിട്ടാണ്. ഏതാണ് ഈ സ്ത്രീയെന്ന് വാനരന്മാര്ക്കറിയില്ല.
പക്ഷെ, മുന്‍നിരയിലുണ്ടായിരുന്ന ഹനുമാന് വല്ലാതെ പകച്ചു പോയി! -അത് സീതാദേവിയാണ്! ദുഷ്ടനായ ഇന്ദ്രജിത്ത് സീതയുടെ മുടിയില്‍ ചുറ്റിപ്പിടിച്ചു വാളുയര്‍ത്തി നില്ക്കുന്നു! ഹനുമാന് അതുകണ്ട് അലറി:
‘അരുത് ദുഷ്ടാ! സീതാദേവിയെ കൊല്ലരുത്! ”
പക്ഷേ, ഇന്ദ്രജിത്തിനുണ്ടോ കൂസല്‍? അവന് അട്ടഹസിച്ചും വാനരന്മാരെ കളിയാക്കിയും ചോദിച്ചു:
”ഇവള്‍ക്കു വേണ്ടിയല്ലേ നിങ്ങടെ യുദ്ധം? ഇതാ ഞാന്‍ ഇവളെ കൊല്ലാന്‍ പോകുന്നു ഇനി യുദ്ധം മതിയാക്കി പൊയ്ക്കോളൂ.”
ഹനുമാന് സര്‍വ്വ ശക്തിയും ഉപയോഗിച്ച് ഇന്ദ്രജിത്തിനെ ആക്രമിച്ചതു വെറുതെയായി. സീതയുടെ തല വെട്ടിക്കാണിച്ച് അവന് യുദ്ധക്കളംവിട്ടു. വാനരന്മാര് കുറച്ചു ദൂരം പിന്തുടര്ന്നു. യുദ്ധം ചെയ്തു വെങ്കിലും മനസ്സു തകര്‍ന്നു. അവരും പിന്‍വാങ്ങി. രാമനരികിലെത്തിയ ഹനുമാന് വളരെ മടിച്ചും ദുഃഖത്തോടെയുമാണ് വിവരം പറഞ്ഞത്. അതു കേള്‍ക്കേണ്ട താമസം, രാമന് മോഹലസ്യപ്പെട്ടു വേരറുക്കപ്പെട്ട വന്മരം പോലെ വീണു പോയി!
വാനരന്മാര് കൂട്ടക്കരച്ചിലായി. പന്തികേടറിഞ്ഞു മറ്റു വാനരന്മാരും ലക്ഷമണനും എത്തി.ലക്ഷ്മണന് ജ്യേഷ്ഠനെ വാരിയെടുത്തു മടിയില്‍ വച്ചു. മുഖത്തു തണുത്ത ജലം തളിച്ചു. അതോടെ കണ്ണു തുറന്ന രാമനോട് അനുജന് ലക്ഷ്മണന് പറയുന്ന ആദ്യത്തെ ശ്ലോകം(6-83-14)ഇതാണ്.
ശുഭവര്ത്മനി തിഷ്ഠന്തം
ത്വ മാര്യവിജിതേന്ദ്രിയ
അനര്ത്ഥേഭ്യോ ന ശക്നോതി
ത്രാതും ധര്‍മ്മോ നിരര്‍ത്ഥക:
ഹേ ജ്യേഷ്ഠാ! ധര്‍മ്മനിഷ്ഠയുള്ളവനും ഇന്ദ്രിയങ്ങളെ ജയിച്ചവനുമായ അങ്ങയെ പ്പോലും ആപത്തില്‍ നിന്നു രക്ഷിക്കാന്‍ ധര്‍മ്മത്തിനു കഴിയുന്നില്ലെങ്കില്‍ അതു വളരെ നിരര്‍ത്ഥകമല്ലേ?
തുടര്‍ന്നു മുപ്പതു ശ്ലോകങ്ങളിലൂടെ മഹത്തായ ധര്‍മ്മാധര്‍മ്മ ചിന്തകള്‍ അവതരിപ്പിക്കുന്നുണ്ടു ലക്ഷ്്മണന്‍. ധര്മ്മവിഗ്രഹനെന്നു പേര് പുകഴ്ന്ന ജ്യേഷ്ഠനെ സ്വന്തനിപ്പിക്കുന്നു എന്നമട്ടിലാണെങ്കിലും ലഘുവായ വിമര്‍ശനത്തിനും ലക്ഷ്മണന് മടിക്കുന്നില്ല.
ധര്‍മ്മം കൊണ്ടു ധര്‍മ്മം (സുഖം) നേടാം, അധര്‍മ്മത്തിലൂടെ അധര്‍മ്മവും (ദുഃഖവും) നേടാമെന്നാണെങ്കില്‍ അങ്ങക്കു ദുഃഖം വരാന്‍ പാടില്ലല്ലോ ജ്യേഷ്ഠാ! പക്ഷേ, അങ്ങു ദുഃഖിക്കാറായിരിക്കുന്നു. അധര്‍മ്മികള്‍ പ്രതാപികളായി അഭിവൃദ്ധിപ്പെടുകയും ധര്മ്മശീലരായവര് ക്ലേശിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ വലിയ വൈരുദ്ധ്യമെന്നു തോന്നുന്നു.
അഥവാ ധര്‍മ്മമുണ്ടെങ്കില്‍ അതു ബലവാന്റെകൂടെ ആയിരിക്കും. പൗരുഷം കാണിക്കുന്നവന്റെ കൂടെ അര്‍ത്ഥവും വന്നുചേരും.ജ്യേഷ്ഠന് തുടക്കത്തില്‍ തന്നെ പൗരുഷം കാണിക്കാന്‍ മടിച്ചില്ലേ?
സത്യ വചനമാണ് ധര്മ്മത്തിന് ആധാരമെങ്കില്‍ ധര്‍മ്മ വിരോധം പ്രവര്‍ത്തിച്ചത് അച്ഛന് ദശരഥമഹാരാജാവായിരുന്നു. യുവരാജാവാക്കാമെന്ന വാക്ക് അച്ഛന് പാലിച്ചില്ലല്ലോ? അപ്പോള്‍ ബലം പ്രയോഗിക്കണമായിരുന്നു; അച്ഛനെ ബന്ധിക്കണമായിരുന്നു. എങ്കില്‍ രാജ്യവും (അര്‍ത്ഥവും)സീതയും(കാമവും) കൂടെ ഉണ്ടാകുമായിരുന്നല്ലോ. വനവാസവുമില്ല; സീതാപഹരണവുമില്ല! അന്നുഞാന്‍ കോപിഷ്ഠനായി ബലപ്രയോഗത്തിനുമുതിര്ന്നതാണ്. പക്ഷേ ജ്യേഷ്ഠന് സമ്മതിച്ചില്ല. സ്നേഹ വാത്സല്യങ്ങളുടെ പുതപ്പിനകത്താക്കി പുണര്‍ന്നു തണുപ്പിച്ചുകളഞ്ഞു.
പൗരുഷമില്ലാത്തവനും ധനമില്ലാത്തവനുമായവന്റെ പ്രവര്‍ത്തികളെല്ലാം വേനലില്‍ ചെറുപുഴകളെന്നപോലെ വരണ്ടുപോകും അര്‍ത്ഥത്തെ അനാദരിച്ചു ധര്‍മ്മം ചെയ്യുന്നവന്നു ഒരു സുഖവും ഉണ്ടാകുന്നതല്ല. അര്ത്ഥമുള്ളവനു മിത്രങ്ങളുണ്ട്. അവനാണു ബലശാലിയും, ബുദ്ധിശാലിയും, ഗുണശാലിയും, ഭാഗ്യശാലിയുമെല്ലാം. അവനാണ് പുരുഷന്. അതിനാല്‍ ഹേ വീരരാഘവാ! ധര്‍മ്മ ജയത്തിനുവേണ്ടി അങ്ങു പൗരുഷത്തെ അവലം ബിച്ചാലും അങ്ങക്കു പ്രിയം ചെയ്യാന്‍ മാത്രമായി ജന്മമെടുത്ത ഞാനിതാ ശരനിരകളാല് പ്രളയാഗ്നിപെയ്തു ലങ്കയെ ഭസ്മീകരിക്കാന്‍ തയ്യാറായിരിക്കുന്നു.
ലക്ഷ്മണന്റെ സാന്ത്വനവും ഉണര്‍ത്തു വാക്കുകളും രാമനില്‍ ഫലം കണ്ടില്ല. അപ്പോഴാണ് വിഭീഷണന് എത്തുന്നത്. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ വിഭീഷണന് പൊട്ടിച്ചിരിച്ചു പോയി. വ്യസനിച്ചിരിക്കുന്ന വാനരന്മാര്‍ക്കൊപ്പം ഹനുമാനും, ജാംബവാനും നില്‍ക്കേ ലക്ഷ്മണന്റെമടിയില് രാമന് തളര്‍ന്നു കിടക്കേ, ”അയ്യോ,കുരങ്ങന്മാരെന്തറിഞ്ഞു വിഭോ!” എന്ന വിഭീഷണന്റെ പ്രതികരണം, എഴുത്തച്ഛന്റെ ഭാഷയില്‍, ഗംഭീരമായിരിക്കുന്നു.സീതയെ ആര്‍ക്കംു ഒരു തരത്തിലും കൊല്ലാന്‍ കഴിയില്ലെന്നും ഇന്ദ്രജിത്ത് മായാ പ്രയോഗത്തിലൂടെ വാനരന്മാരെ അകറ്റി നികുംഭിലയില്‍ വിശേഷപ്പെട്ട ഹോമം ചെയ്യാനുള്ള ശ്രമമാണെന്നും വീഭീഷണന്‍ പറയുന്നു. ഹോമം പൂര്‍ത്തിയായാല്‍ അവന്റെ ശക്തിയെ ആര്‍ക്കും തടുക്കാന്‍ കഴിയില്ല. അങ്ങു വ്യസനിച്ചിരുന്നാല് എന്റെ പടയാളികളും വീര്യമില്ലാത്തവരാകുമല്ലോ. അതിന്നാല്‍ ശ്രീരാമാ! അവിടുന്നു പൗരുഷത്തെ അവലംമ്പിച്ച് ഇന്ദ്രജിത്തിനെ നേരിടാന്‍ ലക്ഷ്മണനെ ഞങ്ങള്‍ക്കൊപ്പം അയച്ചാലും എന്നു വിഭീഷണന്ആവര്ത്തതിച്ചാവശ്യപ്പെട്ട ശേഷമാണ് രാമന് യുദ്ധസന്നദ്ധനായി കല്പനകള് നല്‍കുന്നത്!
അയോദ്ധ്യയില്‍വച്ച് മുന്‍പേ കണ്ട മുന്‍കോപിയായ ലക്ഷ്മണനെയല്ല ഇപ്പോള്‍ യുദ്ധക്കളത്തില്‍ എന്ന് ആര്‍ക്കും മനസ്സിലാക്കാം. തനിക്കു പണ്ടു ലഭിച്ചതിനേക്കാള്‍ ശക്തമായ ധര്‍മ്മോപദേശം ജ്യേഷ്ഠനു നല്‍കാനുള്ള പക്വതയും ലക്ഷ്മണന് ആര്‍ജിച്ചിരിക്കുന്നു.ആ ഉപദേശങ്ങളാകട്ടേ ഇക്കാലത്തു നമുക്കും ഏറെ പ്രയോജനകരമായിരിക്കയും ചെയ്യുന്നു!
(തുടരും)
9388414034
പ്രതികരിക്കാൻ ഇവിടെ എഴുതുക: