കേരളം ദൈവത്തിന്റെ സ്വന്തം നാട്, എന്നും വിവാദങ്ങളുടെ വിളഭൂമിയാണ്. ഒന്നിനുപുറകെ ഒന്നായ വിവാദങ്ങളില്‍ രമിക്കുന്ന രാഷ്ട്രീയക്കാരും തരംതാണ ചാനല്‍ ചര്‍ച്ചകളിലൂടെ നമ്മുടെ കുടുംബ അന്തരീക്ഷത്തെപ്പോലും മലീമസമാക്കുന്ന ദൃശ്യമാദ്ധ്യമങ്ങളും കേരളത്തിന്റെ ശാപമായി മാറിയിരിക്കുന്നു. വിവാദങ്ങള്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട അഴിമതി കഥകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു.അഴിമതിയുടെ കാര്യത്തില്‍ ഇടതു-വലതു ഭേദമില്ല,ലാവ്ലിന്, സോളാര്‍, ബാര്‍, ചക്കിട്ടപ്പാറ, മലബാര്‍ സിമന്റ്സ് എന്നീ അഴിമതി ആക്ഷേപങ്ങള്‍ പരിശോധിച്ചാല്‍ ഇത് ആര്‍ക്കും ബോദ്ധ്യമാകും.വിവാദങ്ങള്‍ രംഗം കീഴടക്കുമ്പോള്‍ ഇവിടെ വിസ്മരിക്കപ്പെടുന്നത് നാടിന്റെ വികസനവും ജനങ്ങളുടെ ജീവിതപ്രശ്നങ്ങളും സ്വപ്നങ്ങളുമാണ്.
ഈ സാഹചര്യത്തിലാണ് നാടിന്റേയും പൊതുസമൂഹത്തിന്റേയും പ്രശ്നങ്ങളെ ഗൗരവത്തോടെ കാണുന്ന രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘം ഒരു മാറ്റത്തിനുവേണ്ടി പൊതുസമൂഹവുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇന്നുമുതല്‍ 25 വരെ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്പ്പറേഷന് തലത്തില്‍ കാല്‍നട പ്രചാരണ ജാഥകള്‍ നടത്തുന്നത്.
ഭരണത്തിലെ താളപ്പിഴകള്‍
നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഘടകകക്ഷികളുടെ വിലപേശല്‍ രാഷ്ട്രീയത്തിന്റെ ഫലമായി ആരംഭത്തില്‍ തന്നെ കീഴടങ്ങലുകളും ഒത്തുതീര്‍പ്പും നയമായി സ്വീകരിച്ചു.ഒരു മുഖ്യമന്ത്രിയെ സംബന്ധിച്ച് തന്റെ മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിക്കാനുള്ള അവകാശം എന്നത് ഭരണഘടനാപരമായ അധികാരം കൂടിയാണ്. എന്നാല്‍ മുസ്ലീം ലീഗ് മന്ത്രിമാരുടെ പേരും എണ്ണവും പ്രഖ്യാപിച്ചത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. നിരന്തരം കാലുമാറല്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഏതുസമയവും ഇടതുപാളയത്തില്‍ ചേക്കേറുക എന്ന അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാരിനെ വരച്ചവരയില്‍ നിര്‍ത്തിയ നമ്മുടെ ധനകാര്യമന്ത്രി ബജറ്റ് വിറ്റും അഴിമതി നടത്തിയും കോടികള്‍ വാങ്ങി എന്ന വസ്തുത വെളിച്ചത്തു വന്നപ്പോഴും മുഖ്യമന്ത്രിക്ക് ചെറുവിരലനക്കാന്‍ കഴിഞ്ഞില്ല.ഇത്രയും ആരോപണവിധേയനായ ഒരു മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിച്ചവരും അംഗരക്ഷകനും അടക്കം അഴിമതിയുടേയും തട്ടിപ്പിന്റേയും പേരില്‍
ജയിലഴികള്ക്കുള്ളിലായിരിക്കുന്നു.ആരോപണവിധേയരാകാത്ത ഒരു മന്ത്രിയും ഈ മന്ത്രിസഭയിലില്ല.ഈ സാഹചര്യം നിലനില്‍ക്കുമ്പോഴും പ്രതിപക്ഷം നിസ്സഹായരായി നില്ക്കുന്ന കാഴ്ച കേരള സമൂഹം അത്ഭുതത്തോടുകൂടിയാണ് വീക്ഷിക്കുന്നത്. ഇടതുപക്ഷം നടത്തിയ ഒരു സമരവും വിജയിച്ചിട്ടില്ല.ആരേയോ ബോദ്ധ്യപ്പെടുത്തുന്നതിനുവേണ്ടി നടത്തുന്ന സമരങ്ങള്‍ അഡ്ജസ്റ്റുമെന്റ് സമരങ്ങള്‍ ആയിരുന്നു.
തൊഴില്‍ മേഖല
അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ച കേരളത്തില്‍ പൂര്‍ണ്ണമാണ്.സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയുടെ ഇന്നത്തെ സ്ഥിതി ഇതിന് ഏറ്റവും വലിയ ഉദാഹരണം. 40000 സ്ഥിരം ജീവനക്കാരും 38000 പെന്‍ഷന്‍കാരുമുള്ള കെഎസ്ആര്‍ടിസി ഊര്‍ദ്ധശ്വാസം വലിക്കുമ്പോള്‍ കാലങ്ങളായി ഈ വ്യവസായത്തെ ഭരിച്ചു മുടിച്ച ഇടതു-വലതു പാര്‍ട്ടികള്‍ പരസ്പരം ആരോപണം ഉന്നയിച്ച് ഉത്തരവാദിത്വത്തില്‍നിന്നും ഒളിച്ചോടുകയാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പെന്ഷന് ലഭിക്കാതെ 22 ജീവനക്കാര്‍ ആത്മഹത്യ ചെയ്തു.കേരളത്തിലെ 258 മുന്‍ എംഎല്‍എമാര്‍ യാതൊരു മുടക്കവും കൂടാതെ 35000 രൂപവരെ പ്രതിമാസം പെന്ഷന് വാങ്ങുമ്പോഴാണ് ജീവിതത്തിന്റെ നല്ലകാലം സര്‍ക്കാരിനേയും ജനങ്ങളേയും സേവിച്ച കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്യുന്നത്.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ആരംഭിച്ച ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ദ്ധിപ്പിച്ചിട്ടില്ല എന്നു മാത്രമല്ല ക്ഷേമനിധിയിലെ പണം സര്‍ക്കാര്‍ ദൈനംദിനാവശ്യങ്ങള്‍ക്കുവേണ്ടി വകമാറ്റുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തിരം വിതരണം ചെയ്തിരുന്ന വാര്‍ദ്ധക്യകാല പെന്ഷന്, വിധവാ പെന്ഷന്, വികലാംഗപെന്ഷന്, കര്‍ഷകതൊഴിലാളി പെന്ഷന് എന്നിവ മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്.കേരളത്തിലെ എല്ലാ പരമ്പരാഗത വ്യവസായങ്ങളും തകര്‍ന്നിരിക്കുന്നു.ഇതിന്റെ ഫലമായി തൊഴില്‍തേടി കേരളത്തില്‍നിന്നും അന്യദേശങ്ങളിലേക്ക് ചേക്കേറിയിട്ടുള്ളത് ഇരുപത്തിയഞ്ചുലക്ഷത്തോളം മലയാളികളാണ്.മറ്റ് രാജ്യങ്ങളില്‍ ഉണ്ടാകുന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഫലമായി ജോലിനഷ്ടപ്പെട്ട്,ചെയ്ത ജോലിയുടെ കൂലിലഭിക്കാതെ ആയിരങ്ങള്‍ കേരളത്തിലേക്ക് തിരിച്ചുവരുമ്പോള്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് കേരളത്തിലെ ഭരണാധികാരികള്‍ നല്‍കുന്നത്.
ഈ സാഹചര്യം നിലനില്ക്കുമ്പോള് തന്നെ അദ്ധ്വാനഭാരം ആവശ്യമായ ജോലികള്‍ ചെയ്യാന്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നുമായി മുപ്പതുലക്ഷത്തോളം തൊഴിലാളികള്‍ കേരളത്തിലേക്ക് വന്നിട്ടുള്ളതായാണ് അനൗദ്യോഗിക കണക്കുകള്‍. ഈ വൈരുദ്ധ്യത്തിന് എന്താണ് പരിഹാരം. മലയാളിക്ക് സ്വന്തം നാട്ടില്‍ അന്തസ്സായി ജോലിചെയ്ത് ജീവിക്കാനുള്ള സാഹചര്യവും സംവിധാനവും ഉണ്ടാക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് ബാദ്ധ്യതയില്ലേ?
സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നയം ഇതുവരെയും വ്യക്തമായി പ്രഖ്യാപിച്ചിട്ടില്ല.തൊഴില്‍ വകുപ്പ് പൂര്‍ണ്ണമായും നിഷ്ക്രിയമാണ്.നിലവിലുള്ള തൊഴില്‍ നിയമങ്ങളുടെ പൂര്‍ണ്ണമായ സംരക്ഷണവും ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നില്ല.
വിവിധ മേഖലയിലെ തൊഴിലാളികളുടെ സമഗ്രക്ഷേമത്തിനുവേണ്ടിയുള്ള 22-ല്‍പ്പരം തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം നിരാശജനകമാണ്. പെന്ഷന് ആനുകൂല്യങ്ങള്‍ ഒന്നുംതന്നെ കൃത്യമായി നല്‍കുന്നില്ല.ഇപ്പോള്‍ നല്കികൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നാമമാത്രവുമാണ്.വിവിധ ക്ഷേമബോര്ഡുകളില്നിന്നായി 650 ല്‍പ്പരം കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിവിധ കാലയളവില്‍ സാമ്പത്തിക പ്രതിസന്ധി കാരണം ഖജനാവിലേക്ക് മാറ്റിയത് കാരണം കൃത്യമായി ആനുകൂല്യങ്ങള്‍ നല്കാന് കഴിയുന്നില്ല. 23.5 ലക്ഷം കര്‍ഷകതൊഴിലാളികള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് കണക്ക്.6,40,647 കര്‍ഷകതൊഴിലാളികള്‍ക്ക് പെന്ഷന് കൊടുക്കുന്നുണ്ട്.പ്രതിമാസം 600 രൂപയാണ് പെന്ഷന്.
2015 ജനുവരി മുതല്‍ ഇവര്‍ക്ക് പെന്ഷന് ലഭിച്ചിട്ടില്ല.പെന്ഷന് ആനുകൂല്യമല്ല, അവകാശമാണ്. കര്‍ഷകതൊഴിലാളി പെന്ഷന് പ്രതിവര്‍ഷം 18,000 രൂപയില്‍ താഴെ വരുമാനമുണ്ടെങ്കിലേ ലഭിക്കുകയുള്ളൂ.പരിധി ഒരുലക്ഷം രൂപയില്‍ ഉയര്‍ത്തി കൃത്യമായി പെന്ഷന് നല്‍കാനുള്ള സംവിധാനമുണ്ടാകണം.ചുമട്ട് നിര്‍മ്മാണ, തയ്യല്‍ മേഖലകള്‍ ഒന്നുംതന്നെ കൃത്യമായി പെന്ഷന് ലഭ്യമാകുന്നില്ല.കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായിരിക്കുന്നു.
കാര്‍ഷികരംഗം
കാര്‍ഷിക കേരളം എന്നാണ് കേരളത്തെ വിലയിരുത്തുന്നത്.നമുക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ വലിയൊരളവോളം നാംതന്നെ ഉല്‍പ്പാദിപ്പിച്ചിരുന്നു.എന്നാല്‍ ഇന്ന് നമുക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കളുടെ പത്തുശതമാനം മാത്രമാണ് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്.വിഷഭക്ഷണം കഴിക്കേണ്ട ഗതികേടിലാണ് മലയാളി.ഭക്ഷ്യവിളകള്‍ ഉപേക്ഷിച്ച് നാണ്യവിളകളിലേക്ക് തിരിഞ്ഞ കര്‍ഷകര്‍ ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. റബ്ബര്‍, തേയില, ഏലം, കാപ്പി എന്നിവയുടെ വിലക്കുറവ് സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്്ടിച്ചിരിക്കുന്നു.
വിദര്‍ഭയിലും രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ആത്മഹത്യ ചെയ്ത കര്‍ഷക ജീവിതങ്ങള്‍ കേരളത്തിനും ഒരു മുന്നറിയിപ്പാണ്.കേരളത്തിലെ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനുവേണ്ടി തയ്യാറാക്കിയ സ്വാമിനാഥന് കമ്മീഷന്റെ റിപ്പോര്‍ട്ടിന് എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം.നമ്മുടെ സംസ്ക്കാരത്തിന്റെയും ജീവിതത്തിന്റെയും അവിഭാജ്യഘടകമായിരുന്ന കൃഷി നശിക്കുമ്പോള്‍ വരുമാനത്തിന്റെ സിംഹഭാഗവും മുടക്കി വിപണിയില്‍നിന്നും പ്ലാസ്റ്റിക് അരിയും കൃത്രിമ അരിയും വിഷം കലര്‍ന്ന പാലും – പഴവും – പച്ചക്കറികളും വാങ്ങി കഴിച്ച് മാരക രോഗങ്ങള്‍ക്ക്് ഇരയായി ദുരിത ജീവിതം നയിക്കുന്ന ഒരു വിഭാഗമായി മലയാളി മാറുകയാണ്.
കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കാനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളുമുള്ള സംസ്ഥാനമാണ് കേരളം.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട് കാര്‍ഷികമേഖലകള്‍ വന്‍കുതിപ്പ് നടത്തുമ്പോള്‍ കേരളത്തില്‍ മാത്രം അപചയം നടക്കുന്നത്. മറ്റു സംസ്ഥാനങ്ങള്‍ സൗജന്യമായി വെള്ളവും വൈദ്യുതിയും സബ്സിഡി അടിസ്ഥാനത്തില്‍ രാസവളങ്ങളും നല്കി കര്‍ഷകമേഖലയ്ക്ക് പ്രോത്സാഹനം നല്കുമ്പോള് ഇക്കാര്യത്തില്‍ യാതൊരുവിധ പ്രോത്സാഹനവും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നില്ല. കൃഷി ആദായമല്ലാത്തതുകൊണ്ട് കര്ഷകന് കൃഷിയിറക്കാതെ ഭൂമി തരിശിനിടുകയാണ്.കേരളത്തിന്റെ നെല്ലറയായിരുന്ന കുട്ടനാടും, പാലക്കാടും തകര്‍ന്നിരിക്കുന്നു.ദീര്ഘവീക്ഷണമല്ലാത്ത ആസൂത്രണവും വികലമായ നയങ്ങളും കാര്‍ഷിക മേഖലയെ പാടെ തളര്‍ത്തിയിരിക്കുന്നു.
വിദ്യാഭ്യാസരംഗം
സങ്കുചിത താല്‍പ്പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്നവരുടെ ചെയ്തികളുടെ അവസാന ഉദാഹരണമാണ് ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷാഫലം.പരീക്ഷ എഴുതാത്തവരെപ്പോലും ജയിപ്പിച്ച് ലോകത്തെ വിസ്മയിപ്പിച്ച വിദ്യാഭ്യാസ പരിഷ്ക്കാരവും വിദ്യാഭ്യാസ മേഖലയെ പച്ചപുതപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങളും നമ്മുടെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തുകഴിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേവലം ലാഭം ഉണ്ടാക്കാനുള്ള വ്യവസായമായി മാറിയിരിക്കുന്നു. കഴിവും സാമര്‍ത്ഥ്യവും യോഗ്യതയുമുള്ളവരെ പിന്തള്ളി സാമ്പത്തിക സ്വാധീനമുപയോഗിച്ച് സീറ്റുകള്‍ കരസ്ഥമാക്കുന്നവര്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമായി വന്നാല്‍ നാടിന്റെ ഗതിയെന്താകും എന്ന് നാം ചിന്തിക്കണം.
മൂല്യങ്ങള്‍ക്ക് യാതൊരു വിലയുമില്ലാത്ത വിദ്യാഭ്യാസ പദ്ധതിയാണ് കേരളത്തിലേത്.പാഠ്യപദ്ധതിയില്‍ മാതൃഭാഷക്ക് യാതൊരു പ്രാധാന്യവും കൊടുക്കാത്ത ഏകസംസ്ഥാനം കേരളമാണ്. മൂല്യബോധമില്ലാത്ത വിദ്യാര്‍ത്ഥി സമൂഹം ചുംബന സമരത്തിന്റെയും താലിയറുക്കല് സമരത്തിന്റെയും പ്രയോക്താക്കളായി മാറിയിരിക്കുന്നു.രാജ്യത്തെ ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ വിദ്യഭ്യാസ പദ്ധതിയെ പുനഃക്രമീകരിക്കേണ്ടതുണ്ട്.
ആരോഗ്യ മേഖല
ജീവിതശൈലീരോഗങ്ങളുടെ തലസ്ഥാനമാണ് കേരളം.ഏറ്റവുമധികം മരുന്ന് കഴിക്കുന്നത് കേരളീയരാണ്.നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതികളും ആരോഗ്യശീലങ്ങളുമെല്ലാം ഇതിന് കാരണമാണ്.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലെ തന്നെ ലാഭം കൊയ്യാനുള്ള മാര്‍ഗ്ഗമായി ആശുപത്രികളേയും കണക്കാക്കുന്നു. മലയാളി ഏറ്റവും ഭീതിയോടെ ഇന്ന് കാണുന്നത് ചികിത്സയെയാണ്. എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കി ഇരയെ കാത്തിരിക്കുന്നവരായി സ്വകാര്യ ആശുപത്രികള്‍ മാറിയിരിക്കുന്നു. ജലദോഷപ്പനിയുമായി ചെല്ലുന്ന രോഗികള്‍ക്കുവരെ അനാവശ്യമായ പരിശോധനകള്‍ നടത്തി വന്‍തട്ടിപ്പ് നടത്തുന്ന സ്വകാര്യ ആശുപത്രികള്‍ ലാഭം ഉണ്ടാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി
മാറിയിരിക്കുന്നു.രാജഭരണകാലത്ത് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന ധര്‍മ്മാശുപത്രികളിലെ സൗകര്യങ്ങള്‍പോലും നിലവിലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ക്കില്ല. സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുത്ത് അതിന്റെ കമ്മീഷന് വാങ്ങുന്നവരായി ഭരണാധികാരികള്‍ മാറിയിരിക്കുന്നു. എല്ലാവര്ക്കും ആരോഗ്യം എന്നത് കേള്‍ക്കാന്‍ സുഖമുള്ള കാര്യമാണ്.ഈ ആശയം പ്രാവര്‍ത്തികമാകണമെങ്കില്‍ ഇനിയും എത്രയോ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവല്‍ക്കരണം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുന്നു. കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ച മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയാത്തതിനാല്‍ വഴിമുട്ടിനില്ക്കുന്നു.മാരകരോഗങ്ങള്വന്ന് മരണത്തിന് കീഴടങ്ങുക മാത്രമാണ് ഏകപോംവഴിയെന്ന് ചിന്തിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ കേരളത്തിലുണ്ട്. ഇവരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാരിന് ബാദ്ധ്യതയില്ലേ?
വിലക്കയറ്റം
എല്ലാ നിത്യോപയോഗസാധനങ്ങളും വിലകൊടുത്ത് വാങ്ങി ഉപയോഗിക്കുന്ന കേരളീയരെയാണ് രാജ്യത്തെ വിലവര്‍ദ്ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.പൊതുവിപണിയിലെ വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിതരണ സമ്പ്രദായം ആവിഷ്ക്കരിച്ചത്.കേരളത്തിലെ പൊതുവിപണിയില്‍ വിലവര്‍ദ്ധന ഉണ്ടായപ്പോള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ വില്‍ക്കുന്ന സാധനങ്ങളുടെ വിലയും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു.
പൊതുവിപണിയില്‍ സിമന്റിന് വില വര്‍ദ്ധിച്ചപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റിനും വില കൂട്ടി.കേരളത്തില്‍ ഒരു ചാക്ക് സിമന്റിന് 450 രൂപ വരെ നല്കേണ്ടിവരുമ്പോള് തമിഴ്നാട് സര്‍ക്കാര്‍ സ്വന്തമായി വീടുവെക്കുന്നവര്‍ക്ക് ചാക്കൊന്നിന് 190 രൂപയ്ക്ക് സിമന്റ് നല്കുന്നു.കേരളത്തില്‍ പൊതുവിപണിയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുന്നില്ല.അതിന്റെ ഫലമായി ഹോട്ടല്‍ ഭക്ഷണത്തിന് തോന്നിയ വില ഈടാക്കുന്നു.പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വില കുറച്ചപ്പോള്‍ കേരളത്തില്‍ സംസ്ഥാന ഗവണ്മെന്റ് തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ട് വിലക്കുറവിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാകാത്ത സാഹചര്യം ഉണ്ടാക്കി. ജനങ്ങള്‍ക്ക് ന്യായമായ വിലയ്ക്ക് നിത്യോപയോഗസാധനങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ഈ ഗവണ്മെന്റ് എന്താണ് ചെയ്യുന്നത്?
സാമൂഹ്യതിന്മകള്
മദ്യവും മയക്കുമരുന്നും ഉള്‍പ്പെട്ട സാമൂഹ്യപ്രശ്നങ്ങള്‍ കേരളത്തില്‍ ഭീതിജനകമാംവിധം വര്‍ദ്ധിക്കുകയാണ്.ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്നവര്‍ കേരളീയരാണ്.പ്രായമായവരെ മാത്രമല്ല സ്ക്കൂള് കുട്ടികളെ പോലും മദ്യത്തിന്റെയും മയക്കുമരുന്നിന്റേയും അടിമകളാക്കി മാറ്റുന്ന വന്‍ ലോബി സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചുവരുന്നു.നമ്മുടെ ന്യൂജനറേഷന് സിനിമകളും മറ്റും ഇതിന് പ്രചോദനവും പ്രേരണയും നല്കുന്നു. മദ്യ ഉപഭോഗം കുറക്കുന്നതിനാണ് ബാറുകള്‍ പൂട്ടിയെതന്നു പറയുന്ന സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി മദ്യശാലകള്‍ നടത്തി ആയിരക്കണക്കിന് കോടി രൂപ ലാഭം ഉണ്ടാക്കുന്നു.
ബാറുകള്‍ പൂട്ടിയതിനുശേഷം കേരളത്തിലെ 30 ശതമാനം വീടുകള്‍ ബാറുകളായി മാറി എന്നതാണ് പുതിയ കണ്ടെത്തല്‍.മദ്യശാലകള്‍ക്കെതിരെ സമരം ചെയ്യുന്ന ഒരു പ്രമുഖ സംഘടന സ്വന്തം ഉടമസ്ഥതയിലുള്ള വൈന്‍ ഉല്‍പ്പാദന കേന്ദ്രങ്ങളുടെ ഉല്‍പ്പാദനശേഷി നാല് ഇരട്ടിയായി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്കിയ അപേക്ഷയ്ക്ക് നാലുദിവസംകൊണ്ട് സര്‍ക്കാര്‍ അംഗീകാരം നല്കി. മദ്യരാക്ഷസനെതിരെയുള്ള പോരാട്ടം ഏകമനസ്സോടെ നാം നടത്തേണ്ടിയിരിക്കുന്നു.കര്‍ക്കശമായ നിയമവും വ്യാപകമായ ബോധവല്‍ക്കരണവും ഉണ്ടാകണം.ഇതിന് സര്‍ക്കാര്‍ തയ്യാറാവുമോ?
മാറ്റം അനിവാര്യം
കേരളത്തില്‍ നിലനില്‍ക്കുന്ന മേല്‍സൂചിപ്പിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാവിഭാഗം ജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ അനുദിനം പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ വികസനം വഴിമുട്ടി നില്‍ക്കുകയാണ്.ഉദാഹരണത്തിന് 17 വര്‍ഷം മുന്‍പ് ആരംഭിച്ച ശബരി റെയില്‍ പദ്ധതി, കേരളത്തിന്റെ കിഴക്കന്‍ മേഖലയ്ക്ക് വികസനകുതിപ്പ് നല്കുമായിരുന്ന പദ്ധതി ആവശ്യത്തിന് ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറാത്തതിനാല്‍ ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്നു.രാജ്യത്തിന്റെ നാനാഭാഗങ്ങളിലും 60 മീറ്റര്‍ വീതിയില്‍ ദേശീയ പാതകളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ നടക്കുമ്പോള്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാത്തതിനാല്‍ കേരളത്തില്‍ ദേശീയപാതാ വികസനം നടക്കുന്നില്ല. ഗ്രാമീണ റോഡുകളുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം റോഡുകള്‍ക്കുവേണ്ടി ഉപയോഗിക്കാതെ വകമാറ്റി ചിലവഴിച്ചതിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് വിശദീകരണം
ആവശ്യപ്പെട്ടിരിക്കുകയാണ്.ദല്‍ഹി-മുംബൈ പോലുള്ള വന്‍നഗരങ്ങളില്‍ യാതൊരു തടസ്സവുമില്ലാതെ പൂര്‍ത്തീകരിച്ചിട്ടുള്ള എല്‍എന്‍ജി പദ്ധതി കേരളത്തില്‍ തുടക്കത്തില്‍തന്നെ നിര്‍ത്തിവെക്കേണ്ടിവന്നിരിക്കുന്നു. വിഴിഞ്ഞം പദ്ധതിയെ സംബന്ധിച്ച് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ സമീപകാല സംഭവമാണ്.ഗതാഗതയോഗ്യമായ റോഡുകളും കുടിവെള്ളവും സ്കൂളുകളും ആശുപത്രികളുമില്ലാത്ത, വൈദ്യുതി എത്താത്ത നൂറുകണക്കിന് ഗ്രാമങ്ങള്‍ ഇന്നും കേരളത്തില്‍ ഉണ്ട്. സ്വന്തമായി വീടും ഭൂമിയുമില്ലാത്ത മൂന്നുലക്ഷത്തോളം കുടുംബങ്ങള്‍ കേരളത്തിലുണ്ട് എന്നത് മാറിമാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ക്ക് ഭൂഷണമാണോ?എന്തിനും ഏതിനും കേന്ദ്രവിരുദ്ധ പ്രചാരണവും പ്രക്ഷോഭവും നടത്തി എത്രകാലം മുന്നോട്ടു പോകാന്‍ കഴിയും?
മറ്റ് സംസ്ഥാനങ്ങള്‍ എല്ലാ മേഖലയിലും കുതിക്കുമ്പോള്‍ കിതയ്ക്കാതെ മുന്നേറാന്‍ കേരളത്തിനു കഴിയേണ്ടതല്ലേ.ഇവിടെയും മാറ്റം അനിവാര്യമല്ലേ?ഇതിനെക്കുറിച്ച് ചിന്തിക്കുന്നതിനും ചിന്തിപ്പിക്കുന്നതിനുമാണ്“വിവാദരഹിത കേരളം വികസനോന്മുഖ കേരളം”എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിഎംഎസ് ഒരു പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്.
(ബിഎംഎസ് സംസ്ഥാന
ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: