കൊച്ചി: മുംബൈ സ്ഫോടനക്കേസില്‍ തൂക്കിലേറ്റപ്പെട്ട ഭീകരന് യാക്കൂബ് മേമന് സഹോദരനും നിരപരാധിയുമാണെന്ന് പ്രഖ്യാപിച്ച് എറണാകുളം ലോ കോളേജില്‍ എംഎസ്എഫിന്റെ ഫ്ളക്സ് ബോര്‍ഡ്. വിദ്യാര്‍ത്ഥികളൊന്നടങ്കം എംഎസ്എഫിനെതിരായതോടെ പാര്‍ട്ടി നിലപാട് തള്ളി എസ്എഫ്ഐയും രംഗത്തെത്തി. തുടര്‍ന്ന് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് എസ്എഫ്ക്കാരുടെ വക തല്ല്. ഇതില്‍ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാനെത്തിയ എംഎസ്എഫുകാരെ വിദ്യാര്‍ത്ഥികള്‍ തല്ലിയോടിച്ചു. തുടര്‍ന്ന് പുറത്ത് നിന്നെത്തിയ എംഎസ്എഫുകാര്‍ എസ്എഫ്ഐ നേതാവിനെ ഓഫീസിലിട്ട് തല്ലിച്ചതച്ചു. രണ്ട് ദിവസമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജിന് ചൊവ്വാഴ്ച വരെ അവധി പ്രഖ്യാപിച്ചു.
മുസ്ലിമായതിനാലാണ് യാക്കൂബിനെ തൂക്കിലേറ്റിയതെന്ന പ്രചാരണവുമായി വ്യാഴാഴ്ചയാണ് എംഎസ്എഫ് കോളേജില്‍ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തുകയും എംഎസ്എഫിന് മറുപടിയായി മുംബൈ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരോട് മാപ്പ് ചോദിച്ച് മറ്റൊരു ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. കോളേജിലെ പൊതു പ്രതികരണ വേദിയായ ‘ലോ കോസി’ന്റെ പേരില്‍ എംഎസ്എഫ് വീണ്ടും ഫ്ളക്സ് ഉയര്‍ത്തിയതോടെ സംഘര്‍ഷം ഉടലെടുത്തു.
കോളേജിലെ പൊതുവികാരം മുതലെടുക്കാന്‍ യാക്കൂബിനെ ന്യായീകരിക്കുന്ന മുന്‍ നിലപാട് മാറ്റി രംഗത്തിറങ്ങിയ എസ്എഫ്ഐ പ്രിന്‍സ്, ആര്‍ഷോ എന്നീ നേതാക്കളുടെ നേതൃത്വത്തില്‍ എംഎസ്എഫ്കാരെ ആക്രമിച്ചു. മൂന്ന് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ എംഎസ്എഫ് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തെങ്കിലും വിദ്യാര്‍ത്ഥികള്‍ സഹകരിച്ചില്ല. ഭീകരവാദികള്‍ക്ക് വേണ്ടി തല്ല് വാങ്ങിയതിന് സമരം
അംഗീകരിക്കാനാകില്ലെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതികരണം.
വെല്ലുവിളിച്ച് ക്ലാസ്സ് മുടക്കാനുള്ള നീക്കമുണ്ടായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ എംഎസ്എഫ് പ്രവര്‍ത്തകരെ തല്ലിയോടിക്കുകയായിരുന്നു. സമരം പൊളിഞ്ഞതോടെ പുറത്ത് നിന്നുമെത്തിയ ഇരുപതോളം എംഎസ്എഫ് പ്രവര്‍ത്തകര്‍ എസ്എഫ്ഐ നേതാവ് പ്രിന്‍സിനെ ഓഫീസിനകത്തിട്ട് തല്ലി. പോലീസിന്റെ സാനിധ്യത്തിലായിരുന്നു സംഘര്‍ഷം. അഞ്ചോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ സെന്‍ട്രല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: